സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍
ദില്ലി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ആദ്യ ദിനം പ്രക്ഷുബ്ധമായി പാര്‍ലമെന്റ്. 46 പേരുടെ മരണത്തിന് ഇടയാക്കിയ ദില്ലി വര്‍ഗീയ കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയത്. കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ കൊടിക്കുന്നില്‍ സുരേഷും എന്‍കെ പ്രേമചന്ദ്രനുമായിരുന്നു ലോക്സഭയില്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള നോട്ടീസ് തള്ളിക്കളയുകായിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തിയത്. വിശദാംശങ്ങളിലേക്ക്..
പ്രതിപക്ഷ പ്രതിഷേധം
ദില്ലി കാലപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും രാജി ആവശ്യപ്പെട്ട് ഇരുസഭകളില്‍ രാവിലെ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ഇരുവരും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളും ബാനറകളും ഉയര്‍ത്തിക്കാണിച്ചായിരുന്നു ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
രമ്യ ഹരിദാസ് എംപി
പ്രതിഷേധ ബാനറുകളുമായി ഭരണപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിന് അരികിലേക്ക് എത്തിയ ഗൗരവ് ഗോഗോയി, ഹൈബി ഈഡന് എന്നിവിരെ ബിജെപി എംപിമാര്‍ പിടിച്ചു തള്ളി. ഇതിനിടെ പ്രതിഷേധവുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ സഭയിലെ ബിജെപി വനിതാ അംഗങ്ങളും തടയുകയായിരുന്നു.
സ്പീക്കര്‍ക്ക് മുന്നില്‍
തുടര്‍ന്ന് ബിജെപി എംപിമാര്‍ തന്നെ ശാരീകമായി അക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും ചോദിച്ച രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ബിജെപി എംപിയായ ജസ്കൗര് മീണ അക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രമ്യ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി.
പിടിച്ച് തള്ളി
മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപി എംപിമാരെത്തി ഇരുവരേയും പിടിച്ച് തള്ളിയത്. അതോടെ ബഹളം ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ബെന്നി ബഹന്നാല്‍ അടക്കുള്ള പ്രതിപക്ഷ എംപിമാര്‍ ബിജെപി അംഗങ്ങളെ പ്രതിരോധിക്കാന്‍ രംഗത്ത് ഇറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തി വെച്ചു.
പരാതി നല്കി
സംഘര്‍ത്തിന് പിന്നാലെ ഇരുവിഭാഗവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ലോക്സഭയിൽ ബഹളം വച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ പുറത്തു വന്ന അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം നടത്തി. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും വെവ്വേറെയായിട്ടായിരുന്നു പ്രതിഷേധ ധർണ്ണ നടത്തിത്.
ആം ആദ്മി പാര്‍ട്ടിയും
കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണയ്ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്കി. ദില്ലിയിൽ സ്ഥിതി സാധാരണനിലയിലായശേഷം ചർച്ചയാവാമെന്ന സർക്കാർ നിലപാട് പ്രതിപക്ഷം തള്ളിക്കളഞ്ഞു. കലാപത്തില്‍ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങളെ ആം ആദ്മി പാര്‍ട്ടിയും തള്ളി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയും പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു
രാജ്യസഭയില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ഇടത്, ഡിഎംകെ അംഗങ്ങളായിരുന്നു പ്രതിഷേധം നടത്തിയത്. ബഹളം ശക്തമായതോടെ രാജ്യസഭ അധ്യക്ഷന്‍ എം കെ വെങ്കയ്യ നായിഡു സഭ നിര്‍ത്തിവെക്കുകയായിരുന്നു. ദില്ലിയില്‍ മൂന്നു ദിവസം കലാപം നടന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു.
അധികാരത്തിനായി തമ്മിലടിച്ച് ബിജെപി മന്ത്രിമാര്‍, ഭീഷണി, സമ്മര്‍ദം; യെഡിയൂരപ്പക്ക് തലവേദന മാറുന്നില്ല
കെജ്രിവാള് കലാപകാരികൾക്കൊപ്പം നിന്നു, ബിജെപി യുടെ ബി ടീമായി അടിവരയിടുന്നു; രൂക്ഷ വിമര്‍ശനം