മഹാരാഷ്ട്രയിൽ തർക്കം തീരുന്നു, പുതിയ സർക്കാർ 5 വർഷം കാലാവധി തികയ്ക്കുമെന്ന് ശരദ് പവാർ
മുംബൈ: ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകൾ ശരദ് പവാർ തള്ളിക്കളഞ്ഞു. ശിവസേന- എൻസിപി- കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും കാലാവധി തികയ്ക്കുമെന്നും ശരദ് പവാർ അവകാശപ്പെട്ടു. മൂന്ന് കക്ഷികളും തമ്മിൽ പൊതു മിനിമം പരിപാടിയിൽ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ.
അടുത്ത 25 വര്ഷത്തേക്ക് മഹാരാഷ്ട്ര ശിവസേന ഭരിക്കും.... ഇത് സംസ്ഥാന താല്പര്യമെന്ന് റാവത്ത്!!
കോൺഗ്രസ്, ശിവസേന, എൻസിപി നേതാക്കൾ നാളെ ഗവർണറെ കാണും. ത്രികക്ഷി സർക്കാർ ആറ് മാസത്തിനുള്ളിൽ താഴെ വീഴുമെന്ന് പറഞ്ഞ ദേവേന്ദ്ര ഫട്നാവിസിനെ ശരദ് പവാർ പരിഹസിച്ചു. ഫട്നാവിസിനെ എനിക്ക് വർഷങ്ങളായി അറിയാം. എന്നാൽ അദ്ദേഹമൊരു ജ്യോതിശാസ്ത്ര വിദ്യാർത്ഥിയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് പവാർ പറഞ്ഞു. അതേസമയം മന്ത്രിസഭയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശരദ് പവാർ വ്യക്തമാക്കിയിട്ടില്ല.
ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി പദവും ലഭിച്ചേക്കുമെന്നാണ് മഹാരാഷ്ട്രയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന സൂചനകൾ. ശിവസേനയെ ബിജെപിയുമായി ഇടഞ്ഞത് മുഖ്യമന്ത്രി പദത്തെച്ചൊല്ലിയാണെന്നും മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് തന്നെ നൽകുമെന്നും എൻപിസി നേതാവ് നവാബ് മാലിക് വ്യക്തമാക്കിയിരുന്നു.
പൊതുമിനിമം പരിപാടിയുടെ കരട് രേഖ മൂന്ന് പാർട്ടി നേതാക്കളുടെയും അംഗീകാരത്തിനായി കൈമാറിയിരിക്കുകയാണ്. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നതെന്നാണ് സൂചന. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവും 14 മന്ത്രിസ്ഥാനങ്ങളും, എൻസിപിക്ക് ഉപമുഖ്യമന്ത്രി പദവും 14 മന്ത്രി സ്ഥാനങ്ങളും, കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവും 12 മന്ത്രിസ്ഥാനങ്ങളും നൽകാനാണ് ധാരണയായത് എന്നാണ് സൂചന.