മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഇടയുന്നു.... രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാന്‍ പവാര്‍!
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത സഖ്യമായ എന്‍സിപി ഇടയുന്നു. സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളും സഖ്യത്തിലേക്ക് പുതിയൊരു പാര്‍ട്ടി എത്തുന്നതുമാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്‍സിപിയുമായി സഖ്യത്തിനൊരുങ്ങുകയാണ്. ഇതാണ് കോണ്‍ഗ്രസുമായി ഇടാനുള്ള പ്രധാന കാരണം. ഇവരും കൂടി സഖ്യത്തില്‍ ഉള്ളതിനാല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എന്‍സിപി. എന്നാല്‍ കോണ്‍ഗ്രസും വിട്ടുകൊടുക്കാന്‍ തയ്യാറല്ല.
ഇരുവരും തമ്മിലുള്ള പ്രശ്‌നം ബിജെപി വളരെ ശ്രദ്ധയോടെ നോക്കുന്നുണ്ട്. ശിവസേനയുമായുള്ള സഖ്യം ബിജെപി ഏകദേശം ഉറപ്പിച്ച് വരികയാണ്. ഇതിന് പുറമേ എന്‍സിപിയും കോണ്‍ഗ്രസും പിരിഞ്ഞാല്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളും എന്‍ഡിഎയ്ക്ക് തൂത്തുവാരാം. കഴിഞ്ഞ എന്‍സിപിയും കോണ്‍ഗ്രസും രണ്ടായി മത്സരിച്ചപ്പോള്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ അത്തരമൊരു പ്രതിസന്ധി ഉണ്ടാവരുതെന്ന നിര്‍ബന്ധം രാഹുല്‍ ഗാന്ധിക്കുണ്ട്. അദ്ദേഹം സമവായത്തിന് മുതിര്‍ന്ന നേതാവിനെ നിയോഗിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ തീരുമാനം
മഹാരാഷ്ട്രയിലെ 48 സീറ്റിലാണ് പ്രതിസന്ധിയുള്ളത്. ആറ് സീറ്റിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അഹമ്മദ്‌നഗര്‍, ഔറംഗബാദ്, ബുല്‍ദാന, നന്ദുര്‍ബാര്‍, രത്‌നഗിരി-സിന്ധുദുര്‍ഗ്, റാവര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. ഈ 6 മണ്ഡലങ്ങളും കോണ്‍ഗ്രസ് തങ്ങള്‍ക്ക് നല്‍കണമെന്നാണ് എന്‍സിപി ആവശ്യപ്പെട്ടത്. തര്‍ക്കത്തിനൊടുവില്‍ ഔറംഗബാദ്, നന്ദുര്‍ബാര്‍, രത്‌നഗിരി- സിന്ധുദുര്‍ഗ് മണ്ഡലം കോണ്‍ഗ്രസിന് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും മൂന്ന് സീറ്റുകളില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്.
രാജ് താക്കറെയുമായി സഖ്യം
എന്‍സിപി രാജ് താക്കറെയുമായി സഖ്യം ഉറപ്പിച്ചിരിക്കുകയാണ്. ഇവര്‍ വരുന്നതിനാല്‍ കൂടൂതല്‍ സീറ്റ് വേണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ബീഹാറില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാമെങ്കില്‍ മഹാരാഷ്ട്രയില്‍ എന്‍സിപിക്കും അതാവാമെന്ന് ശരത് പവാര്‍ പറയുന്നു. അതേസമയം രാജ് താക്കറെയുമായി പവാര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഈ സഖ്യത്തെ അംഗീകരിക്കുന്നില്ല. രാജ് താക്കറെയുടെ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കിയിട്ടുണ്ട്.
എന്‍സിപിയുടെ ആവശ്യം
ശരത് പവാര്‍ കടുത്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. 24 സീറ്റുകള്‍ വീതം രണ്ട് പാര്‍ട്ടികള്‍ക്കും എന്നാണ് പവാറിന്റെ നിലപാട്. എന്നാല്‍ ഇതിനെ രാഹുല്‍ തുറന്ന് എതിര്‍ക്കുന്നുണ്ട്. 2014ലെ ഫോര്‍മുലയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് മുമ്പ് 26 സീറ്റിലും എന്‍സിപി 21 സീറ്റിലുമാണ് മത്സരിച്ചത്. ഒരു സീറ്റ് പ്രകാശ് അംബേദ്കറുടെ ബരിപ ബഹുജന്‍ മഹാസംഘിനും നല്‍കിയിരുന്നു. ഇതേ സീറ്റ് നില തന്നെയായിരിക്കും കോണ്‍ഗ്രസിനുണ്ടാവുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ മാണിക് റാവു താക്കറെയും പറയുന്നു.
എംഎന്‍എസ്സിന്റെ നിബന്ധന
എംഎന്‍എസ് സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയുടെ മുന്നില്‍ ആവശ്യമുന്നയിച്ച് കഴിഞ്ഞു. മൂന്ന് സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ലഭിച്ച മൂന്ന് സീറ്റുകള്‍ തന്നെ വേണമെന്നാണ് ആവശ്യം. മുംബൈ, താനെ, നാസിക്കിലെ ഡിണ്ടോരി എന്നിവയാണ് ആവശ്യപ്പെട്ടത്. ഇത് കോണ്‍ഗ്രസിന്റെ മണ്ഡലമാണ്. ഇത് നല്‍കാന്‍ എന്‍സിപി തയ്യാറാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം സാധിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ്. എന്‍സിപി രണ്ട് സീര്‌റ് നല്‍കാമെന്നാണ് രാജ് താക്കറെയെ അറിയിച്ചത്.
അംബേദ്ക്കറും ഇടയുന്നു
പ്രകാശ് അംബേദ്ക്കര്‍ ഇത്തവണ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അവര്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 12 സീറ്റ് വേണമെന്നാണ് അംബേദ്ക്കറുടെ ആവശ്യം 2014ല്‍ അകോലയില്‍ നിന്ന് മത്സരിച്ച അംബേദ്ക്കര്‍ പരാജയപ്പെട്ടിരുന്നു. ഒരു സീറ്റില്‍ പോലും വിജയസാധ്യത ഇല്ലാത്ത പാര്‍ട്ടിക്ക് 12 സീറ്റ് തരാനാവില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞ് കഴിഞ്ഞു. നാല് സീറ്റ് പരമാവധി നല്‍കാമെന്നാണ് വാഗ്ദാനം. കോണ്‍ഗ്രസ് രണ്ടും എന്‍സിപി രണ്ടും സീറ്റുകളാണ് നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസിന് കൂടുതല്‍ പ്രശ്‌നം
മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവായ രാജു ഷെട്ടിയും കോണ്‍ഗ്രസിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭിമാനി ഷെത്കാരി സംഘടന അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്. ഒരു സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് തെറ്റിയാണ് ഷെട്ടി യുപിഎയിലെത്തിയത്. രാഹുലിനെ വിശ്വസിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. അതേസമയം സിപിഎം ദിണ്ഡോരി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെല്ലാം കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതാണ്.
രാഹുല്‍ ഇടപെടുന്നു
രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ ഇടപെടുന്നുണ്ട്. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെയാണ് സമവായത്തിന് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം ആദ്യം കണ്ടിരിക്കുന്നത് രാജ് താക്കറെയെയാണ്. 20 മിനുട്ട് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. രഹസ്യ ചര്‍ച്ച എംഎന്‍എസ് കോണ്‍ഗ്രസുമായി ഉണ്ടാക്കുമെന്ന് വ്യക്തമാണ്. അതേസമയം രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന കാര്യവും പട്ടേല്‍ രാജ് താക്കറെയെ അറിയിച്ചിട്ടുണ്ട്. ബിജെപിയെ വീഴ്ത്താനുള്ള താല്‍പര്യം കൊണ്ട് രാജ് താക്കറെ സഖ്യത്തിന് സമ്മതിക്കുമെന്നാണ് സൂചന.
രാഹുലിന്‍റെ പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തു; രാംഗഡിലെ മിന്നും വിജയം മികച്ച ഉദാഹരണമെന്ന് കോണ്‍ഗ്രസ്
യുഡിഎഫ് അവഗണിച്ച പിസി ജോർജിന് അടുത്ത തിരിച്ചടി, നേതാക്കൾ പാർട്ടി വിട്ടു