കോണ്‍ഗ്രസില്‍ അടുത്ത അധ്യക്ഷനെ സെപ്റ്റംബര്‍ ഇരുപതിനറിയാം, ബാഗലിന്റെ ആവശ്യം ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസില്‍ അടുത്ത അധ്യക്ഷന്‍ ആരായിരിക്കുമെന്ന കാര്യം സെപ്റ്റംബര്‍ ഇരുപതിനറിയാം. അന്ന് തന്നെ തിരഞ്ഞെടുപ്പ് നടക്കുമന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് ദീര്‍ഘകാലമായി നടന്നിട്ടില്ല എന്നത് തെറ്റാണ്. തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷം കൂടുമ്പോഴല്ലേ നടക്കുക. രാഹുല്‍ ഗാന്ധി 2019ലാണ് രാജിവെച്ചത്. 2017ലാണ് ഇതിന് മുമ്പ് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇത് അഞ്ചാം വര്‍ഷമായത് കൊണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നു. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. എല്ലാ സംഘടനാ തിരഞ്ഞെടുപ്പും അതോടൊപ്പം അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നടക്കുമെന്ന് മിസ്ത്രി പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 15ന് ആരംഭിക്കും. സെപ്റ്റംബര്‍ ഇരുപതിന് അധ്യക്ഷന്‍ ആരാണെന്ന് അടക്കം പുറത്തുവരുമെന്ന് മിസ്ത്രി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷനായത് കൊണ്ട് ആരാകും കോണ്‍ഗ്രസ് അധ്യക്ഷനാവുകയെന്ന് പറയാന്‍ പാടില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനായി തിരിച്ചുവരുമോ എന്നു പറയാന്‍ പാടില്ല. എന്റെ ജോലി സത്യസന്ധവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുകയാണ്. അത് കൃത്യമായി നടക്കുമെന്ന് ഉറപ്പിച്ച് പറയാം. കോണ്‍ഗ്രസിലെ വോട്ടിംഗ് രീതിയെ കുറിച്ച് അഭിപ്രായമുള്ളവര്‍ തുറന്ന് പറയണം. എല്ലാ പ്രാഥമിക അംഗത്വമുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തണമെന്നും മിസ്ത്രി പറഞ്ഞു.
60 മില്യണ്‍ വോട്ടര്‍മാര്‍ അങ്ങനെ നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഉണ്ടാകും. ഇത് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ദൈര്‍ഘ്യമേറിയതാക്കും. വളരെ ഭീമമായ തോതില്‍ ആളുകള്‍ വോട്ട് ചെയ്യാനെത്തും. പുതിയതായി 15 മില്യണ്‍ ആളുകള്‍ കൂടി അംഗത്വം നേടിയിട്ടുണ്ട്. ഇവരും കൂടി വന്നാല്‍ ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും വോട്ടെടുപ്പിലെ പ്രശ്‌നങ്ങളെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു. പിസിസി അംഗങ്ങളുടെ വോട്ടെടുപ്പിനെ സീനിയര്‍ നേതാക്കള്‍ക്ക് സ്വാധീനിക്കാനാവില്ല. അതിന് കൃത്യമായ നിയമങ്ങളുണ്ട്. ഇനി തെറ്റുകള്‍ സംഭവിച്ചാല്‍ തീര്‍ച്ചയായും കടുത്ത നടപടിയെടുക്കുമെന്നും മിസ്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ അധ്യക്ഷനെ തിരഞ്ഞെടുത്താല്‍, ആ വ്യക്തിക്ക് വര്‍ക്കിംഗ് കമ്മിറ്റിയെ നിയമിക്കാന്‍ അധികാരമുണ്ട്. ഇതില്‍ 23 അംഗങ്ങളാണ് ഉണ്ടാവുക. അതില്‍ പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുക എഐസിസി പ്രതിനിധി സംഘമായിരിക്കും. അധ്യക്ഷന് പുറമേ ലോക്‌സഭയിലെ സഭാ നേതാവും വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്വാഭാവിക അംഗമായിരിക്കും. ബാക്കിയുള്ളവരെ അധ്യക്ഷനാണ് തീരുമാനിക്കുക. എഐസിസിയിലെ അംഗവും സമ്പൂര്‍ണ വോട്ടവകാശവുമുള്ള അംഗങ്ങള്‍ക്ക് മാത്രമേ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സാധിക്കൂ. നാമനിര്‍ദേശ പത്രികയും അംഗങ്ങള്‍ നിര്‍ദേശിക്കണം. പന്ത്രണ്ട് വോട്ടുകളാണ് ഒരാള്‍ക്ക് പരമാവധി ലഭിക്കുക. ഇതില്‍ കൂടുതല്‍ ലഭിക്കുന്നവരെ വിജയിച്ചതായി പ്രഖ്യാപിക്കും.
ഇതിനിടെ ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഛത്തീഗ്‌സഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തിരിച്ചെത്തണമെന്ന് ബാഗല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ രീതിയാണ് പിന്തുടരുന്നത്. ആര്‍ക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്നും ബാഗല്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുകയും ജയിക്കുകയും ചെയ്യും. നമ്മള്‍ അതില്‍ തകര്‍ന്ന് പോവാന്‍ പാടില്ലെന്നും ബാഗല്‍ പറഞ്ഞു.












Click it and Unblock the Notifications