ഹരിയാനയിൽ കളിച്ച് ഹൂഡ, തടുക്കാൻ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം, രാജ്യസഭയിലേക്ക് ജൂനിയർ ഹൂഡ!
ചണ്ഡീഗഡ്: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ അടിയന്തര നീക്കങ്ങളുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ യുവനേതാക്കൾക്ക് നേതൃത്വത്തോട് അതൃപ്തിയുണ്ട് എന്ന തിരിച്ചറിവാണ് അതിവേഗ നടപടികളിലേക്ക് കടക്കാൻ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.
യുവനേതാക്കളെ പാർട്ടിയിൽ അരികുവല്‍ക്കരിക്കുന്നു എന്ന ആക്ഷേപം മറികടക്കാനാണ് നീക്കം. യുവാക്കളെ പ്രധാനപ്പെട്ട ചുമതലകള്‍ പാര്‍ട്ടി ഏല്‍പ്പിക്കും. മധ്യപ്രദേശിന് സമാനമായ രാഷ്ട്രീയ സാഹചര്യമുളള രാജസ്ഥാനില്‍ സച്ചില്‍ പൈലറ്റിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയോഗിച്ച് കഴിഞ്ഞു. ഹരിയാനയിലും കോണ്‍ഗ്രസ് ത്വരിത നീക്കങ്ങളിലാണ്.
ഇനി സിന്ധ്യമാർ വേണ്ട
രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ആ പട്ടികയിലേക്ക് അവസാന നിമിഷം ഇടംപിടിച്ച ഒരു പേരാണ്, മധ്യപ്രദേശ് സംഭവം കോണ്‍ഗ്രസിനെ എത്രമാത്രം ആശങ്കപ്പെടുത്തിയിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്തിരിക്കുന്നത് 42കാരനായ നേതാവ് ദീപേന്ദര്‍ സിംഗ് ഹൂഡയെ ആണ്.
ജൂനിയർ ഹൂഡ രാജ്യസഭയിലേക്ക്
ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ശെല്‍ജ രാജ്യസഭയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയില്‍ ചേരലോട് കൂടിയാണ് കോണ്‍ഗ്രസ് മാറിച്ചിന്തിച്ചത്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകന്‍ കൂടിയാണ് റോത്തഗില്‍ നിന്നുളള മുന്‍ എംപിയായ ദീപേന്ദര്‍ സിംഗ് ഹൂഡ.
അപ്രതീക്ഷിത പ്രഖ്യാപനം
ഇത്തവണ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ജൂനിയര്‍ ഹൂഡ പാര്‍ട്ടി വിടും എന്ന സൂചനകള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അപ്രതീക്ഷിത നീക്കം നടത്തിയത്. വ്യാഴാഴ്ച മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൂഡയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബുധനാഴ്ച ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രത്യേക യോഗം ചേര്‍ന്നതോടെയാണ് അവസാന നിമിഷം ഹൈക്കമാന്‍ഡ് പട്ടിക തിരുത്തിയത്.
എംഎൽഎമാർ യോഗം ചേർന്നു
ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലാണ് ദില്ലിയില്‍ എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്. ദീപേന്ദര്‍ സിംഗ് ഹൂഡയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പാക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കുമാരി ശെല്‍ജ സംസ്ഥാന അധ്യക്ഷ പദവി കൈയാളുന്നത് കൊണ്ട് രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണം എന്നാണ് ഹൂഡ ക്യാംപ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്.
സർക്കാരുണ്ടാക്കിയേനേ
ഹരിയാനയില്‍ 2019ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പോട് കൂടി ഭൂപീന്ദര്‍ ഹൂഡ എതിരില്ലാത്ത നേതാവായി മാറിയിരിക്കുകയാണ്. ഭരണം പിടിക്കാനായില്ലെങ്കിലും 31 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ഹൂഡയാണ് പ്രതിപക്ഷ നേതാവ്. ഹൂഡയ്ക്ക് ഹൈക്കമാന്‍ഡ് സ്വാതന്ത്ര്യം നല്‍കിയിരുന്നവെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാകുമായിരുന്നു എന്നാണ് പാര്‍ട്ടിക്കുളളിലെ സംസാരം.
2016ലെ കാല് വാരൽ
2016ല്‍ ഹൂഡ ക്യാംപ് പാര്‍ട്ടിക്ക് പണി കൊടുത്തത് പോലൊരു സാഹചര്യം 2020ല്‍ ആവര്‍ത്തിക്കരുത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഐഎന്‍എല്‍ഡിയുടെ പിന്തുണയോടെ ആര്‍കെ ആനന്ദിനെ ആയിരുന്നു അന്ന് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ജയിക്കാന്‍ വേണ്ടത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ടായിട്ടും ആനന്ദ് തോറ്റു.
അപകടം ഒഴിവാക്കി
ഹൂഡ ക്യാംപിലെ എംഎല്‍എമാരുടെ വോട്ടുകള്‍ കൂട്ടത്തോടെ അസാധുവായി പോവുകയായിരുന്നു. വോട്ട് രേഖപ്പെടുത്താനുളള മഷി എംഎല്‍എമാര്‍ ഉപയോഗിക്കാതിരുന്നതോടെയാണ് ഇത് സംഭവിച്ചത്. ഇങ്ക് ഗേറ്റ് എന്നാണീ സംഭവം അറിയപ്പെടുന്നത്. അന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ്ര അപ്രതീക്ഷിതമായി വിജയിച്ചു.ഇക്കുറി ഹൂഡ ക്യാംപിന് അതൃപ്തിയുണ്ടാക്കിയാല്‍ 2016 ആവര്‍ത്തിക്കുകയോ നേതാക്കള്‍ പാര്‍ട്ടി വിടുകയോ ചെയ്യുന്ന സാഹചര്യം കോണ്‍ഗ്രസിന് നേരിടേണ്ടി വരുമായിരുന്നു.