രാഹുൽ ഗാന്ധി 'യുദ്ധം' തുടങ്ങി; ആവശ്യം സോണിയയെ അറിയിച്ചു!! മുന്നിൽ ഒറ്റ കണ്ടീഷൻ!!
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുലിനെ തിരിച്ചെത്തിക്കാൻ കൊണ്ട് പിടിച്ച ശ്രമമായിരുന്നു മുതിർന്ന നേതാക്കൾ നടത്തിയത്. എന്നാൽ ഓരോ ഘട്ടത്തിലും ഇനിയൊരു മടങ്ങി വരവില്ലെന്ന് തന്നെ രാഹുൽ ഗാന്ധി ആവർത്തിച്ചു. രാജ്യത്ത് സുപ്രധാനമായ പല വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ ആവശ്യമായി വന്നപ്പോൾ പോലും രാഹുൽ തന്റെ മൗനം തുടർന്നു. പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ ട്വിറ്ററിൽ മാത്രമായി രാഹുലിന്റെ പ്രതിഷേധങ്ങൾ ചുരുങ്ങി.
എന്നാൽ രാജ്യം കൊറോണയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ ഇടപെടലുകളെ കുന്തമുനയിൽ നിർത്തുകയാണ് രാഹുൽ. ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ മുന്നൊരുക്കമാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. മാത്രമല്ല തിരിച്ചുവരവിന് മുന്നോടിയായി ചില നിർണായക ആവശ്യങ്ങളും രാഹുൽ സോണിയയ്ക്ക് മുൻപിൽ വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്
മോദി സർക്കാരിനെതിരെ
കൊറോണയ്ക്കെതിരായ സർക്കാർ വീഴ്ചകളെ കടന്നാക്രമിക്കുകയാണ് രാഹുൽ.രാജ്യം കൊറോണ ഭീതിയിൽ അമരുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുൽ ആദ്യം ആവശ്യപ്പെട്ടത്.
ചെവികൊടുക്കാതെ സർക്കാർ
ദ ഹവാർഡ് ഗസറ്റിലെ ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം.ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഒരു പോലെ ഭീഷണിയാണ് കൊറോണയെന്നായിരുന്നു രാഹുൽ മുന്നറിയിപ്പ് നൽകിയത്. എന്നാൽ അന്ന് സർക്കാർ ഇതിന് ചെവി കൊടുത്തിരുന്നില്ല.ആഗോള തലത്തിൽ തന്നെ കൊറോണ വ്യാപനം ചെറിയ തോതിൽ മാത്രമേ ഈ സമയം റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. ഇന്ത്യയിലും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
വലിയ സുനാമി
എന്നാൽ മാർച്ച് രണ്ടാം വാരത്തോടെ വീണ്ടും കേന്ദ്രസർക്കാരിന് രാഹുൽ മുന്നറിയപ്പ് നൽകി. വലിയ സുനാമിയാണ് വരാനിരിക്കുന്നതെന്നായിരുന്നു രാഹുൽ പറഞ്ഞതത്. നമ്മുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര വേദനയിലൂടെയാകും രാജ്യം കടന്ന് പോകുക, കൊവിഡ് വൈറസിനെതിരെ മാത്രമല്ല അതിന് ശേഷം ഉണ്ടാകാനിടയുള്ള സാമ്പത്തിക തകർച്ചയെ നേരിടാനും രാജ്യം സജ്ജമാകണം എന്നും രാഹുൽ ആവർത്തിച്ചു.
ജനത കർഫ്യൂവിന് എതിരേയും
വെന്റിലേറ്റര്‍, സര്‍ജിക്കല്‍ മാസ്ക് തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ നിരോധിക്കാത്തതിനേയും വൈറസ് വ്യാപനം ശക്തമായപ്പോൾ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം ജനത കർഫ്യൂ പ്രഖ്യാപിച്ച മോദിയുടെ നടപടിയേയും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
എതിർത്ത് മുതിർന്ന നേതാക്കൾ
മോദി സർക്കാരിനെതിരെ രാഹുൽ നിരന്തരം വിമർശനങ്ങൾ ഉയർത്തുമ്പോൾ പക്ഷെ മറിച്ചുള്ള പ്രതികരണമാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ശശി തരൂർ, എന്തിന് മോദി സർക്കാരിന്റെ രൂക്ഷ വിമർശകനായ പി ചിദംബരം ഉൾപ്പെടെ ലോക് ഡൗണ്‍, ജനത കർഫ്യൂ തുടങ്ങിയ പ്രധാനമന്ത്രിയുടെ ആഹ്വാനങ്ങളെ പൂർണമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
യുദ്ധ സമാനമായ സാഹചര്യം
കൊറോണ പോലൊരു യുദ്ധ സമാനമായ സാഹചര്യത്തിൽ രാഷ്ട്രീയ പറയേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. പ്രധാന വിഷയങ്ങൾ ഉയർത്തണം. അർഹരായ പാവപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തണം. അല്ലാതെ രാഷ്ട്രീയം പറയരുതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വലിയ ഭിന്നത
ഇത് പാർട്ടിയിൽ വലിയ ഭിന്നതകൾക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതാദ്യമായല്ല രാഹുലും മുതിർന്ന കോൺഗ്രസ് നേതാക്കളും തമ്മിൽ ആശയപരമായ തർക്കത്തിൽ ഏർപ്പെടുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കി തിരിച്ചെത്തിക്കാനുള്ള സോണിയ ഗാന്ധിയുടെ തീവ്ര ശ്രമങ്ങൾക്കിടെയാണ് ഇത്തരം ഭിന്നതകൾ ഉടലെടുത്തിരിക്കുന്നതെന്നാണ് പാർട്ടിയിലെ മറ്റ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
സോണിയയെ അറിയിച്ചു
ഇനിയൊരു മടങ്ങി വരവ് ഇല്ലെന്ന് രാഹുൽ പരസ്യമായി പറയുന്നുണ്ടെങ്കിലും ഇപ്പോഴും സോണിയയെ മുന്നിൽ നിർത്തി പാർട്ടിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണ്. രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ രാഹുലാണ് ഇടപെട്ടത്. രാഹുലിന്റെ ഏറ്റവും അടുത്ത നേതാക്കളെ കെസി വേണുഗോപാലിന്റേയും രാജീവ് സതവിന്റേയും സ്ഥാനാർത്ഥിത്വം തന്നെ ഇതിന്റെ ഉദാഹരണമാണ്.
നിലപാട് വ്യക്തമാക്കി രാഹുൽ
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് രാഹുൽ സോണിയയോട് സൂചിപ്പിച്ചുവെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒരു കാര്യം അംഗീകരിച്ചാൽ മാത്രമേ ഇനി ഒരു മടങ്ങി വരവ് ഉള്ളൂവെന്നും രാഹുൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടത്രേ.
അപകടത്തിലേക്ക്
പാർട്ടിയിൽ ഇടപെടാൻ തനിക്ക് പൂർണ സ്വാതന്ത്ര്യം വേണമെന്നാണ് രാഹുലിന്റെ ആവശ്യം, അതായത് മുതിർന്ന നേതാക്കളുടെ ഇടപെടൽ പാടില്ലെന്ന്. എന്നാൽ ഇതിനോട് സോണിയ അനുകൂല പ്രതികരണമല്ല നടത്തിയതെന്നാണ് സൂചന. അത്തരം നീക്കം പാർട്ടിയെ കൂടുതൽ അപകടത്തിൽ എത്തിക്കുമെന്ന് സോണിയ കണക്ക് കൂട്ടുന്നുവെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
മുതിർന്ന നേതാക്കൾക്കെതിരെ
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ പാർട്ടിയിലെ 'സോണിയ ബ്രിഗേഡ്' ആയ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും മികച്ചപ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ പോയത് മുതിർന്ന നേതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത് കൊണ്ടാണെന്നായിരുന്നു രാഹുൽ പറഞ്ഞത്.
യുവ നേതാക്കളുടെ നീക്കം
അതേസമയം രാഹുൽ പടിയിറങ്ങിയതോടെ ശക്തി ക്ഷയിച്ച യുവ നേതാക്കൾ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണിപ്പോൾ. അതിനിടെയാണ് ഇത്തരം നീക്കങ്ങൾക്ക് തുരങ്കം വെച്ച് വീണ്ടും മുതിർന്ന നേതാക്കൾ ഇടയുന്നത്.