യുപിയില്‍ 54 സീറ്റുകളില്‍ പോരാട്ടം ഇങ്ങനെ, 26ല്‍ മുന്‍തൂക്കം നേടി മഹാസഖ്യം, കോണ്‍ഗ്രസിന് 15 സീറ്റ്
Recommended Video
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇനിയുള്ള പോരാട്ടങ്ങളില്‍ ബിജെപിക്ക് വന്‍ വീഴ്ച്ച ഉണ്ടാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബിജെപിക്ക് മുന്നില്‍ വെല്ലുവിളിയായി ഉള്ളത്. മഹാസഖ്യത്തിന്റെ ഓരോ നീക്കങ്ങളും ബിജെപിയുടെ കോട്ടകളില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും 54 സീറ്റുകളില്‍ ബിജെപി ദയനീയമായ അവസ്ഥയിലാണ് ഉള്ളത്.
അതേസമയം അടുത്ത അഞ്ച് ഘട്ട പോളിംഗ് ബിജെപിയെ അധികാരത്തില്‍ മുന്നോട്ട് നയിക്കുന്ന ഘടകമാണ്. പക്ഷേ ഇത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. പ്രധാനമായും പ്രവര്‍ത്തകര്‍ക്കിടയില്‍ ബിജെപി തോല്‍ക്കണമെന്ന അവസ്ഥയാണ് ഉള്ളത്. അത് മഹാസഖ്യത്തിനും ഒപ്പം കോണ്‍ഗ്രസിനും വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.
വോട്ട് കുറയുന്നു
യുപിയില്‍ 26 മണ്ഡലങ്ങളില്‍ ഇതുവരെ വോട്ടെടുപ്പ് കഴിഞ്ഞു. എന്നാല്‍ വിചാരിച്ച രീതിയിലുള്ള പോളിംഗ് ഇതുവരെ ഉണ്ടായിട്ടില്ല. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പകുതി ശതമാനം വോട്ട് ഇതിലൂടെ നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതില്‍ 24 മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യത്തിനാണ് മുന്‍തൂക്കം. രണ്ട് സീറ്റില്‍ ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. ഇതും ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. 2014ല്‍ ഉയര്‍ന്ന പോളിംഗ് ലഭിക്കുകയും ബിജെപി റെക്കോര്‍ഡ് ഭൂരിപക്ഷം നേടുകയും ചെയ്ത മണ്ഡലങ്ങളില്‍ ഇത്തവണ കുറഞ്ഞ വോട്ടെടുപ്പാണ് നടന്നത്.
പ്രവര്‍ത്തകര്‍ക്ക് ആവേശമില്ല
ബിജെപി സ്ഥാനാര്‍ത്ഥികള്‍ പല മണ്ഡലങ്ങളിലും സജീവമായിരുന്നില്ല. അതുകൊണ്ട് പ്രവര്‍ത്തകര്‍ക്ക് ഒട്ടും ആവേശമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ക്കും വിചാരിച്ചത്ര ആവേശം യുപിയില്‍ ഉണ്ടായിരുന്നു. പ്രധാനമായും സിറ്റിംഗ് എംപിമാര്‍ക്കെതിരെയുള്ള എതിര്‍പ്പുകളാണ് സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. 64 സിറ്റിംഗ് എംപിമാര്‍ക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കിയിരുന്നു.
54 സീറ്റുകളിലെ പോരാട്ടം
നാല് ഘട്ടങ്ങളിലായി 54 സീറ്റുകളിലാണ് യുപിയില്‍ ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍. ഈ സീറ്റുകളില്‍ ജാതി വോട്ടുകള്‍ കൂട്ടികലര്‍ത്തിയുള്ള സമാജ് വാദി പാര്‍ട്ടിയുടെ നീക്കങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നുണ്ട്. ഇതില്‍ 26 സീറ്റുകളില്‍ എസ്പി ബിഎസ്പി സഖ്യം എതിരില്ലാതെ വിജയിക്കും. അഖിലേഷിന്റെ പ്രതിച്ഛായയും അവസാന നിമിഷം മുലായം സിംഗ് യാദവ് വേദിയിലെത്തിയതും മഹാസഖ്യത്തിന് വന്‍ നേട്ടമായിട്ടുണ്ട്. 15 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. 12 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയസാധ്യത നിലനില്‍ക്കുന്നത്.
കോണ്‍ഗ്രസ് നേട്ടം ഇങ്ങനെ
മുന്നോക്ക വോട്ടര്‍മാരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്, സംഘടനാ മികവ് കൊണ്ട് മുസ്ലീങ്ങളുടെ പിന്തുണയും നേടിയിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ പ്രവര്‍ത്തനം ബിജെപിയുടെ വോട്ടര്‍മാരെ പോലും ഭിന്നിപ്പിച്ചിരിക്കുകയാണ്. വാരണാസി, അമേഠി, റായ് ബറേലി, അസംഗഡ്, കാണ്‍പൂര്‍, കന്നൗജ്, ലഖ്‌നൗ, ഫൈസാബാദ് എന്നീ മണ്ഡലങ്ങളിലും മുന്നോക്ക വോട്ടും മുസ്ലീം വോട്ടും ഒരുപോലെ കോണ്‍ഗ്രസിന് ലഭിക്കും. ഇവിടെ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനായിരിക്കും.
ഭരണവിരുദ്ധ വികാരം ശക്തം
ബിജെപിക്കെതിരെ യുപിയില്‍ ഏറ്റവും ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉള്ളത്. ഇതിനെ മറികടക്കാന്‍ മോദി തരംഗം രാജ്യത്ത് തല്‍ക്കാലം ഇല്ല. ജാന്‍സിയില്‍ അടക്കം ബിജെപിയുടെ പല നേതാക്കളും തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മണ്ഡലത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. അഹിര്‍വാര്‍ അഥവാ ജാദവരുടെ വോട്ടുകള്‍ എസ്പിയും ബിഎസ്പിയും നേടുന്നത് ബിജെപിയെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കും.
പ്രിയങ്കയും ന്യായും
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതിയും കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് കണക്കുകള്‍ പറയുന്നു. പ്രിയങ്ക സ്ത്രീ വോട്ടര്‍മാരെയും യുവാക്കളെയും ആകര്‍ഷിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അംഗത്വത്തില്‍ വര്‍ധന വന്നതും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നതാണ്. കോണ്‍ഗ്രസ് നഷ്ടപ്പെട്ട വിശ്വാസം യുപിയില്‍ തിരിച്ചുപിടിച്ചെന്നാണ് വ്യക്തമാകുന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും തകര്‍ത്ത യുപിയിലെ സമ്പദ് മേഖലയില്‍ ന്യായ് വലിയൊരു കുതിപ്പായിട്ടാണ് നേരത്തെ സര്‍വേകള്‍ പ്രവചിച്ചത്. ജനങ്ങള്‍ ഇതിനെ സ്വീകരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളും മുമ്പോട്ടുള്ള പോക്കിന് ഗുണമാകും.
പോരാട്ടത്തില്‍ പ്രതിപക്ഷം
ബിജെപിയുമായുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം രണ്ടടി മുന്നിലാണ്. ഭരണവിരുദ്ധ വികാരം ശക്തമായിട്ടുള്ള യുപിയില്‍ എന്തുകൊണ്ട് സിറ്റിംഗ് എംപിമാരെ മാറ്റിയില്ല എന്നാണ് പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്ന ചോദ്യം. അതേസമയം കോണ്‍ഗ്രസ് ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ള എല്ലാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കും. വിവിധ വിഭാഗങ്ങളുടെ വോട്ടിന്റെ ഏകീകരണവും ഇതില്‍ കോണ്‍ഗ്രസിനെ സഹായിക്കും. പ്രിയങ്കയുടെ വരവാണ് ഇതിന് കോണ്‍ഗ്രസിനെ സഹായിച്ചത്. ഇത്തവണ മഹാസഖ്യത്തില്‍ സമാജ് വാദി വലിയ ഒറ്റകക്ഷിയാവുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
പ്രധാനമന്ത്രിയാവാന്‍ യോഗ്യതകളൊന്നും വേണ്ട, ഭൂരിപക്ഷം മാത്രം മതിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ!!