കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!!
ബിബിസിയുടെ ഡോക്യുമെന്ററി സീരീസിലാണ് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഉള്ളത്
ദില്ലി: ഉപയോക്താക്കളില്‍ നിന്ന് വിവരം ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ കോണ്‍ഗ്രസ് വീണ്ടും കുരുക്കിലേക്ക്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി അടുത്ത ബന്ധമാണ് കോണ്‍ഗ്രസ് പുലര്‍ത്തിയിരുന്നെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് അനലിറ്റിക്കയെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് തിരിച്ചടിയാവുന്നതാണ് കണ്ടത്.
കോണ്‍ഗ്രസ് സ്വന്തം ആപ്പ് വഴി സിംഗപ്പൂരിലേക്ക് വിവരം ചോര്‍ത്തിയെന്ന് ബിജെപി തെളിവ് സഹിതം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ആപ്പ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ കേംബ്രിഡ്ജ അനലിറ്റിക്ക പുറത്താക്കിയ സിഇഒ അലക്‌സാന്‍ഡര്‍ നിക്‌സിന്റെ ഓഫീസില്‍ നിന്ന് കോണ്‍ഗ്രസിന്റെ പാര്‍ട്ടി പോസ്റ്റര്‍ കണ്ടെത്തിയിരിക്കുകയാണ്. കുറച്ചു കാലം മുന്‍പുള്ള ഒരു വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്റെ കൈപ്പത്തി
ബിബിസിയുടെ ഡോക്യുമെന്ററി സീരീസിലാണ് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഉള്ളത്. പ്രശസ്ത മാധ്യമപ്രവര്‍ത്തനും ടെക് ബ്ലോഗറുമായ ജാമി ബാര്‍ട്‌ലെറ്റാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. ഈ വീഡിയോ ക്ലിപ്പില്‍ നിക്‌സ് നില്‍ക്കുന്നത് പിന്‍വശത്തായി കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി വ്യക്തമായി കാണുന്നുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയുടെ മുദ്രാവാക്യമായ എല്ലാവര്‍ക്കും വികസനം എന്നതും ഈ വീഡിയോയില്‍ കാണുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസും ആ പാര്‍ട്ടിയുടെ നേതാക്കളും ഒന്നടങ്കം സമ്മര്‍ദത്തിലായിരിക്കുകയാണ്. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ പറയുന്നത്. എന്നാല്‍ വിവരം ചോര്‍ത്തലിന്റെ പ്രധാന ആസൂത്രകനായ നിക്‌സിന്റെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ എങ്ങനെ എത്തി എന്നത് പാര്‍ട്ടി തന്നെ വിശദീകരിക്കേണ്ടി വരും. അതേസമയം ഡോക്യുമെന്ററി തയ്യാറാക്കിയ ജാമി ബാര്‍ലെറ്റും കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ മുറിയിലുണ്ടായിരുന്നതായി പറയുന്നു.
ഫോട്ടോഷോപ്പല്ല ഒറിജിനല്‍
വീഡിയോയില്‍ കാണുന്ന പോസ്റ്റര്‍ ഒറിജിനലല്ലെന്നും ഫോട്ടോഷോപ്പ് ആണെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ബാര്‍ലെറ്റ് ഈ വാദത്തെ പൊളിച്ചടുക്കിയിട്ടുണ്ട്. ആ റൂമിലെത്തുമ്പോള്‍ പോസ്റ്റര്‍ അവിടെയുണ്ടായിരുന്നുവെന്ന് ബാര്‍ലെറ്റ് പറയുന്നു. ഇ.ത് തെളിയിക്കാന്‍ നിക്‌സിന്റെ ഓഫീസിനകത്തെ കൂടുതല്‍ ചിത്രങ്ങളും ബാര്‍ലെറ്റ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വൈലി ഇന്ത്യയില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക വലിയ രീതിയില്‍ ഇടപെട്ടതായി വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും പറഞ്ഞിരുന്നു. ഇതോടെ ബിജെപി നേതാക്കള്‍ ഒന്നടങ്കം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ കൈ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൂടെയാണോ എന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. ബിജെപി വക്താവ് സംപീത് പത്രയും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. നേരത്തെ 2010ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ബിജെപിക്കെതിരെയും സമാന വിഷയത്തില്‍ ആരോപണമുയര്‍ന്നിരുന്നു.
ഒടുവില്‍ സമ്മതിച്ചു
വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോ്ണ്‍ഗ്രസ് എംപിയും സോഷ്യല്‍ വിങ്ങിന്റെ അധ്യക്ഷയുമായ ദിവ്യ സ്പന്ദന കേംബ്രിഡ്ജ് അനലിറ്റിക്ക സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമെയിലും ഫോണും വഴിയും കേംബ്രിഡ്ജ് അനലിറ്റിക്ക സമീപിച്ചിരുന്നുവെന്നാണ് ദിവ്യ പറഞ്ഞത്. വ്യക്തികള്‍ മുഖേനയും സമീപിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. അതേസമയം ഇത് അറിഞ്ഞുകൊണ്ട് നിഷേധിക്കുകയായിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയെ സമീപിച്ചിട്ടുണ്ടോ എന്നല്ല വിഷയം. അവരുമായി പാര്‍ട്ടി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതാണ്. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് സത്യസന്ധമായ രാഷ്ട്രീയത്തിലായത് കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ദിവ്യ പറയുന്നു. സൈക്കോ അനാലിസിസിലൂടെയും തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയും വിജയിക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല. ആശയപരമായി അങ്ങനെയൊരു കമ്പനിയുമായി യോജിപ്പില്ലാത്തതിനാല്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ദിവ്യ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത സമ്മര്‍ദത്തിലാണ്.
കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും! ജിഹാദിനോടുള്ള പ്രതികരണം തേടി; പക്ഷേ, ആ ചോദ്യത്തിന് ഉത്തരമില്ല..
കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു! ഇന്ത്യയിൽ ഓഫീസും... വിവാദ വെളിപ്പെടുത്തൽ...
യേശുക്രിസ്തു ലൈംഗിക പീഡനത്തിന്റെ ഇര? ഞെട്ടിപ്പിക്കുന്ന നിരീക്ഷണ റിപ്പോർട്ട്; കുരിശേറ്റത്തിന് മുന്പ്