ഇത് കോൺഗ്രസിന്റെ പുതിയ മുഖം! ബിജെപിയുടെ ചീട്ട് കീറുന്ന അഞ്ചംഗ സംഘം! തെറിക്കുത്തരം മുറിപ്പത്തൽ!
ദില്ലി: 2019ലെ തോല്‍വി മറന്ന് കൊവിഡ് കാലത്ത് ശക്തമായ പ്രതിപക്ഷമായി ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ ശക്തമാണ്.
ബിജെപിയെ നേരിടാന്‍ പാര്‍ട്ടിക്ക് വേണ്ടത് അടിമുടി നവീകരണമാണ് എന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബിജെപി കുത്തകയാക്കി വെച്ചിരുന്ന സോഷ്യല്‍ മീഡിയ, ചാനലുകള്‍ എന്നിവയില്‍ ആധിപത്യം ഉറപ്പിക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. ബിജെപി നേതാക്കളേയും ബിജെപി ചായ്വുളള അവതാരകരേയും അടക്കം വെള്ളം കുടിപ്പിക്കുന്ന കോൺഗ്രസിലെ പുത്തൻ താരോദയങ്ങളായി മാറിയിരിക്കുകയാണ് ഈ അഞ്ചംഗ സംഘം. വിശദമായി അറിയാം..
കോൺഗ്രസിന്റെ പിന്മാറ്റം
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തിരിച്ചടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ടത്. അന്നത്തെ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ തോറ്റു. ഇതോടെ ടിവി ചാനലുകളിലെ ചര്‍ച്ചയ്ക്ക് നേതാക്കളെ വിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിച്ചു. തോല്‍വിക്കൊപ്പം അപമാനിക്കപ്പെടുന്നത് കൂടി ഒഴിവാക്കാനായിരുന്നു ആ തീരുമാനം.
കീഴടങ്ങിയതിന് തുല്യം
ടിവി ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ക്ക് എതിരില്ലാത്ത അവസ്ഥയായിരുന്നു നാളുകളോളം. കോണ്‍ഗ്രസ് ബിജെപിക്ക് മുന്നില്‍ കീഴടങ്ങിയതിന് തുല്യമായിരുന്നു ആ പിന്‍വാങ്ങല്‍. ഐടി സെല്ലിന്റെ ശക്തമായ പിന്‍ബലമുളള ബിജെപിയാകട്ടെ ചര്‍ച്ചകളില്‍ തങ്ങള്‍ സ്കോര്‍ ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
ശക്തമായ തിരിച്ച് വരവ്
എന്നാല്‍ സമീപകാലത്തായി വീണ്ടും ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ശക്തമായി തിരിച്ച് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. മാധ്യമങ്ങളില്‍ ശക്തമായി നിലപാട് പറയുന്ന പി ചിദംബരവും മനു അഭിഷേക് സിംഗ്വിയും കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ബിജെപി പക്ഷത്തുളള സാംപിത് പത്രമാരെ നേരിടാന്‍ മൃദുസ്വഭാവക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ പോര.
തെറിക്കുത്തരം മുറിപ്പത്തൽ
അതുകൊണ്ട് തന്നെ ടിവി ചര്‍ച്ചകളിലെ കോണ്‍ഗ്രസ് വക്താക്കളില്‍ ഒരു തലമുറ മാറ്റം പ്രകടമാണ്. ബിജെപി നേതാക്കളോട് കട്ടയ്ക്ക് നില്ക്കുന്ന, തെറിക്കുത്തരം മുറിപ്പത്തലെന്ന തിയറി പിന്തുടരുന്ന ഒരു പറ്റം നേതാക്കള്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാവുകയാണ്. ഇവരുടെ ടിവി ചര്‍ച്ചകളിലെ വീഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം വൈറലാക്കാനും ശ്രദ്ധിക്കുന്നു.
5 നേതാക്കൾ
ഒരു വശത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യ സുരക്ഷയും സാമ്പത്തിക പ്രശ്നങ്ങളും അടക്കമുളള വിഷയങ്ങളില്‍ പത്ര സമ്മേളനങ്ങളിലൂടെ ബിജെപിയെ തുറന്ന് കാട്ടുന്നു. മറുവശത്ത് ഒരു പറ്റം യുവനേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളെ നേരിടുന്നു. സാംപിത് പത്ര, ജിവിഎല്‍ നരസിംഹ റാവു, ഗൗരവ് ഭാട്ടിയ, സുധാന്‍ശു ത്രിവേദി പോലുളളവരാണ് ബിജെപിയുടെ സ്ഥിരം പാനലിസ്റ്റുകള്‍.
ഏറ്റവും പ്രിയങ്കരന്‍
മറുവശത്ത് കോണ്‍ഗ്രസില്‍ നിന്നുളളത് പവന് ഖേര, ഗൗരവ് വല്ലഭ്, സുപ്രിയ ഷ്രിനാദെ, രാഗിണി നായക്, രാജീവ് ത്യാഗിയെ പോലുളള ചുറുചുറുക്കുളള നേതാക്കളാണ്. ഇക്കൂട്ടത്തില്‍ പവന് ഖേരയാണ് കോണ്‍ഗ്രസുകാര്‍ക്ക് ഏറ്റവും പ്രിയങ്കരന്‍. 2018ലാണ് ഖേര കോണ്‍ഗ്രസ് വക്താവായത്. 15 വര്‍ഷത്തോളം ഷീല ദീക്ഷിതിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നു പവന് ഖേര.
Recommended Video
കോണ്‍ഗ്രസിന്റെ മുഖം
ഇന്ത്യ-ചൈന സംഘര്‍ഷം വിഷയമായ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളെ പലവട്ടം മലര്‍ത്തിയടിച്ചു കഴിഞ്ഞു ഖേര. ചരിത്ര സംഭവങ്ങള്‍ വ്യക്തമായും കൃത്യമായും പറയാനാവുന്നുവെന്നത് ഖേരയുടെ മിടുക്കാണ്. നരേന്ദ്ര മോദിയേയും ഖേര രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. നിലവില്‍ തുടര്‍ച്ചയായി ചാനലുകളില്‍ കോണ്‍ഗ്രസിന്റെ മുഖമായി പവന് ഖേര പ്രത്യക്ഷപ്പെടുന്നുണ്ട്.
മൂര്‍ച്ചയേറിയ വാക്കുകള്‍
ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ സംസാരിക്കുന്ന ഖേര ചിലപ്പോള്‍ ബിജെപി ചായ്വുളള അവതാരകരേയും ഭിത്തിയില്‍ ഒട്ടിക്കാറുണ്ട്. ഗൗരവ് വല്ലഭും ബിജെപി നേതാക്കളെ മലര്‍ത്തിയടിക്കുന്നതില്‍ പലവട്ടം മിടുക്ക് തെളിയിച്ചിട്ടുളള നേതാവാണ്. മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് സാംപിത് പത്രയെ പോലും നിശബ്ദനാക്കാറുണ്ട് വല്ലഭ്. സോണിയാ ഗാന്ധി അടുത്തിടെ രൂപീകരിച്ച 11 അംഗ ഉപദേശക സമിതിയിലെ അംഗം കൂടിയാണ് ഗൗരവ് വല്ലഭ്.
കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദം
മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയ ഷിനാദെയും ഒട്ടും കുറഞ്ഞ പുളളിയല്ല. ഒരു വര്‍ഷമേ പാര്‍ട്ടി അംഗമായിട്ട് തികഞ്ഞുളളുവെങ്കിലും കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായി സുപ്രിയ മാറിക്കഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിന്ന് രാഹുല്‍ ഗാന്ധി കണ്ടെത്തിയ നേതാവാണ് രാജീവ് ത്യാഗി. ബിജെപി നേതാക്കളെ ഒരു മയവും ഇല്ലാതെ ചര്‍ച്ചകളില്‍ വലിച്ച് കീറുന്നതില്‍ ത്യാഗിയും മിടുക്കനാണ്.
ഗോഡ് ഫാദര്‍മാരില്ലാത്തവർ
ദില്ലി യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡണ്ട് സ്ഥാനത്ത് നിന്നുമാണ് രാഗിണി നായക് കോണ്‍ഗ്രസ് വ്ക്താവ് സ്ഥാനത്തേക്ക് വരെ എത്തിയത്. ചാനല്‍ ചര്‍ച്ചകളിലെ പതിവ് മുഖമായി രാഗിണി മാറിക്കഴിഞ്ഞു. ഈ നേതാക്കളെല്ലാവരും തന്നെ പാര്‍ട്ടിയില്‍ ഗോഡ് ഫാദര്‍മാരില്ലാതെ വളര്‍ന്ന് വന്നവരാണ് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് മാധ്യമങ്ങളില്‍ പുതുജീവന്‍ നല്കുന്നതില് വലിയ പങ്കാണ് ഇവര്‍ വഹിച്ച് കൊണ്ടിരിക്കുന്നത്.
കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!