ഇത് കോൺഗ്രസിന്റെ ചാണക്യതന്ത്രം! വയനാട്ടിൽ രാഹുൽ ഗാന്ധി, വാരാണസിയിൽ പ്രിയങ്ക ഗാന്ധി!
Recommended Video
ദില്ലി: ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കുകയാണ് കോണ്‍ഗ്രസ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. ബലാക്കോട്ട് മിന്നലാക്രമണത്തോടെ മോദിയും ബിജെപിയും നേടിയെടുത്ത മേല്‍ക്കൈ തകര്‍ക്കണമെങ്കില്‍ കോണ്‍ഗ്രസിന് പല തന്ത്രങ്ങളും പയറ്റേണ്ടതുണ്ട്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെയാണ് കോണ്‍ഗ്രസിന്റെ കുന്തമുനകള്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നതിനൊപ്പം തന്നെ പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നരേന്ദ്ര മോദിക്ക് എതിരെ മത്സരിക്കുമോ എന്ന ചര്‍ച്ചയും ചൂടുപിടിക്കുകയാണ്. ഹൈക്കമാന്‍ഡ് പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥാനാർത്ഥി ഇല്ലാതെ വയനാട്
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും എന്നുളള അഭ്യൂഹങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കും മുന്‍പേ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എതിർപ്പുമായി കക്ഷികൾ
കേരളത്തില്‍ എതിരാളി സിപിഎം ആണ് എന്നുളളത് കൊണ്ട് തന്നെ ദേശീയ തലത്തില്‍ അത് ബാധിക്കും എന്നതാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍. ശരദ് യാദവും ശരദ് പവാറും അടക്കമുളള സഖ്യകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രാഹുല്‍ വയനാട്ടിലേക്ക് വരുന്നതിലുളള എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു.
വീണ്ടും തകിടം മറിഞ്ഞു
സഖ്യകക്ഷികളുടെ എതിര്‍പ്പ് മറികടന്ന് രാഹുല്‍ വയനാട് തിരഞ്ഞെടുക്കില്ല എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയും മത്സരിപ്പിച്ച് കൊണ്ടുളള പുതിയ തന്ത്രമാണ് ഹൈക്കമാന്‍ഡ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കർണാടകയിൽ സാധ്യത കുറവ്
കര്‍ണാടകത്തിലെ രണ്ട് മണ്ഡലങ്ങള്‍ ആയിരുന്നു രാഹുല്‍ തിരഞ്ഞെടുക്കും എന്ന് കരുതപ്പെട്ടിരുന്നവ. എന്നാല്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ സാഹചര്യം രാഹുല്‍ ഗാന്ധിക്ക് നൂറ് ശതമാനവും വിജയം ഉറപ്പ് നല്‍കുന്നതല്ല എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ബിജെപിക്ക് സ്വാധീനമുളള സംസ്ഥാനമാണ് കര്‍ണാടക.
രാഹുൽ വയനാട്ടിൽ
ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ തന്നെ രാഹുലിനെ ഇറക്കാമെന്ന് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ രണ്ട് വെല്ലുവിളികളാണ് ഉളളത്. ഒന്ന് സിപിഎം അടക്കമുളള ദേശീയ തലത്തില്‍ ഒരുമിച്ചുളള കക്ഷികളുടെ അതൃപ്തിയാണ്.
ബിജെപി പ്രചാരണം
രണ്ടാമത്തേത് അമേഠിയില്‍ ബിജെപിയെ ഭയന്ന് രാഹുല്‍ സുരക്ഷിത മണ്ഡലത്തിലേക്ക് ഒളിച്ചോടി എന്ന പ്രചാരണമാണ്. അത് മാത്രമല്ല ലീഗ് സ്വാധീന മണ്ഡലമാണ് വയനാട്. ലീഗ് വോട്ടുകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാവുക. ന്യൂനപക്ഷ സ്വാധീനമുളള മണ്ഡലമാണ് എന്നത് വടക്കേ ഇന്ത്യയില്‍ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കും.
തന്ത്രമാണ് പ്രിയങ്ക
ഈ വെല്ലുവിളി മറികടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണ്ടെത്തിയ തന്ത്രമാണ് പ്രിയങ്ക ഗാന്ധിയെ മത്സര രംഗത്ത് ഇറക്കുക എന്നത്. അതും പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയില്‍ തന്നെ. ബിജെപിയെ ഭയന്നോടുന്നു എന്ന പരിഹാസത്തിന് പുലിമടയിലേക്ക് നേരിട്ട് കയറിച്ചെന്ന് അടിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
മോദിക്ക് വെല്ലുവിളി
വാരാണസിയില്‍ പ്രിയങ്ക തോറ്റാല്‍ തന്നെയും ആ മത്സരം കോണ്‍ഗ്രസിന് വന്‍ മൈലേജ് തന്നെ നല്‍കും. അതേസമയം മറുവശത്ത് രാഹുലിന് സുരക്ഷിത മണ്ഡലത്തില്‍ വിജയം ഉറപ്പാക്കുകയും ചെയ്യാം. പ്രിയങ്ക വരാണസിയില്‍ വരുന്നതോടെ ബിജെപിയുടെ മുഴുവന്‍ ശ്രദ്ധയും ആ മണ്ഡലത്തിലേക്ക് മാറുമെന്നുറപ്പാണ്.
ബിജെപിക്ക് വൻ സമ്മർദ്ദം
രാജ്യം ഉറ്റ് നോക്കുന്ന മണ്ഡലമായി വാരാണസി മാറും. പ്രിയങ്ക എതിരാളിയായി വരുന്നതോടെ മോദിക്കും ബിജെപിക്കും സമ്മര്‍ദമേറും. മോദിക്ക് സ്വന്തം മണ്ഡലത്തിലേക്ക് കൂടുതല്‍ സമയം ഇറങ്ങേണ്ടതായി വരും. ഇതോടെ തങ്ങള്‍ക്ക് സാധ്യതയുളള മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സ്‌പേസ് ലഭിക്കുമെന്നും ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നു.
യുപിയിൽ നിറഞ്ഞ് പ്രിയങ്ക
ഗംഗായാത്രയും അയോധ്യ റോഡ് ഷോയുമൊക്കെയാണ് ഉത്തര്‍ പ്രദേശില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പ്രിയങ്ക. പ്രിയങ്കയുടെ വ്യക്തിപ്രഭാവത്തിന് യുപിയെ ഇളക്കി മറിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. മോദിയെ തോല്‍പ്പിക്കുക എന്നതിനപ്പുറം കോണ്‍ഗ്രസിനും പ്രിയങ്കയ്ക്ക് വലിയ ഇമേജാവും വാരാണസിയിലെ സ്ഥാനാര്‍ത്ഥിത്വം നല്‍കുക.
പ്രിയങ്കയുടെ പ്രതികരണം
വരുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ നേതാവായി ഉയര്‍ത്തിക്കാട്ടാനും കോണ്‍ഗ്രസിന് സാധിക്കും. വാരാണസിയില്‍ മത്സരിച്ചേക്കും എന്ന സൂചന കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി തന്നെ നല്‍കിയിരുന്നു. റായ്ബറേലിയില്‍ പ്രചാരണത്തിന് എത്തിയ പ്രിയങ്കയോട് അവിടെ നിന്ന് മത്സരിക്കുമോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
വയനാട്ടിലേക്കെന്ന് അഭ്യൂഹം
വാരാണസിയില്‍ മത്സരിച്ചാലോ എന്ന് മറുചോദ്യം ചോദിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തത്. പാര്‍ട്ടി തീരുമാനിക്കുകയാണ് എങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെയും പ്രിയങ്ക പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി വന്നില്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിച്ചേക്കും എന്നുളള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
തുഷാരയ്ക്ക് ഭക്ഷണം കുതിർത്ത അരിയും പഞ്ചസാര വെളളവും! സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊന്നു!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ