മധ്യപ്രദേശില്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്; ബിജെപിയെ വെല്ലും, വിജയമുറപ്പിക്കും തന്ത്രം ഇങ്ങനെ..
ഭോപ്പാല്‍: 22 എംഎല്‍എമാരുമായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ വലിയ വെല്ലുവിളിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഇപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ചില എംഎല്‍എമാര്‍ അടക്കമുള്ളവരെ വരുതിയിലാക്കാന്‍ അദ്ദേഹം ഇപ്പോഴും ശ്രമം തുടരുന്നുണ്ട്. ചില എംഎല്‍എമാരെ അദ്ദേഹത്തിന് ഇത്തരത്തില്‍ അടര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുമുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയുടെ ഇത്തരത്തിലുള്ള നീക്കം കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടതുമാണ്. ചില നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടേക്കുമെന്ന് നേതൃത്വം നേരത്തെ കണക്കാക്കുയം ചെയ്തിരുന്നു. ആരൊക്കെ പാര്‍ട്ടി വിട്ടാലും ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
27 മണ്ഡലങ്ങളിലേക്ക്
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന 25 എംഎല്‍എമാര്‍ ഉള്‍പ്പടെ 27 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞടുപ്പ് നടക്കാന്‍ പോവുന്നത്. എന്ത് വിലകൊടുത്തും ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസ് ശ്രമം. കൊവിഡ് വ്യാപനം കാരണം ഉപതിരഞ്ഞെടുപ്പ് വൈകാനാണ് സാധ്യതയെങ്കില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
ആഭ്യന്തര സര്‍വ്വേ
27 മണ്ഡലങ്ങളികേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 20 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വേ പ്രകാരം തിരഞ്ഞെടുപ്പ് നടക്കുന്ന 25 സീറ്റില്‍ 24 ഇടത്തും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുമെന്ന പ്രവചിച്ചിരുന്നു.
സിറ്റിങ് സീറ്റുകള്‍
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ഈ സീറ്റുകളില്‍ എല്ലാം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ വീണ്ടും വിജയിക്കുമെന്നും ബിജെപിയുടെ സിറ്റിങ് സീറ്റ് അവര്‍ നിലനിര്‍ത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് സര്‍വേയുടെ പ്രവചനം. പല മണ്ഡലങ്ങളിലും ശക്തമായ മത്സരം നടക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നുവെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.
പ്രത്യേകം പ്രകടനപത്രിക
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒരോ മണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്. മണ്ഡലങ്ങള്‍ക്കായി പ്രത്യേകം, പ്രത്യേകം പ്രകടനപത്രികയും കോണ്‍ഗ്രസ് രംഗത്ത് ഇറക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിജെപിയെ മറികടന്ന് മേധാവിത്വം പിടിച്ചെടുക്കാനാണ് പ്രകടനപത്രിക ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നത്.
വേറേയും തയ്യാറാക്കും
മിനി പ്രകടന പത്രികകളാണ് ഒരോ മണ്ഡലത്തിനായും കോണ്‍ഗ്രസ് പുറത്തിറക്കുന്നത്. ഈ 26 സീറ്റുകളിലേയും പ്രാദേശിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രകടന പത്രിക സംസ്ഥാന തലത്തിലും, അതത് മണ്ഡലത്തിലെ വിഷയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിക്കുന്ന മണ്ഡലങ്ങള്‍ക്ക് മാത്രമുള്ളത് വേറേയും തയ്യാറാക്കും.
കമൽനാഥ് സർക്കാർ നിറവേറ്റി
2018 ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പാർട്ടി നൽകിയ വാഗ്ദാനം കമൽനാഥ് സർക്കാർ നിറവേറ്റി എന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. ഒന്നര വര്‍ഷം മാത്രമാണ് അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കിലും നൂറിലധികം വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കമല്‍നാഥ് സര്‍ക്കാറിന് സാധിച്ചു. എന്നാല്‍ ബാക്കിയുള്ളവ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ബിജെപി തങ്ങളുടെ സര്‍ക്കാറിനെ അട്ടിമറിച്ചു.
എല്ലാ വാഗ്താനങ്ങളും നടപ്പിലാക്കും
അധികാരത്തില്‍ വന്ന ബിജെപിയാവട്ടെ കോണ്‍ഗ്രസ് നടപ്പിലാക്കിയ കാര്‍ഷിക വായ്പ എഴുതി തള്ളല്‍ ഉള്‍പ്പടേയുള്ളവ ഉപേക്ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ മുമ്പ് പറഞ്ഞ എല്ലാ വാഗ്താനങ്ങളും നടപ്പിലാക്കും. താല്‍ക്കാലിക അധ്യാപകരെയും മതപണ്ഡിതന്‍മാരേയും മുമ്പത്തെപ്പോലെ നിയമനം നല്‍കുമെന്ന് കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്യുന്നു. കൂടാതെ റോഡുകൾ, നിർമാണ പ്രവർത്തനങ്ങൾ, കുടിവെള്ളം, ജലസേചനം, സ്കൂളുകൾ, കോളേജുകൾ, പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ എന്നിവ ഉറപ്പ് നല്‍കുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
പ്രാദേശിക തലത്തിൽ
എല്ലാ മണ്ഡലങ്ങളിൽ നിന്നും പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ മന്ത്രി സഞ്ജൻ സിംഗ് വർമ്മ വ്യക്തമാക്കി. നിരവധി നിയമസഭാ സീറ്റുകളിൽ നിന്ന് കോൺഗ്രസ് കമ്മിറ്റിക്ക് ഇതിനോടകം തന്നെ വിവരം ലഭിച്ചു. അവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ 26 വ്യത്യസ്ത പ്രകടന പത്രിക തയ്യാറാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൻഹയ്യ ലാൽ അഗർവാള്‍
അതേസമയം ഇതിനിടെ വിവിധ കാരണങ്ങളാല്‍ ബിജെപിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല എന്നീ പ്രമുഖര്‍ക്ക് പുറമെ സംസ്ഥാനത്തെ മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ കൻഹയ്യ ലാൽ അഗർവാളിനെയും കോണ്‍ഗ്രസിന് ഇന്ന് പാര്‍ട്ടിയിലെത്തിക്കാനായി
സ്വീകരണം
ഭോപ്പാലിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അഗര്‍വാളിന് പാര്‍ട്ടി നേതൃത്വം വന്‍ സ്വീകരണം നല്‍കി. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായി കമല്‍നാഥ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അഗര്‍വാളിനും അനുയായികള്‍ക്കും സ്വീകരണം നല്‍കിയത്. കമല്‍നാഥ്, അഗര്‍വാളിന് പാര്‍ട്ടി അംഗത്വം നല്‍കി. കോണ്‍ഗ്രസിലേക്ക് വന്നതില്‍ വലിയ ആഹ്ളാദം ഉണ്ടെന്നായിരുന്നു അഗര്‍വാളിന്‍റെ പ്രതികരണം.
സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ്
ബിജെപി തന്നോട് വലിയ അനീതി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കളെ പോലെ സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ് കമല്‍നാഥ് ശ്രദ്ധിക്കുന്നത്. അദ്ദേഹം കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ 26 സീറ്റുകളിൽ വിജയിച്ച് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബമോറി മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ് കൻഹയ്യ ലാൽ അഗർവാള്‍.
കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍