പ്രതിപക്ഷ നേതൃപദവി നേടിയെടുക്കാന്‍ തന്ത്രം മുറിക്കി കോണ്‍ഗ്രസ്; എന്‍സിപിയില്ലെങ്കില്‍ സ്വതന്ത്രര്‍
ദില്ലി: ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. 54 സീറ്റുകള്‍ ഉണ്ടെങ്കിലെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് പദവി ഔദ്യോഗികമായി ലഭിക്കുകയുള്ളു. നിലവില്‍ കോണ്‍ഗ്രസിന് 52 അംഗങ്ങളാണ് ഉള്ളത്. രണ്ട് അംഗങ്ങളെക്കൂട്ടി തങ്ങളെ കൂടെചേര്‍ക്കാനായാല്‍ കോണ്‍ഗ്രസിന് വലിയ പ്രയാസങ്ങള്‍ ഇല്ലാതെ തന്നെ പ്രതിപക്ഷ നേതാവ് പദവി ലഭിക്കും.
ഈ പശ്ചാത്തലത്തിലായിരുന്നു നാലു സീറ്റുള്ള എന്‍സിപിയുമായി ലയന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ചില നേതാക്കള്‍ ലയനത്തിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്രരെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പിന്തുണയോടെ ജയിച്ച നടി നവനീത് കൗറിന്‍റെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'
അതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ ഇന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. പാര്‍ലമെന്‍ററി അനക്സില്‍ ചേര്‍ന്ന യോഗത്തിലാണ് യുപിഎ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞതവണയും സോണിയാ ഗാന്ധി തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്. ചെയര്‍മാന്‍ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹവും നേരത്തെ ഉണ്ടായിരുന്നു. രാജിയില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം കോണ്‍ഗ്രസിന് ഏറെ നിര്‍ണ്ണായകമാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം പാർലമെന്‍ററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കും.