'രചനാത്മക് കോണ്‍ഗ്രസ്', വന്‍ പൊളിച്ചെഴുത്തുമായി കോണ്‍ഗ്രസ്!! പാഠം പഠിച്ചു, ഇനി രണ്ട് സമിതികള്‍
Recommended Video
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു കോണ്‍ഗ്രസില്‍ ഉടലെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലായ പാര്‍ട്ടിക്ക് വീണ്ടും ജീവന് വെച്ചത് സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയായിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ എത്തിയ മഹാരാഷ്ട്ര, ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ട വിധത്തിലൊരുങ്ങാന് പക്ഷേ സോണിയയ്ക്ക് കീഴിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചില്ല. എങ്കിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇരു സംസ്ഥാനങ്ങളിലും പാര്‍ട്ടി നടത്തിയത്.
ഹരിയാണ, മഹാരാഷ്ട്രയും പാഠമാക്കി വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിന് തൊട്ട് മുന്‍പ് തന്നെ വന്‍ പൊളിച്ചെഴുത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഷ്ട്രീയ നയങ്ങള്‍ രൂപീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതിനും പുതിയ രണ്ട് സ്ഥിരം സമിതികള്‍ പാര്‍ട്ടി രൂപീകരിക്കും. വിശദാംശങ്ങളിലേക്ക്
തകര്‍ച്ചയ്ക്ക് പിന്നില്‍
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ പാര്‍ട്ടിയില്‍ അടിമുടി പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമായിരുന്നു. മഹാരാഷ്ട്ര, ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിലെ അഭാവമാണെന്ന വിലയിരുത്തലും പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.
രണ്ട് സമിതികള്‍
ഈ സാഹചര്യത്തിലാണ് പുതിയ രണ്ട് സമിതികള്‍ രൂപീകരിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നതെന്ന് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതിന് മാത്രമാകും ഒരു സമിതി. മറ്റൊന്ന് സൃഷ്ടിപരവും തന്ത്രപരവുമായ രാഷ്ട്രീയ നയങ്ങള്‍ തയ്യാറാക്കുകയന്നതിനും, ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഥിരം സമിതി
തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതി കോണ്‍ഗ്രസിന്റെ വര്‍ക്കിങ്ങ് കമ്മിറ്റിക്ക് തുല്യമായ പ്രവര്‍ത്തനമായിരിക്കും നടത്തുക. തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നും ഈ സമിതിയായിരിക്കും. ഈ സ്ഥിരം സമിതിയില്‍ സോഷ്യല്‍ മീഡിയ, ഡാറ്റാ അനലിറ്റിക്സ്, കമ്മ്യൂണിക്കേഷന്‍, റിസര്‍ച്ച് എന്നീ ടീമുകള്‍ പ്രത്യേകം പ്രവര്‍ത്തിക്കും.
പരാജയപ്പെട്ടു
സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന വിമര്‍ശനം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിക്കുകയാണെന്ന വിലയിരുത്തലും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമിതി.
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്
2017 ല്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ് ഇലക്ഷന് കമ്മിറ്റിയെന്ന ആശയം ഉടലെടുത്തത്. അന്ന് തിരഞ്ഞെടുപ്പിനായി ഡാറ്റാ അനലിസ്റ്റുകള്‍, പ്രത്യേക സോഷ്യല്‍ മീഡിയ ടീമുകള്‍, എന്നിവ ഉള്‍പ്പെടുത്തികൊണ്ടൊരു ടീമിനെ തയ്യാറാക്കിയിരുന്നു. ഇവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതോടെ തുടര്‍ന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അത്തരൊമരു ഇലക്ഷന് ടീമിനെ തയ്യാറാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ചുമതല
ഇത്തരത്തില്‍ ഒരു പുതിയ സ്ഥിരം സംവിധാന സാധ്യമാകുന്നതോടെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും മികച്ചതും ആകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. മുതിര്‍ന്ന നേതാവ് ജയ്റാം രമേശിനാകും സമിതിയുടെ ചുമതലയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
രചനാത്മക് കോണ്‍ഗ്രസ്
അതേസമയം വളര്‍ന്നു വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വ്യക്തവും കൃത്യവുമായ രാഷ്ട്രീയ നയങ്ങള്‍ തയ്യാറാക്കുകയെന്നതാണ് രണ്ടാമത്തെ സമിതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. കോണ്‍ഗ്രസിന്റെ സിവില്‍ , സോഷ്യല്‍ വകുപ്പുകളുടെ ഒരു നവീകരിച്ച പതിപ്പായിരിക്കും രചനാത്മക് കോണ്‍ഗ്രസ് എന്നറിയിപ്പെടുന്ന രണ്ടാമത്തെ സമിതി.
വിപുലമായ പ്രവര്‍ത്തനം
എൻജിഒകൾ, പൗരാവകാശ സംഘടനകൾ, പ്രവർത്തകർ എന്നിവരുമായി ദേശീയതലത്തിൽ കൂടുതൽ ബന്ധം സൃഷ്ടിക്കുകയാണ് നിലവില്‍ സോഷ്യല്‍ വകുപ്പുകളുടെ ഉത്തരവാദിത്തം. ഇതിന്റെ വിപുലമായ പ്രവര്‍ത്തനമാകും രചനാത്മക് കോണ്‍ഗ്രസ് നടപ്പാക്കുക.
വനിതാ അംഗവും
രചനാത്മക് കോണ്‍ഗ്സിന് എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക ടീമുകള്‍ ഉണ്ടാകും. ഈ ടീമിലേക്ക് മൂന്ന് പേരെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ടീമില്‍ ഒരു വനിതാ അംഗവും ഉണ്ടാകണമെന്നും നിക്ദ്ദേശമുണ്ട്
സമിതി അംഗങ്ങള്‍
സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, എൻജിഒകൾ, സാമൂഹിക സംഘടനകൾ, ചാരിറ്റബിൾ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് വിവിധ ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധം സ്ഥാപിച്ച് കൊണ്ട് പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിപുലമാക്കുകയാവും ഈ സമിതിയിലെ അംഗങ്ങളുടെ ചുമതല.
യോഗം ചേരും
സമിതിയുടെ രൂപീകരണം ചർച്ച ചെയ്യുന്നതിനുള്ള യോഗം നവംബർ 21 മുതൽ 23 വരെ പാര്‍ട്ടി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. രാജവ്യാപകമായി സാമൂഹിക സംഘടനകളുടെ ഡാറ്റാ ബേസുകളും പാര്‍ട്ടി നേതൃത്വത്തില്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.