മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം
ഭോപ്പാല്‍: 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു 2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. തനിച്ച് കേവലഭൂരിപക്ഷത്തിലെത്താന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് സ്വതന്ത്രരുടേയും ബിഎസ്പി, എസ്പി അംഗങ്ങളുടേയും പിന്തുണയോടെയായിരുന്നു ഭരണത്തിലെത്തിയത്. മുതിര്‍ന്ന നേതാവ് കമല്‍നാഥിനായിരുന്നു മുഖ്യമന്ത്രി കസേരയിലേക്ക് നറുക്ക് വീണത്.
സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ തന്നെ അതിനെ വീഴ്ത്താനുള്ള ശ്രമം പ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഒടുവില്‍ 15 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം ആ നീക്കത്തില്‍ ബിജെപി വിജയം കണ്ടു. കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് 22 എംഎല്‍എമാരെ രാജിവെപ്പിച്ചായിരുന്നു ബിജെപി കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ചത്.
രാജിവെച്ചൊഴിഞ്ഞു
നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ കമല്‍നാഥ് സര്‍ക്കാര്‍ അധികാരം രാജിവെച്ചൊഴിഞ്ഞു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയും ചെയ്തു. മെയ് 23 ന് അധികാരമേറ്റെങ്കില്‍ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ ശിവരാജ് സിങ് ചൗഹന് ഇതുവരെ സാധിച്ചിട്ടില്ല.
കാരണം
കൊറോണ പ്രതിസന്ധിയാണ് മന്ത്രിസഭ രൂപീകരണം വൈകുന്നതിന് ബിജെപി പറയുന്ന കാരണമെങ്കിലും മന്ത്രിപദവിക്കായി പാര്‍ട്ടിയില്‍ വടംവലി ശക്തമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും എത്തിയവരും മന്ത്രിപദവി ലക്ഷമിട്ട് കരുക്കള്‍ നീക്കിയതോടെയാണ് ചൗഹാന് ശരിക്കും വെട്ടിലായിരിക്കുകയാണ്.
നിരന്തരം വിമര്‍ശനം
സംസ്ഥാനം വലിയതോതില്‍ കൊറോണ വൈറസ് പ്രസിന്ധി നേരിട്ടുകൊണ്ടിരിക്കെ ഒരു ആരോഗ്യ മന്ത്രി പോലും സംസ്ഥാനത്ത് ഇല്ലാത്തത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയാണ്. ഈ വിഷയത്തിലടക്കം കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പ്
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കരുക്കള്‍ നീക്കുന്നത്. രാജിവെച്ച് 22 വിമത കോണ്‍ഗ്രസ് നേതാക്കളുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതില്‍ 17 സീറ്റില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കും.
അനുകൂലം
ബിഎസ്പിയുടേയും സ്വതന്ത്രരുടേയും പിന്തുണ ഉള്‍പ്പടെ 99 അംഗങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിച്ചാല്‍ 116 അംഗങ്ങളുടേ പിന്തുണയോടെ കോണ്‍ഗ്രസിന് വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 25 ല്‍ 23 സീറ്റും സിറ്റി സീറ്റുകളായിരുന്നു എന്നത് കോണ്‍ഗ്രസിന്റെ അനുകൂല ഘടകമാണ്.
പ്രതികൂലം
എന്നാല്‍ ബിജെപിയിലേക്ക് പോയ ജ്യോതിരാധിത്യ സിന്ധ്യയുടെ പാളയത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നകുന്നു മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എന്നത് വെല്ലുവിളിയാണ്. സംസ്ഥാന ഭരണത്തെ തന്നെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിയും കോണ്‍ഗ്രസും വലിയ മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ തന്നെ നടത്തുന്നത്.
കോണ്‍ഗ്രസ് തന്ത്രം
ജ്യോതിരാധിത്യ സിന്ധ്യ പോയതോടെ പ്രാദേശിക നേതാക്കളെ സജീവമായി രംഗത്ത് ഇറക്കിയുള്ള തന്ത്രത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. സര്‍വ്വ പിന്തുണയുമായി ദിഗ് വിജയ് സിങും കമല്‍ നാഥും മുന്നില്‍ തന്നെയുണ്ട്. നിലവിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി ഒഴിഞ്ഞ് കിടക്കുകാണ്.
ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷന്
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ് പദവിയേലേക്ക് ഗ്വാളിയർ-ചമ്പൽ മേഖലയില്‍ നിന്നുള്ള നേതാവിനെ കോണ്‍ഗ്രസ് കൊണ്ടുവന്നേക്കും. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് കൂടുമാറിയല്‍ 15 എംഎല്‍എമാരുടെ മണ്ഡലങ്ങളാണ് ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്നത്.
ഈ വര്‍ഷം അവസാനത്തോടെ
ഇതിന് പുറമെ മരണപ്പെട്ട ബൻവാരിലാൽ ശർമ്മയുടെ ജ്വാര, മനോഹര്‍ കാമെലിന്റെ അഗര്‍ മാല്‍വ എന്നീ മണ്ഡലങ്ങളും ഈ ഡിവിഷനില്‍ വരുന്നു. ഇതോടെ ഇവിടെ ആകെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 17 സീറ്റിലേക്കാണ്. നിലവില്‍ കൊറോണ പ്രതിസന്ധി രൂക്ഷമായതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
കൂടുതല്‍ ശ്രദ്ധ
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം പരോക്ഷമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലക്ഷണങ്ങള്‍ വ്യക്തമാണ്. ജ്യോതിരാധിത്യ സിന്ധ്യയുടെ അഭാവത്തില്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് വേണം അനുമാനിക്കാന്‍.
സിന്ധ്യക്ക് തിരിച്ചടിയും
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നിരുന്നാലും പ്രാദേശിക നേതാക്കാളെ മുന്‍ നിര്‍ത്തി തന്നെയാവും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. അധികാരം തിരികെ പിടിക്കുക എന്നതിനോടൊപ്പം ജ്യോതിരാധിത്യ സിന്ധ്യക്ക് തിരിച്ചടി നല്‍കുക എന്നത് കൂടിയാണ് ഉപതിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
കളത്തിലിറങ്ങി ഡികെ ശിവകുമാറും; മോദിയോട് പ്രത്യേക ആവശ്യം, ഈ സഹായം ഉടന്‍ പ്രഖ്യാപിക്കണം