രാജ്യസഭ പൊടിപാറും; ബിജെപിയെ നേരിടാനുള്ള കോണ്ഗ്രസ് തന്ത്രങ്ങള് ഇങ്ങനെ,രാജസ്ഥാനിലും ഗുജറാത്തിലും
ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഇനി വെറും 4 ദിവസങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിനായി ശേഷിക്കുന്നത്. രാജ്യസഭയിൽ ഏത് ബില്ലും പാസാക്കിയെടുത്തിയെടുക്കണമെങ്കിൽ ഇനിയും അംഗബലം ബിജെപിക്ക് വർധിപ്പിക്കേണ്ടതുണ്ട്. കൂടുതൽ സീറ്റുകൾ നേടാനായി അസാധാണമായ നീക്കങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി നടത്തുന്നത്.
അതേസമയം ബിജെപിയുടെ തന്ത്രങ്ങളൊന്നും അത്ര എളുപ്പം നടപ്പായെന്ന് വരില്ല. ബിജെപി നീക്കങ്ങൾക്ക് തടയിടാൻ പലവിധ തന്ത്രങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്
രാജ്യസഭ പോരാട്ടം
ജൂൺ 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 61 സീറ്റുകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഇതിലെ 37 സീറ്റുകളിലേക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ എതിരില്ലാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി 11 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.11 ൽ 8 ഇടത്ത് കാര്യപ്പെട്ട മത്സരങ്ങൾ ഉണ്ടാകില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, മിസോറാം എന്നിവിടങ്ങളിൽ പൊടിപാറുന്ന മത്സരങ്ങളായിരിക്കും നടക്കാനിരിക്കുക.
ഗുജറാത്തിൽ അട്ടിമറി
ഇതിൽ ഗുജറാത്തിലും രാജസ്ഥാനിലും ബിജെപിയുടെ നേതൃത്വത്തിൽ ചില അട്ടിമറി നീക്കങ്ങൾ നടക്കുകയാണ്. എന്നാൽ ബിജെപി തന്ത്രങ്ങളെ പല്ലും നഖവും ഉപയോഗിച്ച് നേരിടാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുക മോദിയുടേയും ഷായുടേയും തട്ടകമായ ഗുജറാത്താണ്.
മത്സരിക്കുന്നത് 5 പേർ
തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 3 കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചതോടെയാണ് ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ പുറത്തുവന്നത്. ഇവിടുത്തെ നാല് സീറ്റുകളിലേക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 5 പേരാണ് മത്സരിക്കുന്നത്.
1 സീറ്റിൽ വിജയം
നിലവിലെ അംഗസംഖ്യ അനുസരിച്ച് കോൺഗ്രസിന് 1 സീറ്റിൽ വിജയിക്കാം. രണ്ടാം സീറ്റ് വിജയിക്കാൻ 4 വോട്ടുകൾ കൂടി വേണ്ടതുണ്ട്. ബിജെപിക്ക് മൂന്നാമത്തെ സീറ്റിൽ വിജയിക്കാൻ 2 വോട്ടുകൾ ആണ് അധികമായി വേണ്ടത്. 65 എംഎൽഎമാരുടെ പിന്തുണയാണ് കോൺഗ്രസിന് ഉള്ളത്.
ബിജെപിയുടെ ശ്രമം
കോൺഗ്രസിനെ ഒറ്റ സീറ്റിലേക്ക് ഒതുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ശക്തി സിംഗ് ഗോഹലും ഭരത് സിംഗ് സോളങ്കിയുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ആദ്യ വോട്ടുകൾ ഗോഹിലിന് നൽകാനാണ് കോൺഗ്രസ് തിരുമാനം. സോളങ്കിയുടെ വിജയം സ്വതന്ത്രരുടേയും ചെറുകക്ഷികളിടേയും നിലപാടിനെ അനുസരിച്ചിരിക്കും.
രണ്ടാം സീറ്റിലും
രണ്ടാം സീറ്റിലും വിജയിക്കുമെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. തങ്ങൾക്ക ്ജയിക്കാൻ വെറും ഒരു വോട്ട് മാത്രം മതിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അഹമ്മദ് പട്ടേലിന്റെ നീക്കങ്ങൾ സംസ്ഥാനത്ത് കോൺഗ്രസിന് വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. 2017 ൽ അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് വിജയിച്ച് കയറിയത് രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു.
കുതിരക്കച്ചവടം
രാജ്യസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുതിര കച്ചവടത്തിന് ഒരുങ്ങിയ രാജസ്ഥാനിലും ബിജെപിയുടെ നീക്കം വിജയം കാണില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ആരോപിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, നീരജ് ഡാങ്കി എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജസ്ഥാനിലും
200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 പേരുണ്ട്. നിലവിലെ സീറ്റ് നില അനുസരിച്ച് കോൺഗ്രസിന് രണ്ട് സീറ്റിൽ വിജയിക്കാം. സ്വതന്ത്രരുടേയും മറ്റ് പാർട്ടികളിലേയും 20 പേരുടെ പിന്തുണയോട് കൂടിയാണിത്. 13 സ്വതന്ത്രര്, സിപിഎമ്മിൽ നിന്നുള്ള രണ്ടംഗങ്ങൾ, ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക് ദൾ എന്നിവരുടെ പിന്തുണയും കോൺഗ്രസിനുണ്ട്.
51 വോട്ടുകൾ
51 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. ബിജെപിക്ക് മറ്റ് കക്ഷികളുടേത് ഉൾപ്പെടെ 75 പേരുടെ പിന്തുണയാണ് ഉള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ മൂന്ന് അംഗങ്ങളാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. കണക്ക് നില അനുസരിച്ച് ഒരു സീറ്റിൽ വിജയിക്കാം. എന്നാൽ രണ്ട് സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചത്.
റിസോർട്ട് രാഷ്ട്രീയം
അതേസമയം ബിജെപി നീക്കങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. ഇവിടെ യോഗ ചെയ്തും ക്രിക്കറ്റ് കളിച്ചുമെല്ലാം എംഎൽഎമാർ ഹോട്ടലിന് ഉള്ളിൽ തന്നെ കഴിയുകയാണ്. രാജ്യസഭ തിരഞ്ഞെടുപ്പ് വരെ ഇവർ ഇവിടെ കഴിയുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം
അതിനിടെ ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ജാർഖണ്ഡിൽ കോൺഗ്രസ് ഒരുങ്ങുന്നത്. ഇവിടെ 2 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റുമായ ഷിബു സോറനെയാണ് കോൺഗ്രസ്-ജെഎംഎം-ആർജെഡി സഖ്യം മത്സരിപ്പിക്കുന്നത്. ദീപക് പ്രകാശാണ് ബിജെപി സ്ഥാനാർഥി.
സ്വന്തം സ്ഥാനാർത്ഥി
ഇത് കൂടാതെ കോൺഗ്രസ് സ്വന്തമായി മറ്റൊരു സ്ഥാനാർത്ഥിയേയും കൂടി മത്സരിപ്പിക്കുന്നുണ്ട്. ഷാസാദാ അൻവറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 79 അംഗ നിയമസഭയിൽ കോൺഗ്രസിന് 17 എംഎൽഎമാരാണ് ഉള്ളത്. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് 29 എംഎൽഎമാരുണ്ട്. ഒരു സീറ്റിൽ വിജയിക്കാൻ 27 എംഎൽഎമാരാണ് വേണ്ടത്.
വോട്ട് ചെയ്യും
ഷിബു സോറന് വോട്ട് ചെയ്ത് കഴിഞ്ഞാൽ പിന്നീട് കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കായി 8 വോട്ടുകൾ കൂടി വേണ്ടതുണ്ട് വിജയം ഉറപ്പിക്കാൻ. ബിജെപിയിൽ നിന്നും സഖ്യകക്ഷിയായ എജെഎസ്യുവിൽ നിന്നും എംഎൽഎമാർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. നിരവധി എംഎൽഎമാർ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.