'രാഹുല്‍ ചിലപ്പോള്‍ മനസ് മാറ്റിയേക്കാം..'; പ്രസിഡന്റായില്ലെങ്കിലും രാഹുല്‍ തന്നെ നേതാവെന്ന് ചിദംബരം
ന്യൂദല്‍ഹി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള സമവായ ശ്രമത്തെ അനുകൂലിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. രാഹുല്‍ ഗാന്ധി അധ്യക്ഷനാണോ അല്ലയോ എന്നത് പരിഗണിക്കാതെ അദ്ദേഹത്തിന് എപ്പോഴും ശ്രേഷ്ഠമായ സ്ഥാനം ഉണ്ടാകും എന്ന് പി ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ, പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് മാറിയേക്കാം എന്നും ചിദംബരം പറഞ്ഞു. എ ഐ സി സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചിദംബരത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമായി.
പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നീതിയും സുതാര്യതയും സംബന്ധിച്ച് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചില നേതാക്കളുടെ ആശങ്കകളെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ചിരുന്നോയെന്നും പി ചിദംബരം ചോദിച്ചു.
ജെ പി നദ്ദ വോട്ടര്‍ പട്ടിക ആവശ്യപ്പെട്ടതോ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോ ആയി ഞാന്‍ ഓര്‍ക്കുന്നില്ല. നദ്ദയും അദ്ദേഹത്തിന് മുമ്പ് അമിത് ഷായും രാജ്നാഥ് സിംഗും ഗഡ്കരിയും സമവായത്തിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നും തെരഞ്ഞെടുപ്പിലൂടെ അല്ല എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭ്യര്‍ത്ഥനകള്‍ രാഹുല്‍ ശ്രദ്ധിക്കുമോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടിയിലെ അംഗീകൃത നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇതുവരെ, അദ്ദേഹം നിരസിച്ചു. അദ്ദേഹം മനസ്സ് മാറ്റിയേക്കാം, ചിദംബരം പി ടി ഐയോട് പറഞ്ഞു. ഇതര നേതാക്കള്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗാന്ധി കുടുംബം പാര്‍ട്ടിയില്‍ ശ്രേഷ്ഠമായ സ്ഥാനം നിലനിര്‍ത്തുമോ എന്ന ചോദ്യത്തിന് അതാണ് കോണ്‍ഗ്രസിന്റെ ചരിത്രം എന്നും അദ്ദേഹം പറഞ്ഞു.
നേതാവും പ്രസിഡന്റും ഒരേ വ്യക്തിയായിരുന്ന കാലഘട്ടങ്ങള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ട്, നേതാവും പ്രസിഡന്റും വ്യത്യസ്ത വ്യക്തികളായിരുന്ന കാലഘട്ടങ്ങളുമുണ്ട്, അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹം നേതാവും അധ്യക്ഷനുമാകുമെന്നും, അങ്ങനെയല്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകൃത നേതാവായി തുടരുമെന്നും അധ്യക്ഷസ്ഥാനം മറ്റൊരാള്‍ വഹിക്കുമെന്നും ചിദംബരം പറഞ്ഞു.