'സ്മൃതി ഇറാനി ഗോ ബാക്ക്', വാരണാസിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധച്ചൂടറിഞ്ഞ് സ്മൃതി ഇറാനി
ആഗ്ര: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ബിജെപിക്കും യോഗി ആദിത്യനാഥ് സര്‍ക്കാരിനും വന്‍ തിരിച്ചടി ആയിരിക്കുകയാണ്. യോഗി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് അടക്കം ഉയര്‍ത്തുന്നു.
അതിനിടെ ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ച് രംഗത്ത് എത്തി. പിന്നാലെ വാരണാസിയില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധച്ചൂടറിഞ്ഞിരിക്കുകയാണ് സ്മൃതി ഇറാനി.

ഇരയ്ക്ക് നീതി ഉറപ്പാക്കാനല്ല
ഹത്രാസില്‍ പെണ്‍കുട്ടിക്ക് സംഭവിച്ച ക്രൂരതയ്ക്ക് എതിരെ പ്രതികരിക്കാത്ത കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയുടെ ഹത്രാസ് യാത്രയെ വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. കോണ്‍ഗ്രസിന്റെ തന്ത്രം ജനത്തിന് അറിയാമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കാനല്ല മറിച്ച് രാഷ്ട്രീയ നേട്ടത്തിനാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര എന്നാണ് സ്മൃതി ഇറാനി വിമര്‍ശിച്ചത്.

കാർ തടഞ്ഞ് പ്രതിഷേധം
പിന്നാലെയാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നത്. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ വെച്ച് സ്മൃതി ഇറാനിയുടെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുളളവരാണ് പ്രതിഷേധിച്ചത്

സ്മൃതി ഇറാനി ഗോ ബാക്ക്
പ്രവര്‍ത്തകര്‍ സ്മൃതി ഇറാനി ഗോ ബാക്ക് എന്നും ഞങ്ങള്‍ക്ക് നീതി വേണം എന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ് പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കറുപ്പും നീലയും നിറത്തിലുളള സാരിയും മാസ്‌കും ധരിച്ച മന്ത്രി കാറിലിരിക്കുന്നതും പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നതും കാണാം.

പ്രവർത്തകർ കസ്റ്റഡിയിൽ
കോണ്‍ഗ്രസ് മന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ വഴിയില്‍ നിന്ന് മാറ്റി മന്ത്രിക്ക് പോകാനുളള വഴിയൊരുക്കിയത്. സ്മൃതി ഇറാനിയുടെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുളളവരെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു

ഒന്നിനും കൊള്ളാത്ത ഒരു മന്ത്രി
സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രംഗത്ത് എത്തി. സ്മൃതി ഇറാനി ഒന്നിനും കൊള്ളാത്ത ഒരു മന്ത്രിയാണെന്ന് സുഷ്മിത ദേവ് തുറന്നടിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുളള ഒരു വനിത മന്ത്രി കൂടിയായ അവര്‍ ഹത്രാസ് സംഭവത്തില്‍ മിണ്ടാതിരിക്കുന്നു. അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ രാജിവെച്ചൊഴിയണമെന്നും സുഷ്മിത ദേവ് പറഞ്ഞു.

സർക്കാർ നീതി ഉറപ്പാക്കും
ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് സർക്കാർ നീതി ഉറപ്പാക്കും എന്നാണ് സ്മൃതി ഇറാനി പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതിനാലാണ് 2019ല്‍ ജനങ്ങള്‍ ബിജെപിക്ക് ചരിത്രം വിജയം ഉറപ്പാക്കിയത് എന്നും സ്മൃതി ഇറാനി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹത്രാസിലേക്കുളള അവരുടെ യാത്ര ഇരയുടെ നീതിക്ക് വേണ്ടിയല്ലെന്നും മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുളളതാണ് എന്നും ജനങ്ങള്‍ മനസ്സിലാക്കും എന്നും സ്മൃതി ഇറാനി പറഞ്ഞു.

മറുപടി നൽകി കോൺഗ്രസ്
പീഡനത്തിന്റെ പേരിലും ആരെങ്കിലും രാഷ്ട്രീയം കളിക്കുകയാണ് എങ്കില്‍ അയാളെ തടയാന്‍ തനിക്കാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. പിന്നാലെ സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത് എത്തി. സ്മൃതി ഇറാനി, ഇത് മാത്രം പറയൂ, എപ്പോഴാണ് നിങ്ങള്‍ ആദിത്യനാഥിന് വളകള്‍ നല്‍കാന്‍ പോകുന്നത് എന്നാണ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications