മഹാരാഷ്ട്ര നാടകം; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ അകത്തും പുറത്തും പ്രതിഷേധം
ദില്ലി: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ കോൺഗ്രസിന്റെ പ്രതിഷേധം. ലോക്സഭയിസും രാജ്യ സഭയിലും സർക്കാരിന് എതിരെ പ്രതിഷേധം ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. നേരത്തെ തന്നെ പാർലമെൻരിൽ പ്രതിഷേധം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തിയിരുന്നു.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ലോക്സഭയിൽ പ്രതിഷേധം അരങ്ങേറിയത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് എതിരെ രാജ്യസഭയിൽ സിപിഎം എംപി ബിനോയ് വിശ്വം നോട്ടീസ് നൽകി. രാജ്യസഭ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് നോട്ടീസിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് മാനക്കേടുണ്ടാക്കുന്ന നടപടികളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെനന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തൂ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് സോണിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടര്‍ന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നേരത്തെ കോണ്‍ഗ്രസ്സ് അനുമതി തേടിയിരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ പ്രതിഷേധിച്ചു. തുടർന്ന് സഭയ്ക്കകത്തും പ്രതിഷേധം തുടരുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ ചോദ്യം
ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ ചെയ്യപ്പെട്ട കാലത്ത് ചോദ്യം ചോദിക്കുന്നതില്‍ പോലും അര്‍ഥമില്ലെന്ന മുഖവുരയോടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത്. സഭാംഗങ്ങള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത് എതിര്‍പ്പ് പ്രകടിപ്പിച്ച് സഭയില്‍ പ്രതിഷേധം തുടര്‍ന്നു. സഭ ശാന്തമാകാതിരുന്നതിനെ തുടര്‍ന്ന് 12 മണിവരെ സഭ നിർത്തിവെക്കുകയായരുന്നു.
കേരള എംപിമാരെ പുറത്താക്കി
അതേസമയം രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡനെയും ടിഎന്‍പ്രതാപനെയും സഭയില്‍ നിന്ന് പുറത്താക്കി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനര്‍ സഭയില്‍ ഉയർത്തി കാട്ടിയതിനെ തുടന്നായിരുന്നു എംപിമാർക്കെതിരെ നടപടിയെടുത്തത്.
|
ചൊവ്വാഴ്ച വിധി പറയും
അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ വാദം പൂർത്തിയായി. ചൊവ്വാഴ്ച ഹർജിയിൽ സുപ്രീംകോടതി വിധി പറയും. ജഡ്ജിമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മഹാസഖ്യം 152 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കക്ഷിചേരാന്‍ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി തള്ളി. ബിജെപിയെ ക്ഷണിച്ച ഗവര്‍ണുടെ കത്ത് സോളിസിറ്റര്‍ ജനറൽ തുഷാർ മേത്ത കേസ് പരിഗണിക്കുന്ന ബെഞ്ചിന് കൈമാറി.