'ഹരിയാനയെ ബിജെപിയില്‍ നിന്നും രക്ഷിക്കാനുള്ള അവസാന അവസരം': വിശാലസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്
ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ ഭിന്നിപ്പും മറന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടി സംസ്ഥാനത്ത് രൂപം കൊടുക്കുന്നത്.
പികെ രാഗേഷ് കോണ്‍ഗ്രസില്‍ ചേരും; കണ്ണൂര്‍ കോര്പ്പറേഷന് ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി യുഡിഎഫ്
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നില്ലെങ്കിലും ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നേതൃത്വത്തിനിടയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമാണ്. ഭൂപീന്ദര്‍ സിങ് ഹൂഡയുടെയും അശോക് തന്‍വാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പ്രതികൂലമായി ബാധിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
2014 ല്‍ ബിജെപി
2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റ് നേടിയ ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചു കൊണ്ടായിരുന്നു 2014 ഹരിയാനയില്‍ അധികാരത്തില്‍ എത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ മോദി തരംഗത്തില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച ബിജെപി സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളും നേടിയായിരുന്നു അധികാരത്തില്‍ എത്തിയത്. ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് 15 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. 20 സീറ്റുകള്‍ നേടിയ ഐഎന്എല്ഡിയായിരുന്നു രണ്ടാംസ്ഥാനത്ത് എത്തിയത്.
കോണ്‍ഗ്രസ് പ്രതീക്ഷ
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് മത്സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നു വരുന്നുണ്ട്.
വിശാല പ്രതിപക്ഷം സാധ്യമോ?
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുണ്ടായിരുന്നു പത്തില്‍ പത്ത് സീറ്റും ബിജെപിയായിരുന്നു നേടിയത്. 2014 രണ്ട് സീറ്റ് ലഭിച്ച ഐഎന്‍എല്‍ഡിക്കും ഒരു സീറ്റ് ലഭിച്ച കോണ്‍ഗ്രസിനും ഒരു സീറ്റും ഇത്തവണ ലഭിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭാ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ ബിജെപിയിലേക്ക് പോയതിനാല്‍ സംസ്ഥാനത്ത് ഐഎന്‍എല്‍ഡിയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷസഖ്യം എന്ന ആശയം സാധ്യമാവുകയാണെങ്കില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം ഐഎന്‍എല്‍ഡിയും ഉണ്ടാവും. ആംആദ്മിയുമായും സഖ്യം ഉണ്ടാക്കാന്‍ നീക്കങ്ങള്‍ സജീവമാണ്
റോത്തക്കിലെ നേതൃയോഗം
ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന റോത്തക്കില്‍ കഴിഞ്ഞ ദിവസം ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അധ്യക്ഷതയില്‍ നേതൃയോഗം ചേര്‍ന്നത്. തൊണ്ണൂറിലേ മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍എംഎല്‍എമാര്‍, മുന്‍എംപിമാര്‍ എന്നിവരുള്‍പ്പടെ നിരവധിപേരാണ് യോഗത്തില്‍ പങ്കെടുത്തത്.
രൂക്ഷമായ വിമര്‍ശനം
നേതൃയോഗത്തിന്റെ ഭാഗമായി നടന്ന മഹാറാലിയില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഭൂപേന്ദര്‍ സിങ് ഹൂഡ നടത്തിയത്. ഹരിയാനയെ ബിജെപിയില്‍ നിന്ന് രക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഹൂഡ പറഞ്ഞത്. ഹരിയാനയുടെ ആത്മാവിനെ നശിപ്പിക്കുക മാത്രമല്ല, വിവേചനരഹിതമായ അഴിമതിയിലൂടെ സംസ്ഥാനത്തെ കൊള്ളയടിക്കുകയും ചെയ്യുന്ന ഭരണകക്ഷിയായ ബിജെപിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കത്തിച്ചത്
ബിജെപി സർക്കാരിനെ പുറത്താക്കാനുള്ള പോരാട്ടം ഓഗസ്റ്റ് 18 ന് റോഹ്തക്കിലെ മേള മൈതാനത്ത് നിന്ന് ആരംഭിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 154 വാഗ്ദാനങ്ങളാണ് ബിജെപി ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷകളെല്ലാം വെറുതെയായി. ബിജെപി മൂന്ന് തവണയാണ് ഈ സംസ്ഥാനത്തെ കത്തിക്കാന്‍ നോക്കിയത്. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം കലാപകാരികളെ നീതി പീഠത്തിലേക്ക് കൊണ്ടുവരാറുണ്ടെന്നും അക്രമാസക്തമായ ജാട്ട് സംവരണ പ്രക്ഷോഭങ്ങളെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹങ്കാരത്തോടെ പറയുന്നത്
90 അംഗനിയമസഭയില്‍ 75 സീറ്റുകള്‍ നേടുമെന്ന് ബിജെപി സര്‍ക്കാറും മന്ത്രിമാരും അഹങ്കാരത്തോടെ പറയുന്നുണ്ടെങ്കിലും അവര്‍ ആശങ്കയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണ വ്യത്യസ്തമായിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന സര്‍ക്കാറിന്റെ പരാജയത്തിനെതിരെ വോട്ടുചെയ്യാന്‍ ആളുകള്‍ കാത്തിരിക്കുകയാണെന്നും ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.
ഒക്ടോബറില്‍
ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അതിനുമുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തന്‍വാറിനെ മാറ്റണമെന്നാണ് ദീപേന്ദര്‍ ഹൂഡ വിഭാഗം അഭിപ്രായപ്പെടുന്നത്. സ്ഥാനം വിട്ടുകൊടുക്കാതിരിക്കാന്‍ മറുപക്ഷവും ശക്തമായി രംഗത്തുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ വഷളാവാതിരിക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്കുന്ന സൂചന.