ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍
ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ ഭരണം വരെ മാറ്റാന്‍ സാധ്യതയുള്ള ഉപതിരഞ്ഞെടുപ്പ് ദേശീയതലത്തില്‍ പ്രധാന രാഷ്ട്രീയ ചര്‍ച്ചയാണ്. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് തന്നെയാണ് തന്ത്രങ്ങളൊരുക്കാന്‍ കോണ്‍ഗ്രസിന് മുന്നിലുള്ളത്.
കമല്‍നാഥിന്റെ വീട്ടില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പഴുതടച്ച നീക്കം നടത്തിയാല്‍ വിജയിക്കാമെന്നാണ് കമല്‍നാഥ് യോഗത്തില്‍ പറഞ്ഞത്. യോഗത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
രഹസ്യ യോഗത്തില്‍ പങ്കെടുത്തവര്‍
മുതിര്‍ന്ന എംഎല്‍എമാരും നേതാക്കളുമാണ് കമല്‍നാഥിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. 24 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നത്. 22 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വിമതര്‍ രാജിവച്ചതാണ്. നേരത്തെ ഒഴിഞ്ഞു കിടക്കുന്ന രണ്ടു മണ്ഡലങ്ങളും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കും.
പ്രത്യേക സംഘത്തിലുള്ളവര്‍ ഇവരാണ്
മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് യോഗത്തില്‍ സംബന്ധിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലേക്കും പ്രത്യേക സംഘത്തെ യോഗം നിയോഗിച്ചു. മുന്‍ മന്ത്രി, മൂന്ന് എംഎല്‍എമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കൂടാതെ ഓരോ മണ്ഡലത്തിലെയും നേതാക്കളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും.
Recommended Video
മുഖത്തടിക്കാനുള്ള അവസരം
ഇത് കേവലം ഉപതിരഞ്ഞെടുപ്പ് മാത്രമല്ല. ജനാധിപത്യപരമായി അധികാരത്തിലെത്തിയ സര്‍ക്കാരിനെ അട്ടിമറിച്ചവരുടെ മുഖത്തടിക്കാനുള്ള അവസരം കൂടിയാണ്. വഞ്ചകരെ പാഠം പഠിപ്പിക്കണം. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇത്തരം ചതി താന്‍ കണ്ടിട്ടില്ലെന്നും കമല്‍നാഥ് യോഗത്തില്‍ പറഞ്ഞു.
സംഘത്തിന്റെ പ്രഥമ ദൗത്യം
22 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇവരോടൊപ്പം ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ഈ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്നിരിക്കുകയാണ്. ഇത് വീണ്ടും സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ് സംഘത്തിന്റെ പ്രഥമ ദൗത്യം.
മൂന്ന് സര്‍വ്വെകള്‍
ബൂത്ത് തലം മുതല്‍ ഈ മണ്ഡലങ്ങളില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. അതിന് ശേഷമാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തുക. മൂന്ന് സര്‍വ്വെകള്‍ ഇതിനായി സംഘടിപ്പിക്കും. മുതിര്‍ന്ന നേതാക്കളും കമല്‍നാഥും പ്രത്യേകമായി സര്‍വ്വെ നടത്തുമെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
പേര് പരസ്യമാക്കുന്ന സമയം
മൂന്ന സര്‍വ്വെകള്‍ പൂര്‍ത്തിയാ ശേഷം ഉന്നത നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന യോഗം ചേരും. ഈ യോഗത്തില്‍ 24 സ്ഥാനാര്‍ഥികളുടെയും പട്ടിക തയ്യാറാക്കും. ശേഷം ഹൈക്കമാന്റിന് കൈമാറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ദിവസങ്ങള്‍ മാത്രം മുമ്പായിരിക്കും സ്ഥാനാര്‍ഥിയുടെ പേര് പരസ്യമാക്കുക.
ആരും പ്രതീക്ഷിക്കാത്തവര്‍
കോണ്‍ഗ്രസ് ഗ്രൗണ്ട് വര്‍ക്ക് തുടങ്ങുകയാണ്. സംഘടനാ തലം മുതല്‍ ശക്തിപ്പെടുത്തുകയാണ്. ഒരു പക്ഷേ, ആരും പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ഥികള്‍ വരും. പ്രവര്‍ത്തന രംഗത്ത് സജീവമായവരും ജനസ്വീകാര്യതയുള്ളവരെയുമാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കുകയെന്നു പിസിസി വക്താവ് ദുര്‍ഗേഷ് ശര്‍മ പറഞ്ഞു.
മൂന്ന് മണ്ഡലത്തിലെ കാര്യം
ജൗറ മണ്ഡലത്തില്‍ മുന്‍ മന്ത്രി ലഗാന്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് പ്രവര്‍ത്തിക്കുക. അഗര്‍ മണ്ഡലത്തില്‍ ജയ്‌വര്‍ധന്‍ സിങിനാണ് ചുമതല. ദാബ്രയില്‍ ഡോ. വിജയ് ലക്ഷ്മി സാധുവിനാണ് ചുമതല നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുന്‍ സ്പീക്കര്‍ ഇവിടെ
ബദ്‌നവറില്‍ ബാല ബച്ചന്‍, മുന്‍ഗാവോളിയില്‍ സച്ചിന് യാദവ്, സുമവാലിയില്‍ ബ്രിജേന്ദ്ര സിങ് റാത്തോഡ് എന്നിവരെ ഇറക്കുമ്പോള്‍ മുന്‍ സ്പീക്കര്‍ എന്‍പി പ്രജാപതിയെ അന്നുപ്പൂറിലാണ് നിയോഗിച്ചിരിക്കുന്നത്. ഹാത്പിപാലിയ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് സജ്ജന്‍ സിങ് വര്‍മയ്ക്കാണ് ചുമതല.
തുളസി സിലാവത്തിന്റെ മണ്ഡലത്തില്‍
വളരെ ശക്തമായ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇന്‍ഡോറിലെ സാന്‍വര്‍. കോണ്‍ഗ്രസ് നേതാവ് തുളസി സിലാവത് 2018ല്‍ ജയിച്ച മണ്ഡലം. സിലാവത് രാജി വച്ച് ബിജെപിയില്‍ ചേരുകയും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയുമായി. സിലാവതിനെയാണ് ബിജെപി ഇവിടെ മല്‍സരിപ്പിക്കുക.
ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം
മുന്‍ മന്ത്രിയും റാവു മണ്ഡലത്തിലെ എംഎല്‍എയുമായ ജീതു പട്‌വാരിയെ ആണ് കമല്‍നാഥ് സാന്‍വറിലേക്ക് നിയോഗിച്ചിരിക്കുന്നത്. അതേസമയം, സുര്‍ഖിയുടെ ചുമതല മുന്‍ മന്ത്രി ലഗാന്‍ ഗംഗോരിയക്കാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രധാന അനുയായി ഗോവിന്ദ് സിങ് മല്‍സരിക്കുന്ന മണ്ഡലമാണ് സുര്‍ഖി. ഗോവിന്ദ് സിങ് ഇപ്പോള്‍ ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയാണ്.