ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ് എംഎൽഎ! രാജി വെയ്ക്കാൻ 13 ഭരണകക്ഷി എംഎൽഎമാർ റെഡി
Recommended Video
ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ രാഷ്ട്രീയ നാടകങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കര്‍ണാടക. കോണ്‍ഗ്രസില്‍ നിന്നാണോ ബിജെപിയില്‍ നിന്നാണ് എംഎല്‍എമാര്‍ ചോരുന്നത് എന്ന് പ്രവചിക്കാന്‍ പോലുമാകാത്ത അവസ്ഥ. ഇരുകൂട്ടരും കുതിരക്കച്ചവടമെന്ന ആരോപണം പരസ്പരം ഉന്നയിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ദക്ഷിണേന്ത്യയിലൊരു സര്‍ക്കാര്‍ എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന രമേഷ് ജാര്‍ക്കിഹോളിയാണ് ബിജെപി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള എംഎല്‍എമാര്‍ തങ്ങളുടെ പക്കലുണ്ടെന്ന് ജാര്‍ക്കിഹോളിയുടെ അവകാശവാദം.
അധികാരത്തിന് എല്ലാ അടവും
കണ്ണടച്ച് തുറക്കും മുന്‍പ് ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് തട്ടിയെടുത്ത കര്‍ണാകത്തിലെ ഭരണം തിരിച്ച് പിടിക്കാന്‍ ആവനാഴിയിലെ എല്ലാ അമ്പുകളും പ്രയോഗിക്കുകയാണ് ബിജെപി. ബിജെപിയുടെ മുന്നിലുളളത് കണക്കിലെ ചില കളികളാണ്. കര്‍ണാടക നിയമസസഭയിലെ ആകെയുളള 22 എംഎല്‍എമാരില്‍ 104 പേരാണ് ബിജെപിക്കുളളത്.
പിന്തുണ പിൻവലിച്ച് സ്വതന്ത്രർ
കോണ്‍ഗ്രസിന് 79 എംഎല്‍എമാരും ജെഡിഎസിന് 37 എംഎല്‍എമാരുമുണ്ട്. സഖ്യസര്‍ക്കാരില്‍ നിന്നും 13 എംഎല്‍എമാരെയെങ്കിലും പുറത്ത് ചാടിച്ചാലേ കൂറ് മാറ്റ് നിരോധന നിയമം മറികടന്ന് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിക്കാനാവൂ. നിലവില്‍ രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചത് കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചടിയാണ്.
പിന്നിൽ ജാർക്കിഹോളി
ഇതുവരെ 7 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പമുണ്ട് എന്നാണ് വിവരം. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് എംഎല്‍എ രമേഷ് ജാര്‍ക്കിഹോളിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ പുനസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടതോടെ സര്‍ക്കാരുമായി ജാര്‍ക്കിഹോളി ഉടക്കിലാണ്.
മുന്നിൽ അട്ടിമറി തന്നെ
സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച മുളബഗിലു എംഎല്‍എ എച്ച് നാഗേഷ്, റാണെബെന്നൂര്‍ എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവര്‍ക്കൊപ്പം രമേഷ് ജാര്‍ക്കിഹോളിയും മുംബൈയിലെ ഹോട്ടലിലാണുളളത്. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലാണ് തങ്ങളെന്ന വ്യക്തമായ മുന്നറിയിപ്പാണ് ജാര്‍ക്കിഹോളി അടക്കമുളളവര്‍ നല്‍കുന്നത്.
14 പേരുമായി ബന്ധം
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള 14 ഭരണപക്ഷ എംഎല്‍എമാരെ ജാര്‍ക്കിഹോളി ബന്ധപ്പെട്ട് കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഇവരില്‍ 9 പേര്‍ മുംബൈയില്‍ ഉണ്ടെന്നും സൂചനയുണ്ട്. സ്വതന്ത്ര എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ചില്ലെങ്കിൽ അതിനെ മറികടക്കാനുളള നിയമ സഹായം ജാര്‍ക്കോളിയും സംഘവും തേടുന്നതായും വിവരങ്ങളുണ്ട്.
ജനുവരി 23ന് മുന്‍പായി അട്ടിമറി
ജനുവരി 23ന് മുന്‍പായി കര്‍ണാടക സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് ജാര്‍ക്കിഹോളി ബിജെപി നേതൃത്വത്തിന് വാക്ക് ല്‍കിയിരിക്കുന്നത്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുളള ശ്രമം പരാജയപ്പെടുകയാണ് എങ്കില്‍, ഓപ്പറേഷന്‍ ലോട്ടസ് ഉപേക്ഷിക്കുകയും പകരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 20 സീറ്റുകളില്‍ വിജയം ഉറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ വാക്ക്.
ആദ്യഘട്ടം 8 പേർ
ജാര്‍ക്കിഹോളിക്കൊപ്പമുണ്ടെന്ന് പറയപ്പെടുന്ന പതിനാല് എംഎല്‍എമാരില്‍ 8 പേരാണ് ആദ്യ ഘട്ടത്തില്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിക്കുക. നാഗേഷിനേയും ശങ്കറിനേയും കൂടാതെ ഉമേഷ് ജാദവ്, രമേഷ് ജാര്‍ക്കിഹോളി, നാഗേന്ദ്ര, മഹേഷ് കുമാത്തള്ളി, ജെ ഗണേഷ്, ഭീമ നായിക് എന്നിവരാണ് ആദ്യഘട്ടത്തില്‍ രാജി വെയ്ക്കാനൊരുങ്ങുന്ന എട്ട് ഭരണപക്ഷ എംഎല്‍എമാര്‍
രണ്ടാം ഘട്ടം 6 പേർ
കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുളള ആറ് എംഎല്‍എമാര്‍ കൂടി രാജി സമര്‍പ്പിച്ചേക്കും എന്നും സൂചനകളുണ്ട്. ഇവരെ കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് തന്നെയുളള മറ്റ് 6 എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പം ചേരാന്‍ മനസ്സുളളവരാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എണ്ണം തികയുന്ന ഘട്ടത്തില്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കാന്‍ കാത്തിരിക്കുകയാണ് വിമത എംഎല്‍എമാര്‍.
13 കുറഞ്ഞാൽ കേവല ഭൂരിപക്ഷം
13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെയ്ക്കുകയാണ് എങ്കില്‍ നിയമസഭയിലെ അംഗസംഖ്യ 211 ആയി കുറയും. ഇതോടെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ കേവല ഭൂരിപക്ഷമായ 106 തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കും. കര്‍ണാടക മുഖ്യമന്ത്രി, തന്റെ സര്‍ക്കാര്‍ താഴെ വീഴുന്നത് തടയാന്‍ ഒന്നും ചെയ്യുന്നില്ല എന്ന പരാതിയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
പാലം വലിച്ച ചരിത്രം
നേരത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പാലം വലിച്ച് ബിജെപിക്കൊപ്പം പോയി മുഖ്യമന്ത്രിയായ ചരിത്രമുണ്ട് എച്ച്ഡി കുമാരസ്വാമിക്ക്. അത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.. നിലവില്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരെയെല്ലാം സുരക്ഷിതമായി ഹരിയാനയിലേക്ക് മാറ്റിയിരിക്കുകയാണ്.
റിസോർട്ടിലേക്ക് മാറ്റുന്നു
കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുളള തയ്യാറെടുപ്പിലാണ്. മുഴുവന്‍ എംഎല്‍എമാരെയും ഇന്ന് തന്നെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. എല്ലാ എംഎല്‍എമാരോടും ബെംഗളൂരുവിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചിട്ടുണ്ട്..