288 ല്‍ 40 സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കാം; വിബിഎയുടെ വിചിത്ര വാഗ്ദാനം,സാധ്യമല്ലെന്ന് കോണ്‍ഗ്രസ്
ബോംബൈ: നേതൃനിരയിലെ പ്രതിസന്ധികള്‍ രൂക്ഷമായി തുടരുമ്പോഴും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും വിവിധ സംസ്ഥാനങ്ങളിലെ കൂട്ടരാജിയും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള സാവകാശം പാര്‍ട്ടിക്കില്ല. അതിനാല്‍ തന്നെ പ്രതിസന്ധികള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് ദേശീയ നേതൃത്വം അതത് സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'ന്യൂ സ്പേസ് ഇന്ത്യ': ബഹിരാകാശ രംഗത്ത് പുതിയ കമ്പനി വരുന്നു: ലക്ഷ്യം വന്‍ സാമ്പത്തിക നേട്ടം
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഘണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്. ഇതില്‍ മഹാരാഷ്ട്രയില്‍ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യചര്‍ച്ചകളിലേക്ക് വരെ കോണ്‍ഗ്രസ് കടന്നു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറിയ അംബേദ്കറിന്റെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ)യെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ടിറങ്ങിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്. സഖ്യത്തില്‍ ചേരുകയെന്ന കോണ്‍ഗ്രസ് ആവശ്യത്തിനോട് വലിയ വിലപേശലാണ് വിബിഎ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ലോക്സഭാ തിരഞ്ഞെടുപ്പില്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശരദ് പവാറിന്‍റെ എന്‍സിപിയുമായി സഖ്യം രൂപീകരിച്ചു മത്സരിച്ച മഹാരാഷ്ട്രയില്‍ വലിയ പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എന്നാല്‍ 2014 ലെ മോദി തരംഗത്തില്‍ പോലും നേടിയ സീറ്റുകള്‍ പോലും കൈവിടാനായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്‍റെ വിധി. 48 സീറ്റുകളില്‍ 41 എണ്ണത്തിലും ഇത്തവണ എന്‍ഡിഎ കക്ഷികളാണ് ജയിച്ചത്. ബിജെപി 23 സീറ്റുകളിലും ശിവസേന 18 സീറ്റുകളും സ്വന്തമാക്കിയപ്പോള്‍ യുപിഎ സഖ്യത്തിന് ആകെ ലഭിച്ചത് അഞ്ച് സീറ്റുകള്‍മാത്രമാണ്. എന്‍സിപി 4 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി.
സഖ്യരൂപീകരണ ശ്രമം
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സ്ഥാനങ്ങള്‍ രാജിവെച്ചതും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എന്നാല്‍ ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രാദേശിക കക്ഷികളെ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ് ശക്തമാക്കിയത്.
പ്രകാശ് അംബേദ്കറുമായി
ആര്‍എസ്എസ് വിരുദ്ധ പക്ഷക്കാരാനയ പ്രകാശ് അംബേദ്കറുമായി നേരത്തെ തന്നെ കോണ്‍ഗ്രസ് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളോട് നിഷേധാത്മകമായ രീതിയിലുള്ള പ്രതികരണമാണ് വിബിഐ നേതാക്കളുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടാവുന്നത്. സഖ്യം രൂപീകരിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളില്‍ 40 എണ്ണം മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നാണ് വിബിഎ നേതാക്കള്‍ അറിയിച്ചത്. ഏതൊരു സാഹചര്യത്തിലും ഈ ധാരണ സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്.
പാര്‍ട്ടിയെ പരിഹസിക്കുന്നതിന് തുല്യം
വിബിഎ നേതാക്കളുടെ നിലപാട് പാര്‍ട്ടിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. പ്രതിപക്ഷത്താണെങ്കിലും നിലിവില്‍ 40 അംഗങ്ങളുടെ പിന്തുണ മഹാരാഷ്ട്ര നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞ തവണ 287 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ എന്‍സിപിയുമായി സഖ്യം രൂപീകരിച്ചതിനാല്‍ 170 ലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടയിലാണ് 40 സീറ്റുകള്‍ മാത്രം വിട്ടുനല്‍കാമെന്ന നിലപാടുമായി വിബിഎ രംഗത്ത് വന്നത്.
അവര്‍ക്ക് അറിയാം
'ഈ വാഗ്ദാനം കോണ്‍ഗ്രസ് ഒരിക്കലും സ്വീകരിക്കാന്‍ പോവുന്നില്ലെന്ന് അവര്‍ക്ക് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരമൊരു വാഗ്ദാനം അവര്‍ മുന്നോട്ടുവെച്ചത്'- സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും പ്രകാശ് അംബേദ്കറുമായി സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. അപ്പോള്‍ ആർഎസ്‌എസിനെ എങ്ങനെ ഭരണഘടനയ്ക്ക് കീഴിൽ കൊണ്ടുവരാൻ പോകുന്നു എന്നതടക്കമുള്ള വിചിത്രമായ കാര്യങ്ങള്‍ ചോദിച്ചാണ് അവര്‍ സഖ്യരൂപീകരണത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.