ശശി തരൂർ ഇൻ, സച്ചിൻ പൈലറ്റ് ഔട്ട്; കര്‍ണാടകയില്‍ കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്ത്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 41 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി പരസ്യ പോരിന് ഇറങ്ങിയ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ എല്ലാം അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അതേസമയം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ട ശശി തരൂർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
2018 ൽ കർണാടകത്തിലെ താരപ്രചാരകരിൽ ഉൾപ്പെട്ട നേതാവായിരുന്നു സച്ചിൻ പൈലറ്റ്. അടുത്തിടെ നടന്ന അസം നിയമസഭ തിരഞ്ഞെടുപ്പിലും സച്ചിൻ പൈലറ്റ് കോൺഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. രാജസ്ഥാനിൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ സച്ചിൻ ഉപവാസ സമരം നടത്തിയിരുന്നു. മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. സമരത്തിൽ നിന്നും പിൻമാറണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടു സച്ചിൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സച്ചിനെ പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനർത്ഥിയായതിന് പിന്നാലെയായിരുന്നു തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരകരുടെ പട്ടികയിൽ നിന്ന് ശശി തരൂർ ഒഴിവാക്കപ്പെട്ടത്. അന്ന് ഹൈക്കമാന്റ് നടപടി വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
തരൂരിനെ കൂടാതെ കഴിഞ്ഞ ദിവസം ബി ജെ പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധു, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, വീരപ്പമൊയ്ലി, എംബി പാട്ടീൽ, സതീഷ് ജാർഖിഹോളി, ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.
അതേസമയം കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഇത്തവണ എന്ത് വിലകൊടുത്തും ബിജെപിയിൽ നിന്നും അധികാരം തിരികെ പിടിക്കുമെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. അതേസമയം ദക്ഷിണേന്ത്യയിൽ തങ്ങൾക്ക് ഭരണമുള്ള ഏക സംസ്ഥാനം കൈവിടില്ലെന്ന് ബി ജെ പിയും അവകാശപ്പെടുന്നു. ഭരണ വിരുദ്ധ വികാരം ശക്തമാകുമ്പോഴും മോദി പ്രഭാവം അടക്കം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്.












Click it and Unblock the Notifications