കമൽനാഥിന് മേൽ പഴിചാരി ചൗഹാൻ; എടുത്ത് കുടഞ്ഞ് കോൺഗ്രസ്!! അക്കമിട്ട് നിരത്തി മറുപടി
ഭോപ്പാൽ; രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതും മധ്യപ്രദേശിൽ തന്നെയാണ്. രോഗബാധിതരുടെ എണ്ണം ഗണ്യമായി കൂടുമ്പോഴും ആരോഗ്യ മന്ത്രി ഉൾപ്പെടെയില്ലാത്തത് സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.
പ്രവാസികൾക്ക് തിരിച്ചടി; 'ജീവന്‍ ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാരില്ലെന്ന് മന്ത്രി
അതേസമയം നിലവിലെ സ്ഥിതിക്ക് കാരണം കമൽനാഥ് സർക്കാർ ആണെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചത്. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ലോക്ക് ഡൗൺ
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ ഏറിയതിന് തൊട്ട് പിന്നാലെയാണ് രാജ്യത്ത് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മന്ത്രിസഭ വികസനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷപ്പെട്ടിരുന്നെങ്കിലും ലോക്ക് ഡൗണും കൊവിഡ് പ്രതിസന്ധിയും മന്ത്രിസഭ വികസനത്തിനും തടസമായി.
രോഗം സ്ഥിരീകരിച്ചത്
ഇതിനിടെ ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് രോഗം പിടിപെട്ടതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. നാല് ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉൾപ്പെടെ സംസ്ഥാനത്തെ 90 ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കാരണം കോൺഗ്രസ്
വകുപ്പ് തല ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായതെന്നാണ് ശിവരാജ് സിംഗും ബിജെപിയും ആരോപിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ കോൺഗ്രസ് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചൗഹാൻ കുറ്റപ്പെടുത്തി.
പരിശീലനം നൽകിയില്ല
ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ യാതൊരുവിധ മുന്നറിയിപ്പുകളോ പരിശീലനങ്ങളോ നൽകിയിരുന്നില്ല, കമൽനാഥ് സർക്കാരിനെതിരെ ചൗഹാൻ ട്വീറ്റ് ചെയ്തു. സർക്കാർ നിർദ്ദേശങ്ങൾ നൽകാതിരുന്നതോടെയാണ് ആരോഗ്യ പ്രവർത്തകർക്കടക്കം രോഗം സ്ഥിരീകരിച്ചതെന്നും ചൗഹൻ പറഞ്ഞു.
അന്വേഷണം പ്രഖ്യാപിച്ചു
ഉദ്യോഗസ്ഥർക്ക് രോഗം വന്ന സംഭവത്തിൽ താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ചൗഹാൻ പറഞ്ഞു. ബിജെപി അധികാരത്തിലേറിയതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ മാറി. കൊവിഡ് പരിശോധനകൾ സർക്കാർ വ്യാപകമാക്കി.
കേസുകൾ ഉയരും
ഇൻഡോറിലും ഭോപ്പാലിലും ഒരു പക്ഷേ കൂടുതൽ പേർക്ക് ഇനിയും രോഗം സ്ഥിരീകരിച്ചേക്കാം. എന്നാൽ നിരവധി പേരുടെ രോഗം ഇതിനോടകം ഭേദമായിട്ടുണ്ടെന്നും ചൗഹാൻ പറഞ്ഞു.അതേസമയം ചൗഹാന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. കൊവിഡിനെ പ്രതിരോധിക്കാൻ കമൽനാഥ് സർക്കാർ തുടക്കം മുതൽ തന്നെ നടപടികൾ സ്വീകരിച്ചുവെന്ന് പാർട്ടി സംസ്ഥാന വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
സ്ഥാപനങ്ങൾ അടച്ചിട്ടു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഷോപ്പിങ്ങ് മാളുകൾ, സിനിമാ ഹാളുകൾ എന്നിവ ഉൾപ്പെടെ തുടക്കം മുതൽ തന്നെ അടച്ച് പൂട്ടിയത് ഉൾപ്പെടെ കോൺഗ്രസ് സർക്കാർ സ്വീകരിച്ച നടപടികൾ സലൂജ അക്കമിട്ട് നിരത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 16 ന് നടക്കാർ നിയമസഭയുടെ ബജറ്റ് സമ്മേളനം മാറ്റിവെച്ചുവെന്നും സലൂജ പറഞ്ഞു.
നിയമസഭ കക്ഷിയോഗം
എന്നാൽ രോഗ വ്യാപനം ശക്തമായ മാർച്ച് 23 ന് ബിജെപി നിയമസഭ കക്ഷിയോഗം വിളിക്കുകയാണ് ചെയ്തത്. തങ്ങളുടെ പരാജയം മറച്ച് വെയ്ക്കാൻ കോൺഗ്രസിന് മേൽ ബിജെപി പഴി ചാരുകയാണെന്നും സലൂജ കുറ്റപ്പെടുത്തി. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ വൈകിയത് തന്നെ മധ്യപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലേറാൻ വേണ്ടിയാണെന്ന് നേരത്തേ തന്നെ കോൺഗ്രസ് ആരോപിച്ചിരുന്നു.