ശിവരാജ് സിങ് ചൗഹാന് കോണ്‍ഗ്രസിന്റെ കത്രിക പൂട്ട്; നിയമയുദ്ധത്തിന് കളമൊരുങ്ങി, ഭരണഘടന ലംഘിച്ചു
ദില്ലി: ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീണതും ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രിയായതും. ആഴ്ചകള്‍ പിന്നിട്ടിട്ടും മന്ത്രിസഭ വികസിപ്പിക്കാത്ത ചൗഹാന്റെ നടപടി ഏറെ വിവാദമായിരുന്നു. കൊറോണ കൂടുതല്‍ വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശില്‍ ആരോഗ്യ വകുപ്പ് മന്ത്രിയില്ലാത്തതാണ് വിവാദത്തിന് ആക്കം കൂട്ടിയത്.
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ വിമതരെ അടക്കം ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭ വികസിപ്പിച്ചു. പുതിയ മന്ത്രിസഭാ വിസകനത്തില്‍ നിയമലംഘനം നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് സൂചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....
കോണ്‍ഗ്രസ് കോടതിയിലേക്ക്
മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവരാജ് സിങ് ചൗഹാന് ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വിവേക് തങ്കയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ശിവരാജ് സിങ് ചൗഹാന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതിയായ എണ്ണമല്ല
മാര്‍ച്ച് 23നാണ് ശിവരാജ് സിങ് ചൗഹാന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 29 ദിവസത്തിന് ശേഷം ചൊവ്വാഴ്ച അദ്ദേഹം മന്ത്രിസഭ വികസിപ്പിച്ചു. അഞ്ച് മന്ത്രിമാരാണ് മധ്യപ്രദേശില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. ഇത് മതിയായ എണ്ണമല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.
12 മന്ത്രിമാര്‍ വേണം
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 (1എ) പ്രകാരം പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മധ്യപ്രദേശില്‍ ലംഘിക്കപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഈ വകുപ്പ് പ്രകാരം കുറഞ്ഞത് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ വേണമെന്നാണ്. എന്നാല്‍ മധ്യപ്രദേശില്‍ ഇതിന്റെ പകുതിയേ വരുന്നുള്ളൂ.
രാഷ്ട്രപതിക്ക് കത്ത്
മധ്യപ്രദേശിലെ ഏകാംഗ സര്‍ക്കാരിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. വിവേക് തങ്കയും കപില്‍ സിബലുമുള്പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. തുടര്‍ന്ന് സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് ചൊവ്വാഴ്ച അഞ്ച് പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തത്.
മുന്നറിയിപ്പ് നല്കിയപ്പോള്
കൊറോണ വൈറസ് വ്യാപിക്കുകയും ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് ഏകാംഗ സര്‍ക്കാര്‍ മാത്രം പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. രാഷ്ട്രപതിക്ക് രണ്ട് തവണ കത്തു നല്‍കുകയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോഴാണ് മന്ത്രിസഭ വികസിപ്പിച്ചതെന്ന് വിവേക് തങ്ക പറഞ്ഞു.
ഭരണപരമായ നടപടികള്‍
മധ്യപ്രദേശിന്റെ ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ അംഗങ്ങള്‍ മന്ത്രിസഭയില്‍ ഇല്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. ചുരുങ്ങിയത് 12 മന്ത്രിമാരെങ്കിലും സംസ്ഥാനത്തിന് ആവശ്യമാണ്. അധിവം വൈകാതെ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിവേക് തങ്ക പറഞ്ഞു.
4443 കോടി രൂപ
4443 കോടി രൂപ അധികമായി വായ്പ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിസഭ പാസാക്കിയിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മാത്രമുള്ള മന്ത്രിസഭയാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്. ഇതില്‍ നിയമപ്രശ്നങ്ങളുണ്ട്. അത് ചോദ്യം ചെയ്യുമെന്നും വിവേക് തങ്ക പറഞ്ഞു.
മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ ഇല്ല
പുതിയ മന്ത്രമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിക്കുന്നതിന് പകരം മേഖലകള്‍ തിരിച്ചുനല്‍കുമെന്നാണ് വിവരം. ഓരോ മന്ത്രിക്കും പ്രത്യേക മേഖലകളുടെ ചുമതല നല്‍കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചൗഹാന് ഇങ്ങനെ നീങ്ങുന്നത്.
മേഖലകള്‍ തിരിച്ചത് ഇങ്ങനെ
നരോട്ടം മിശ്രയ്ക്ക് ഭോപ്പാല്‍-ഉജ്ജ്വയ്ന്‍ മേഖലയുടെ ചുമതല നല്‍കും. ഇന്‍ഡോര്‍-സാഗര്‍ മേഖല തുളസി സിലാവത്തിന് കൈമാറി, ഗ്വാളിയോര്‍-ചാംബല്‍ മേഖല ഗോവിന്ദ് സിങ് രജ്പുത്തിന്റെ നിയന്ത്രണത്തിലാകും, റേവ-ഷാഹ്ദോള്‍ മീണ സിങ് നോക്കണം, കമല്‍ പട്ടേലിന് ജബല്‍പൂര്‍-നര്‍മദപുരം ഡിവിഷന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
പ്രവര്‍ത്തിക്കേണ്ട രീതി
ഗ്വാളിയോര്‍-ചംബാല്‍, ബുന്ദേല്‍കണ്ഡ്, മാല്‍വ, വിന്ദ്, സെന്‍ട്രല്‍ മധ്യപ്രദേശ് എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍. ഓരോ മേഖലിയിലുമുള്ള ജില്ലാ കളക്ടര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ബന്ധപ്പെട്ട മന്ത്രിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഓരോ മേഖലയിലേയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സഹകരിച്ച് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ തമാശയെന്ന് കമല്‍നാഥ്
മധ്യപ്രദേശിലെ പുതിയ മന്ത്രിസഭ വലിയ തമാശയാണെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. അഞ്ച് പേരെ മാത്രം മന്ത്രിമാരാക്കിയതും അവര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കാത്തതും ബിജെപിക്കുള്ളിലെ ഭിന്നതാണ് വ്യക്തമാക്കുന്നതെന്ന് കമല്‍നാഥ് ആരോപിച്ചു. സംസ്ഥാനത്തെ ഏഴര കോടി ജനങ്ങളെ വച്ചാണ് ബിജെപി കളിക്കുന്നതെന്നും കമല്‍നാഥ് ഓര്‍മിപ്പിച്ചു.
കാസര്‍കോഡ് മോഡല്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു; എങ്ങനെയാണ് ജില്ല പ്രതിരോധം തീര്‍ത്തത്...