കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് 40 ശതമാനം വരെ വോട്ട് നേടാം; നിതീഷിന് മുന്നില്‍ കടുത്ത വെല്ലുവിളി
പട്ന: എല്‍ജെപി പുറത്തുപോയതോടെ ബിഹാറിലെ എന്‍ഡിഎയിലെ സീറ്റ് വിതരണം സംബന്ധിച്ചുള്ള അന്തിമ തീരുമാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുകയാണ്. ആകെയുള്ള 243 സീറ്റുകളിൽ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കുമെന്നാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് ബിജെപിയും ജെഡിയുവും തങ്ങളുടെ ക്വാട്ടയില്‍ നിന്നും സീറ്റുകള്‍ അനുവദിക്കും. സീറ്റ് വിതരണം പൂര്‍ത്തിയായെങ്കിലും മുന്നണിക്ക് അകത്ത് നിന്നും പുറത്തു നിന്നും വലിയ വെല്ലുവിളികളാണ് ജെഡിയുവിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മത്സരം 122 സീറ്റുകളില്‍
122 സീറ്റുകളില്‍ മത്സരിക്കുന്ന ജെഡിയു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാവാനാണ് സ്വാഭാവികമായും ശ്രമിക്കുന്നത്. എന്നാല്‍ ജെഡിയുവുമായി ഉടക്കി എന്‍ഡിഎ വിട്ട രാം വിലാസ് പാസ്വാന്‍റെ എല്‍ജെപിയുടെ നീക്കങ്ങള്‍ ചില സീറ്റുകളില്‍ ജെഡിയുവിന്‍റെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്‍ജെപിയുടെ നീക്കം
ജെഡിയു മത്സരിക്കുന്ന മുഴുവന്‍ സീറ്റിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ഇല്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായി മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി പിടിമുറുക്കുന്നത്
മികച്ച രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയാണ് ബിജെപി സംസ്ഥാനങ്ങളില്‍ പിടിമുറുക്കുന്നതെന്ന് പൊതുവെ പറയാന്‍ കഴിയില്ലെന്നാണ് ട്‌ന ആസ്ഥാനമായുള്ള ഏഷ്യൻ ഡെവലപ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ പ്രഭാത് ഘോഷ് റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ശക്തമായ മറ്റ് പാര്‍ട്ടികളുടെ അഭാവത്തിലാണ് അവര്‍ സംസ്ഥാനങ്ങളില്‍ ഇടം നേടുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ലാലു പ്രാസാദ് യാദവിന്‍റെ അഭാവം
ലാലു പ്രാസാദ് യാദവിന്‍റെ പ്രചാരണത്തിലെ അഭാവം ആര്‍ജെഡിയെ കാര്യമായ തോതില്‍ ബാധിക്കില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. യാദവന്മാരും മുസ്ലീങ്ങളും ഇപ്പോഴും ആർജെഡിയുടെ പ്രധാന വോട്ട് ബാങ്കാണ്. ഏറ്റവും മോശം സമയങ്ങളിൽ പോലും ആർജെഡിക്ക് 20 ശതമാനം വോട്ട് ലഭിച്ചു. കൂടുതല്‍ മികച്ച വിജയം നേടാന്‍ ഇതനപ്പുറം അവർക്ക് ആർജെഡി ഇതര പിന്നോക്ക ജാതികളുടെയും പട്ടിക വര്‍ഗക്കാരുടേയും വോട്ടുകള്‍ നേടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ
കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ മുന്നോക്ക ജാതിയിലെ ഒരു വിഭാഗത്തിന്‍റെയും വോട്ടുകള്‍ അവര്‍ക്ക് ഉറപ്പിക്കാന്‍ കഴിയും. ഈ മാനേജ്മെന്‍റ് കൃത്യമായി പാലിക്കാന്‍ കഴിഞ്ഞാല്‍ 20 ശതമാനം വോട്ട് വിഹിതം എന്നത് 35 ശതമാനോ 40 ശതമാനമോ ആയി ഉയര്‍ത്താന്‍ കഴിയും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ ആർജെഡിക്ക് ലഭിച്ചേക്കാമെന്നും പ്രഭാത് ഘോഷ് പറയുന്നു.

ലാലു വിരുദ്ധ മനോഭാവം
കഴിഞ്ഞ തവണത്തെ മറ്റൊരു പ്രധാനം ഘടകം എന്നും പറയുന്നത് 'ലാലു വിരുദ്ധ മനോഭാവമാണ്'. ലാലു പ്രസാദ് യാദവ് വീണ്ടും അധികാരത്തില്‍ വരുന്നതിന് തടയിടാന്‍ നിതീഷ് കുമാറിനോട് താല്‍പര്യം ഇല്ലാത്തവര്‍ പോലും അദ്ദേഹത്തിന് വോട്ട് ചെയ്ത്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു കാര്യം ഇല്ല. അതില്‍ അത്തരക്കാര്‍ ഇത്തവണ തങ്ങളുടെ വോട്ട് ആര്‍ജെഡിക്കോ നിതീഷ് കുമാറിനോ നല്‍കിയേക്കും.

മുന്നോക്ക ജാതി
ബീഹാറിൽ അടുത്ത 20-25 വർഷത്തേക്ക് മുന്നോക്ക ജാതികളിൽ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിച്ചാൽ അവര്‍ക്ക് ഗിരിരാജ് സിങ്ങിനെയോ രവിശങ്കർ പ്രസാദിനെയോ മുഖ്യമന്ത്രിയാക്കാൻ കഴിയുമോയെന്ന ചോദ്യത്തിനുള്ള ഘോഷിന്‍റെ മറുപടി. ബ്രാഹ്മണർ, ഭൂമിഹാർ, കയാസ്ത, രജപുത്രർ എന്നിവർ പിന്നാമ്പുറത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന സംഭാവന
ലാലു പ്രസാദിന്റെ പ്രധാന സംഭാവനകളിലൊന്നായി പറയാന്‍ കഴിയുക ബീഹാറിലെ അധികാര കേന്ദ്രത്തില്‍ നിന്നും മുന്നോക്ക ജാതികളെ അകറ്റാന്‍ കഴിഞ്ഞു എന്നതാണ്. അതുകൊണ്ടാണ് ജയിലിൽ കഴിയുമ്പോഴും ലാലു ജനപ്രിയനായി തുടരുന്നത്.
ലാലൂവിന് വോട്ട് ചെയ്യാത്ത പലരും ഇപ്പോഴും രാഷ്ട്രീയത്തിൽ പിന്നോക്ക ജാതിക്കാർക്ക് മതിയായ ഇടം നൽകുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനയെ അംഗീകരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്. ബീഹാർ, യുപി എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് സംഭവിച്ചതെന്നും ഘോഷ് പറഞ്ഞു

സാമൂഹിക അടിത്തറ
എസ്പി (സമാജ്‌വാദി പാർട്ടി), ബിഎസ്പി (ബഹുജൻ സമാജ് പാർട്ടി) ആർജെഡി എന്നീ പാര്‍ട്ടികളുടെ സാമൂഹിക അടിത്തറ മറ്റ് പാർട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പിന്നോക്കക്കാർ രാഷ്ട്രീയ അധികാരത്തിനായുള്ള പോരാട്ടത്തിൽ വിജയിച്ചതാണ് ഇരു സംസ്ഥാനങ്ങളിലേയും നേട്ടം. ചില പിന്നോക്കക്കാർ ഇപ്പോള്‍ ബിജെപിക്ക് വോട്ടുചെയ്യുന്നുണ്ട്, പക്ഷേ ആർജെഡി, ബിഎസ്‌പി, എസ്പി എന്നിവർക്ക് വോട്ടുചെയ്യുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കില്ല.

കടുത്ത വെല്ലുവിളി
എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും ഘോഷ് വ്യക്തമാക്കുന്നു. 70 വയസ്സുകാരനായ നിതീഷ് കുമാറിന് ജെഡിയു തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കോണ്ടതായിട്ടുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ മൂലധനം കുറയുകയും ഒരു ശൂന്യത അനുഭവപ്പെടുകയും ചെയ്യും.

മികച്ചൊരു 'കളിക്കാരാണ്' ബിജെപി
നിതീഷ് കുമാർ ഇല്ലാത്ത ജെഡി-യു ഒന്നുമല്ല. ആ ശൂന്യത നികത്താൻ സാധ്യതയുള്ള മികച്ചൊരു 'കളിക്കാരാണ്' ബിജെപി. ആ സ്ഥാനം നേടാൻ ബിജെപി മാത്രം പോരാടേണ്ടിവരുമെന്നല്ല. ഈ ശൂന്യത ബിജെപിയല്ലെങ്കില്‍ കോൺഗ്രസോ എൽജെപിയോ (ലോക് ജനശക്തി പാർട്ടി) നികത്തും, എന്നാൽ ആ ശൂന്യതയുടെ ഏറ്റവും വലിയ നേട്ടാക്കാര്‍ ബിജെപിയാകും. സ്വതവേ അവർ ശക്തരാകുന്നത് സംസ്ഥാനത്ത് മറ്റൊരു ശക്തമായ പാർട്ടിയുടെ അഭാവം മൂലമാണെന്നും പ്രഭാത് ഘോഷ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications