'കോൺഗ്രസ്-ആർജെഡി സഖ്യം ബിഹാർ തൂത്തുവാരും'; പ്രചരണത്തിന് എത്തുമെന്ന് സച്ചിൻ പൈലറ്റ്
പട്ന; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർജെഡി മഹാസഖ്യം വിജയിക്കുമെന്ന് മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്. താൻ ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തും. മികച്ച ഭരണം എന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു. ലോക്ക് ഡൗൺ സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ വിദ്യാർത്ഥികളേയും തൊഴിലാളികളേയും നിതീഷ് കുമാർ പരിഗണിച്ചില്ലെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി.

കോൺഗ്രസ്-ആർജെഡി മഹാസഖ്യം തന്നെ ബിഹാറിൽ സർക്കാർ രൂപീകരിക്കും. മികച്ച രീതിയിലാണ് പാർട്ടികൾ പ്രചരണം നയിക്കുന്നതെന്നും പൈലറ്റ് പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസിന്റെ താര പ്രചാരകരിൽ ഒരാളാണ് പൈലറ്റ്.നേരത്തേ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പ് വിട്ടിരുന്നു.
പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇടപെട്ടായിരുന്നു സച്ചിനെ മടക്കിയെത്തിയത്. വിമത നീക്കത്തിന് ശേഷം ആദ്യമായാണ് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ സച്ചിൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ രാജ്പുത് വിഭാഗത്തിന് സ്വാധീനമുള്ള ഇടങ്ങളിൽ സച്ചിൻ പൈലറ്റ് പ്രചരണം നടത്തും.
അതേസമയം സച്ചിനെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, അശോക് ഗെലോട്ട്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവരായിരുന്നു പട്ടികയിലെ മറ്റുള്ളവർ.
ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിലായി മൂന്നുഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10 നാണ് ഫലം പുറത്തുവരിക. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കോൺഗ്രസിന് 70 സീറ്റുകളാണ് കടുത്ത വിലപേശലിനൊടുവിൽ മത്സരിക്കാൻ ലഭിച്ചത്.












Click it and Unblock the Notifications