കോൺഗ്രസിൽ കലാപം, കപില്‍ സിബലിനോട് കൊമ്പ് കോര്‍ത്ത് ടീം സോണിയ, ഭിന്നത മൂര്‍ച്ഛിച്ച് കോണ്‍ഗ്രസ്
ദില്ലി: ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുളളില്‍ ഭിന്നത ശക്തമാകുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയോടെയാണ് കോണ്‍ഗ്രസിനുളളില്‍ വീണ്ടും നേതൃമാറ്റം സംബന്ധിച്ചുളള ചര്‍ച്ചകള്‍ സജീവമാകുന്നത്.
മുതിര്‍ന്ന നേതാവ് കപില്‍ സിബലാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ വീണ്ടും രംഗത്ത് വന്ന് ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയത്. പിന്നാലെ നേതൃത്വത്തെ പ്രതിരോധിച്ച് സോണിയാ പക്ഷത്തെ നേതാക്കളും രംഗത്ത് വന്നു തുടങ്ങി. കപില്‍ സിബലിനെതിരെ തുറന്നടിച്ച് സല്‍മാന്‍ ഖുര്‍ഷിദ് കൂടി രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുകയാണ്.
ബീഹാറിലെ പതനം
ആര്‍ജെഡിക്കൊപ്പം കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചേര്‍ന്ന മഹാഗഡ്ബന്ധന് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയ പ്രതീക്ഷകളുണ്ടായിരുന്നു. മഹാസഖ്യത്തിന്റെ വിജയമാണ് എക്‌സിറ്റ് പോളുകള്‍ അടക്കം പ്രതീക്ഷിച്ചത്. ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്നോക്കം പോയത് മുന്നണിയുടെ വിജയ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയായി.
കോൺഗ്രസിന് വിമർശനം
കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി നേതാക്കള്‍ അടക്കം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉന്നമിട്ടായിരുന്നു പ്രതികരണങ്ങള്‍. ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സിംലയില്‍ ടൂറിന് പോയെന്ന് വരെ ആര്‍ജെഡി നേതാക്കള്‍ തുറന്നടിച്ചു.
ചോദ്യം ചെയ്ത് കപിൽ സിബൽ
എന്‍ഡിഎ വീണ്ടും ബീഹാറില്‍ അധികാരത്തില്‍ എത്തിയതിനുളള ഉത്തരവാദിത്തം കോണ്‍ഗ്രസിന് മേല്‍ ചാരത്തപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെയും നേതൃത്വത്തിന് നേര്‍ക്ക് ചോദ്യമുനകള്‍ ഉയര്‍ന്ന് വരുന്നത്. കപില്‍ സിബലും കാര്‍ത്തി ചിദംബരവും അടക്കമുളള നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.
മറുപടി നൽകി സൽമാൻ ഖുർഷിദ്
ബീഹാറില്‍ എന്നല്ല രാജ്യത്ത് എവിടെയും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നാണ് കപില്‍ സിബല്‍ വിമര്‍ശനം ഉന്നയിച്ചത്. പിന്നാലെ സോണിയ ഗ്രൂപ്പിലെ പ്രധാനിയായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മറുപടിയുമായി രംഗത്ത് എത്തി. പരസ്യമായി സിബല്‍ വിമര്‍ശനം ഉന്നയിച്ചതിനെയാണ് ഗെഹ്ലോട്ട് കുറ്റപ്പെടുത്തിയത്. ഗെഹ്ലോട്ടിന് ശേഷം സല്‍മാന്‍ ഖുര്‍ഷിദും രംഗത്ത് എത്തിയിരിക്കുകയാണ്.
സ്വന്തം കുറവുകൾ വിലയിരുത്തൂ
അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറിന്റെ വരികള്‍ അടക്കം ഉള്‍പ്പെടുത്തി നീണ്ട ഫേസ്ബുക്ക് പോസ്റ്റാണ് കപില്‍ സിബലിനുളള സല്‍മാന്‍ ഖുര്‍ഷിദിന്റെ മറുപടി. വിമര്‍ശകര്‍ ആദ്യം തങ്ങളുടെ കുറവുകള്‍ വിലയിരുത്തണം എന്ന് സല്‍മാന്‍ ഖുര്‍ഷിദ് തുറന്നടിച്ചു. കുറുക്കുവഴികള്‍ മാത്രം നോക്കാനുളള വ്യഗ്രതയാണ് ചിലര്‍ക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുറുക്ക് വഴികളല്ല വേണ്ടത്
തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ലിബറല്‍ മൂല്യങ്ങളോട് ജനം മുഖം തിരിക്കുന്നുവെങ്കില്‍, അധികാരത്തില്‍ എത്തുന്നതിനായി കുറുക്ക് വഴികള്‍ നോക്കുന്നതിന് പകരം നീണ്ട പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. പണിയായുധങ്ങളോട് കലഹിക്കുന്ന മോശം പണിക്കാരാണ് വിമര്‍ശകര്‍ എന്നും സല്‍മാന്‍ ഖുര്‍ഷിദ് കുറ്റപ്പെടുത്തി.
അഭിമാനത്തോട് കൂടി സ്വീകരിക്കണം
പൊതുജീവിതത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വി എന്നത് ആരും ആഗ്രഹിക്കുന്നതല്ല. എന്നാല്‍ അത് മൂല്യങ്ങളിലൂന്നിയുളള രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ ആ തിരിച്ചടിയെ അഭിമാനത്തോട് കൂടി സ്വീകരിക്കുവാന്‍ സാധിക്കണം. അധികാരത്തില്‍ എത്തുവാന്‍ മൂല്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ തിരസ്‌ക്കരിക്കുകയാണെങ്കില്‍ ബാഗ് പാക്ക് ചെയ്യാനുളള സമയമായെന്നും ഖുര്‍ഷിദ് പ്രതികരിച്ചു.
Recommended Video
പോര് കടുക്കുന്നു
കപില്‍ സിബലിന്റെയോ പാര്‍ട്ടിയിലെ മറ്റ് വിമര്‍ശകരുടെയോ പേരെടുത്ത് പറയാതെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിമര്‍ശനം. മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും കപില്‍ സിബലിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. നേതാക്കള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം അടക്കം യോഗത്തില്‍ ചര്‍ച്ചയായേക്കും.