നമോ ആപ്പിനല്ല പണി കിട്ടിയത് കോണ്‍ഗ്രസ് ആപ്പിന്! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം!
ആപ്പ് വഴിയുള്ള അംഗത്വം നിര്‍ത്തിവച്ചതായി കോണ്‍ഗ്രസ് പറഞ്ഞു
ദില്ലി: ഉപയോക്താക്കളില്‍ നിന്ന് വിവരം ചോര്‍ത്തുന്ന സംഭവത്തില്‍ ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും കുരുക്കിലായിരിക്കുകയാണ്. സിംഗപ്പൂരിലെ കമ്പനിക്ക് കോണ്‍ഗ്രസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നുവെന്ന് എലിയറ്റ് ആന്‍ഡേഴ്‌സന്‍ എന്ന വ്യക്തി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ആപ്പും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. അപ്പോള്‍ മോദിക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായി രംഗത്തെത്തിയിരുന്നു രാഹുല്‍.
ഇപ്പോള്‍ ഈ വിഷയം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് കാണാതായിരിക്കുകയാണ്. ആപ്ലിക്കേഷന്‍ കോണ്‍ഗ്രസ് തന്നെ പിന്‍വലിച്ചുവെന്നാണ് സൂചന. നേരത്തെ നരേന്ദ്ര മോദി ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കിട്ടിയ എട്ടിന്റെ പണിയാണിതെന്ന് പരിഹാസമുയര്‍ന്നിട്ടുണ്ട്.
ആപ്പ് എവിടെപ്പോയി
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡാറ്റ യുദ്ധം മുറുകുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ആപ്പ് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് കാണാതായത്. സിംഗപ്പൂരിലെ ചില സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി യൂസേഴ്‌സ് ഡാറ്റ പങ്കുവെച്ചെന്ന് ആരോപണമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് നേരെ ഉയരുന്നത്. കോണ്‍ഗ്രസ് ആപ്പിന്റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ബിജെപിയുടെ പ്രചാരണം. അതേസമയം ആപ്പ് എവിടെപ്പോയി എന്നത് സംബന്ധിച്ച് ഒന്നും വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദന ഇക്കാര്യത്തില്‍ വ്യക്തമായ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ആപ്പ് വഴി അംഗത്വമെടുക്കുന്നത് കോണ്‍ഗ്രസ് നിര്‍ത്തി വെച്ചെന്നും വെബ്‌സൈറ്റ് വഴിയുള്ള അംഗത്വം തുടരുമെന്നും ദിവ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ബിജെപിയുടെ മറുപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി വന്ന കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു ഇത്. ഇതോടെ ബിജെപി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ആപ്പിനകത്ത് കുഴപ്പങ്ങള്‍ ഉള്ളത് കൊണ്ടാണ് അത് പ്ലേ സ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തതെന്ന് ബിജെപി പറഞ്ഞു. എന്ത് കാര്യത്തിനാണ് സിംഗപ്പൂരിലേക്ക് ഡാറ്റ ചോര്‍ത്തി നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മോദിക്കെതിരെ രാഹുല്‍ ആരോപണമുന്നയിച്ച അതേ രീതിയിലായിരുന്നു ബിജെപിയുടെയും മറുപടി. ഹായ് എന്റെ പേര് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റാണ്. ഞങ്ങളുടെ ഔദ്യോഗിക ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും സിംഗപ്പൂരില്‍ സുഹൃത്തുക്കള്‍ ഞാന്‍ കൈമാറുമെന്നാണ് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
നമോ ആപ്പ്
ബിജെപി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി വമ്പന്‍ പ്രചാരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. നമോ ആപ്പ് ഡിലീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തന്നെ ആപ്പാണ് കാണാതായിരിക്കുന്നത്. ഇതെന്തൊരു മറിമായം എന്നാണ് മാളവ്യ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ സ്മൃതി ഇറാനിയും പരിഹാസവുമായി എത്തിയിട്ടുണ്ട്. നമോ ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി അതിന്റെ നേര്‍വിപരീതം ചെയ്ത് ഞെട്ടിച്ചെന്ന് സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍സിസി എന്താണെന്ന് അറിയില്ലെന്ന് രാഹുല്‍ പറഞ്ഞതും കോണ്‍ഗ്രസ് ആപ്പ് കാണാതയും ചേര്‍ത്ത് വായിക്കേണ്ടതുണ്ടെന്നും മന്ത്രി പരിഹസിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ആപ്പ് വിവാദത്തില്‍ രാഹുല്‍ പ്രതിരോധത്തിലാണെന്നാണ് സൂചന.
മോദിയെ പരിഹസിച്ച രാഹുലിന് 'ആപ്പ്'.. കോൺഗ്രസ് ആപ്പിൽ നിന്ന് ചോർച്ച സിംഗപ്പൂരിലേക്ക്! വിവാദം കത്തുന്നു
ഫേസ്ബുക്ക് ലൈക്ക് മൂന്ന് ലക്ഷം കടത്തണം: എംപിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം, ലക്ഷ്യത്തിലെത്തി
ശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃക