കൈവിട്ട കളിക്ക് കോൺഗ്രസ്; ബിജെപി എംഎൽഎമാർ മറിയും!അടുത്ത നിയമസഭ യോഗം സത്യപ്രതിജ്ഞ കഴിഞ്ഞെന്ന്
ഭോപ്പാൽ; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മധ്യപ്രദേശിന് സമാനമായ രീതിയിൽ അധികാരം പിടിക്കാനാണ് രാജസ്ഥാനിലും ബിജെപി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതിനിടെ ബിജെപി നൽകിയ പ്രഹരത്തിന് മധ്യപ്രദേശിൽ മറുപടി കൊടുക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.
വരാനരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഏത് വിധേനയും അധികാരത്തിലേക്ക് തിരിച്ചെത്താനാണ് കോൺഗ്രസ് ശ്രമങ്ങൾ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണ് കോൺഗ്രസ് നിഗമനം. അതിനിടെ കോടികൾ വീശി കൂടുതൽ കോൺഗ്രസ് എംഎൽഎമാരെ ചാടിക്കാനാണ് ഇവിടെ ബിജെപി ശ്രമിക്കുന്നത്.
ബിജെപിയിലേക്ക്
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 പേർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. തുടർന്നും കോൺഗ്രസിൽ നിന്ന് നിരവധി പേർ പാർട്ടി വിട്ട് ബിജെപിയിൽ എത്തി. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസങ്ങളിലായി 2 എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് ചേക്കേറി.
ശക്തിപ്രകടനത്തിന്
സുമിത്ര ദേവി, പ്രദ്യുമന് സിങ് എന്നിവരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. ഇവരുടേത് ഉൾപ്പെടെ 26 സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സപത്ംബറോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുഴുവൻ മണ്ഡലങ്ങളിലും ശക്തമായ പ്രകടനം കാഴ്ചവെയ്ക്കാനാണ് കോൺഗ്രസ് പദ്ധതികൾ മെനയുന്നത്.
സർവ്വേകൾ അനുകൂലം
കഴിഞ്ഞ ദിവസം നടന്ന കോണഅഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ കമൽനാഥിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. സർവ്വേകൾ തങ്ങൾക്ക് അനുകൂലമാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 26 സീറ്റിലും മിന്നും വിജയം നേടാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് പാർട്ടി ആഭ്യന്തര സർവ്വേകൾ വ്യക്തമാക്കുന്നത്.
നിർദ്ദേശം നൽകി
മുൻ എംഎൽഎമാരോട് പ്രവർത്തനങ്ങൾ തുടങ്ങാൻ നിർദ്ദേശം നൽകിയതായി മുതിർന്ന നേതാവിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ അധികാരത്തിലേറും അടുത്ത നിയമസഭ കക്ഷിയോഗം കോൺഗ്രസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാകുമെന്നും നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമ്മർദ്ദം ചെലുത്തുന്നു
മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കാനുള്ള നിർദ്ദേശമാണ് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ് തങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഭരണ സ്വാധീനം ഉപയോഗിച്ച് ബിജെപി കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് റൗ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയായ ജീതു പട്വാരി പറഞ്ഞു.
Recommended Video
35 കോടി വാഗ്ദാനം
സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി തുടങ്ങുകയാണെന്ന് കണ്ടതോടെ കൂടുതൽ പാർട്ടി എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപിയിൽ ചേരാൻ തനിക്ക് 35 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് കോട്ടയിൽ നിന്നള്ള എംഎൽഎയായ സുനിൽ സറഫ് പറഞ്ഞു
കള്ളകേസ് ചമയ്ക്കുന്നു
ബിജെപി തങ്ങളേയും സമീപിച്ചിട്ടുണ്ടെന്ന് മറ്റ് രണ്ട് എംഎൽഎമാർ കൂടി യോഗത്തിൽ വെളിപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും മേൽ ബിജെപി പോലീസിനെ ഉപയോഗിച്ച് കള്ളക്കേസുകൾ ചമയ്ക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. അതേസമയം ബിജെപിയിൽ നിന്ന് നേതാക്കളെ അടർത്താനുള്ള തന്ത്രങ്ങൾ കോൺഗ്രസും ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിൽ ചേരും
ബിജെപി വിട്ട് പാര്‍ട്ടിയിലേക്ക് വരാന്‍ നിരവധി നേതാക്കള്‍ തയ്യാറാണ്. അടുത്ത ദിവസങ്ങളില്‍ പ്രമുഖരായ പലരും കോണ്‍ഗ്രസില്‍ ചേരും. ഇവരെ പാര്‍ട്ടിയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കുന്നുണ്ടെന്നും കോൺഗ്രസ് എംഎൽഎയെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
പരിഹസിച്ച് ബിജെപി
അടുത്ത നിയമസഭ കക്ഷി യോഗം സംസ്ഥനത്ത് കോൺഗ്രസ് സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരിക്കും ചേരുകയെന്നും നേതാക്കൾ പറഞ്ഞു. അതേസമയം ഇതിന് മറുപടിയുമായി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തി. ആത്മവിശ്വാസം വളരെ നല്ലതാണെന്നായിരുന്നു ചൗഹാന്റെ പരിഹാസം. എംഎൽഎമാരുടെ കൂട്ടകൊഴിഞ്ഞ് പോക്ക് പിടിച്ച് നിർത്താനുള്ള കോൺഗ്രസിന്റെ അവസാന ശ്രമം ആണിതെന്നായിരുന്നു ആരോഗ്യ മന്ത്രി കൂടിയായ നരോത്തം മിശ്രയുടെ പ്രതികരണം.