മായാവതിയുടെ നീക്കം നടക്കില്ല, 6 എംഎല്‍എമാരും കോണ്‍ഗ്രസില്‍ തന്നെ; ആത്മവിശ്വാസത്തില്‍ ഗെലോട്ട്
ജയ്പൂര്‍: ഓഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിക്കാന‍് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന മുഴുവന്‍ എംഎല്‍എമാരെയും സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ 19 എംഎല്‍എമാര്‍ വിമത നീക്കം തുടങ്ങിയത് മുതല്‍ ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന ഗോലട്ട് ക്യാംപിലെ എംഎല്‍എമാരെ പുതിയ താവളത്തിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. സഭ ചേരുന്നത് വരെ എംഎല്‍എമാരെ ജയ് സാല്‍മീറിലെ റിസോര്‍ട്ടിലായിരിക്കും താമസിപ്പിക്കുക.
എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
എംഎല്‍എമാര്‍ വൈകുന്നേരത്തോടെ ജയ്സാല്‍മീരിലെ റിസോര്‍ട്ടിലെത്തി. മൂന്ന് ചാര്‍ട്ടേഡ് ഫൈറ്റുകളിലായാണ് എംഎല്‍മാരെ ജയ്പൂരില്‍ നിന്നും കൊണ്ടുപോവുന്നത്. ഒരു എംഎല്‍എയെ പോലും ബിജെപിയും പൈലറ്റ് പക്ഷവും സ്വാധീനിക്കാരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിലെ ഹോട്ടലില്‍ നിന്നും എംഎല്‍എമാരെ ജയ്‌സാല്‍മീറിലേക്ക് മാറ്റിയത്.
സുരക്ഷയോടെ
കനത്ത സുരക്ഷയോടെയും കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുമാണ് എ.എല്‍എമാരെ സൂര്യഗര്‍ ഹോട്ടലിലേക്ക് മാറ്റി. ഒരുമാറ്റത്തിന് വേണ്ടി ഞങ്ങള്‍ ജയ്‌സാല്‍മീറിലേക്ക് പോവുകയാണ് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പ്രശാന്ത് ബൈര്‍വ പറഞ്ഞത്. നിയമസഭ വിളിച്ച് ചേര്‍ക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എല്‍.എമാറ്റാനുള്ള തീരുമാനം.
വിലക്കെടുക്കാന്‍
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതോടെ സംസ്ഥാനത്തെ കുതിരക്കച്ചവടത്തിനുള്ള വിലയും വര്‍ധിച്ചെന്നും അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ആദ്യം എംഎല്‍എമാരെ വിലക്കെടുക്കാന്‍ 10 കോടിയും പിന്നീട് 15 കോടിയും ആയിരുന്നത് ഇപ്പോള്‍ എത്ര വേണമെങ്കില്‍ തരാം എന്ന നിലയിലേക്ക് ആയിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
ആശങ്ക
അതിനിടെ 2019 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും നിയമസഭ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് അയച്ചത് ഗെലോട്ട് ക്യാംപില്‍ അല്‍പ്പം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ബിഎഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യം ചെയ്ത് ബിഎസ്പി സംസ്ഥാന നേതൃത്വവും ബിജെപി എംഎല്‍എ മദന്‍ ദിലാവറും നല്‍കിയ ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചത്.
ഓഗസ്റ്റ് 11 നകം
ഓഗസ്റ്റ് 11 നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ ലയിച്ച എംഎല്‍എമാരുടെ നടപടിയെ ചോദ്യം ചെയ്ത ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയ്ക്ക് വേണ്ടി അഭിഭാഷകനായ ദിനേശ് ഗാര്‍ഗായിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചായിരുന്നു ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
നിലപാട് ഇരട്ടത്താപ്പ്
ആദ്യ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ദിലാവര്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തുന്നത്. ബിഎസ്‌പി എംഎൽഎമാരെ കോൺഗ്രസുമായി ലയിപ്പിച്ചതിൽ ബിജെപി സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണ്. കഴിഞ്ഞ വർഷം നാല് ടിഡിപി രാജ്യസഭാ എംപിമാരെ തങ്ങളുടെ പാര്‍ട്ടിയില്‍ ലയിപ്പിച്ചത് ബിജെപി ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ
'ടിഡിപിയുടെ നാല് എംപിമാരെ രാജ്യസഭയിൽ ലയിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ആ ലയനം ശരിയാണെന്നും എന്നാല്‍ ആറ് എംഎൽഎമാരെ രാജസ്ഥാനിൽ കോൺഗ്രസുമായി ലയിപ്പിക്കുന്നത് തെറ്റാണെന്നുമാണ് ബിജെപി പറയുന്നത്. അക്കാലത്ത് അവരുടെ ധാര്‍മ്മികതയക്ക് എന്ത് സംഭവിച്ചു'- അശോക് ഗെലോട്ട് ട്വിറ്ററിലൂടെ ചോദിച്ചു.
മൂന്നില്‍ രണ്ട് എംഎല്‍എമാരും
സഭയിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും തീരുമാനിച്ചാല്‍ ലയനം നടക്കും. ഇത്തരം നീക്കങ്ങള്‍ക്ക് മുന്‍ ഉദാഹരണങ്ങളുണ്ട്. അങ്ങനെയാണ് ടിഡിപിയില്‍ നിന്നുള്ള ആറ് രാജ്യസഭാ എംപിമാരില്‍ നാലുപേരും ബിജെപിയില്‍ ലയിച്ചത്. രാജസ്ഥാനിലെ കാര്യം എടുക്കുമ്പോള്‍ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. അതിനാല്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഗെലോട്ട് പറഞ്ഞു.
ഇവര്‍
ആര്‍ ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവരാണ് ബിഎസ്പി ടിക്കറ്റില്‍ ജയിച്ച് കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. ഇവരുടെ കൂടി പിന്തുണയിലാണ് രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം ഉയര്‍ത്തിയത്. സഭയിലെ മുഴുവന്‍ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം.
കോടതിയിലും
ഈ വാദം അവര്‍ കോടതിയിലും ആവര്‍ത്തിച്ചേക്കും. എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നാണ് ബിഎസ്പി നേതൃത്വത്തിന്‍റെ വാദം. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നീക്കമാണെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര നല്‍കിയിട്ടുള്ള വിപ്പില്‍ പറയുന്നത്.
ഉദാഹരണം
എന്നാല്‍ കേസ് കോടതിയില്‍ വരുമ്പോള്‍ നേരിടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മുമ്പ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. തെലങ്കാനയില്‍ 12 കോൺഗ്രസ് പാർട്ടി എംഎൽഎമാരെ ടിആർഎസിലേക്ക് മാറിയതും കഴിഞ്ഞ ഒക്ടോബറില്‍ ആറ് ജാര്‍ഖണ്‍ വികാസ് മോര്‍ച്ച എംഎല്‍മാര്‍ ബിജെയില്‍ ലയിപ്പിച്ചതും ഉദാഹരണങ്ങളാണ്. ഗോവയിലും സമാനം നീക്കം ഉണ്ടായതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു.