മഹാരാഷ്ട്രയിലെ 'രാഗ ഗെയിം'! കോൺഗ്രസിനുളളിൽ രാഹുൽ ഗാന്ധിക്ക് നേരെ അതൃപ്തി, അമ്പരപ്പിച്ച നീക്കം!
മുംബൈ: ബിജെപിയോടുളള എതിര്‍പ്പ് മാത്രമാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഘടകം. ആശയപരമായി മൂന്നിടത്ത് നില്ക്കുന്ന പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് മഹാരാഷ്ട്രയില്‍ കൈ കോര്‍ത്തതും.
ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ എന്നതൊഴിച്ചാല്‍ മഹാവികസ് അഖാഡിയില്‍ ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ശിവസേനയെ അതൃപ്തരാക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇടപെട്ടാണ് കോണ്‍ഗ്രസിന്റെ അമ്പരപ്പിക്കുന്ന നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
ഒൻപത് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്
ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഒന്‍പത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നടക്കുന്ന ഈ തിരഞ്ഞെടുപ്പിലെ മുഖ്യ ശ്രദ്ധാ കേന്ദ്രം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെയാണ്. ശിവസേനയും എന്‍സിപിയും തങ്ങളുടെ എംഎല്‍എമാരുടെ എണ്ണം അനുസരിച്ച് രണ്ട് സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്.
രണ്ടാമത്തെ സ്ഥാനാർത്ഥി
സീറ്റുകളിലെ എണ്ണം കണക്കാക്കിയാല്‍ സഖ്യത്തില്‍ മൂന്നാമത് നില്ക്കുന്ന കോണ്‍ഗ്രസ് ഒരു സീറ്റിലേക്കും മത്സരിക്കുന്നു. മത്സരിക്കുന്ന 5 സീറ്റുകളിലേയും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വേണം തിരഞ്ഞെടുക്കപ്പെടാന്‍ എന്ന് ഉദ്ധവ് താക്കറെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശിവസേനയേയും എന്‍സിപിയേയും അമ്പരപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
ദില്ലിയിൽ നിന്ന് പ്രഖ്യാപനം
ഝല്നയില് നിന്നുളള രാജേഷ് റാത്തോഡ് ആണ് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി. ദില്ലിയില്‍ എഐസിസിയാണ് റാത്തോഡിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രിയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹേബ് തോറട്ട് ട്വിറ്ററിലൂടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ബീഡില്‍ നിന്നുളള പാപാ മോദി. രണ്ട് പേരുടെ വിവരങ്ങളും പാര്‍ട്ടി സംസ്ഥാന ഘടകം പോലും അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ ഗാന്ധിയുടെ പദ്ധതി
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നും നൂല് കെട്ടി ഇറക്കിയതാണ് സ്ഥാനാര്‍ത്ഥികളെ എന്ന് ആക്ഷേപം ഉണ്ട്. രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മഹാസഖ്യത്തില്‍ വന്‍ അസ്വസ്ഥതകളാണ് സൃഷ്ടിച്ചത്. എന്നാലത് രാഹുല്‍ ഗാന്ധിയുടെ പദ്ധതിയാണ് എന്നാണ് സൂചന. ബിജെപി വിമതരായ പങ്കജ മുണ്ടെയേയും ഏകനാഥ് ഖഡ്സെയേയും മറുകണ്ടം ചാടിക്കാനുളള പദ്ധതി പാളിയതിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്താണ് പിന്നിൽ
എന്തായാലും കോണ്‍ഗ്രസ് ദില്ലിയില്‍ നിന്ന് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് മഹാരാഷ്ട്രയിലെ സഖ്യകക്ഷികളെ മാത്രമല്ല പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അവസാന നിമിഷം രണ്ടാമതൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് എന്താണ് എന്നാണ് കോണ്‍ഗ്രസിനകത്തും ഉയര്‍ന്നിരിക്കുന്ന ചര്‍ച്ച.
മോദിയുടെ സഹായം
ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നരേന്ദ്ര മോദിയുടെ സഹായം ഉദ്ധവ് തേടിയതും മോദി സഹായിച്ചതുമാണോ രാഹുലിനെ ചൊടിപ്പിച്ചത് എന്നാണ് ഉയരുന്ന പ്രധാന സംശയങ്ങളിലൊന്ന്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യാനുളള സര്‍ക്കാര്‍ ആവശ്യത്തില്‍ ഗവര്‍ണര്‍ കോഷിയാരി നടപടിയെടുക്കാത്ത ഘട്ടത്തിലാണ് താക്കറെ മോദിയുടെ സഹായം തേടിയത്.
ഉദ്ധവിനെ പരീക്ഷിക്കാൻ
മോദി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയത് മഹാ വികാസ് അഖാഡിയേയും അമ്പരപ്പിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസിനോടുളള വിശ്വാസ്യത പരീക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് എന്നും സൂചനകളുണ്ട്. ശിവസേന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാപാ മോദിയെ പിന്‍വലിച്ചിരിക്കുകയാണ്.
സീറ്റ് കോൺഗ്രസിന് കുറവ്
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ചില നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്‍സിപിക്കും ശിവസേനയ്ക്കും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുളള എംഎല്‍എമാരുണ്ട്. 29 എംഎല്‍എമാരാണ് ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ച് എടുക്കണമെങ്കില്‍ 14 എംഎല്‍എമാരുടെ കുറവുണ്ട്.
സഖ്യത്തിൽ വിളളലുണ്ടാക്കാം
സാഹചര്യം ഇങ്ങനെ ആണെന്നിരിക്കേ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സഖ്യത്തില്‍ വിളളല്‍ വരെ ഉണ്ടാക്കാവുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ താല്പര്യപ്പെട്ട് നില്‍ക്കുന്നതിനിടെ രാഹുല്‍ ഗാന്ധി തനിക്ക് വേണ്ടപ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോടും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.