രാജസ്ഥാനിൽ കാലുവാരിയവർക്കെതിരെ നടപടി; കോൺഗ്രസിൽ വീണ്ടും കൂട്ടപ്പുറത്താക്കൽ? പട്ടികയിൽ പ്രമുഖരും
ജയ്പ്പൂർ: രാജസ്ഥാനിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2013ൽ സംസ്ഥാനത്ത് തകർന്നടിഞ്ഞ പാർട്ടി സച്ചിൻ പൈലറ്റ് എന്ന പിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയാണ് അധികാരത്തിലെത്തുന്നത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെലോട്ടും കോൺഗ്രസിന്റെ വിജയ ശിൽപ്പി സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രി പദവിക്കായി നടന്ന ചരടുവലികൾക്കൊടുവിൽ നറുക്ക് വീണത് ഗെലോട്ടിനാണ്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഉടൻ ഭരണ തലത്തിൽ ശുദ്ധീകരണം ആരംഭിച്ചു കഴിഞ്ഞു കോൺഗ്രസ് സർക്കാർ. ഇതിന് പിന്നാലെ പാർട്ടിക്കുള്ളിലും ശുദ്ധീകലശത്തിനൊരുങ്ങുകയാണ് നേതൃത്വം. അധികാരത്തിലെത്തിയെങ്കിലും വിജയത്തിന് തിളക്കം കുറഞ്ഞുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പിന്നിൽ നിന്ന് കുത്തിയവരെയൊക്കെ തിരഞ്ഞുപിടിക്കാൻ സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി.
വീണ്ടും അധികാരത്തിലേക്ക്
2013ൽ 200 അംഗ നിയമസഭയിൽ 163 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. കോൺഗ്രസ് 21 സീറ്റുകളിലൊതുങ്ങി. ഇത്തവണ 99 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റി വരികയാണ് കോൺഗ്രസ് സർക്കാർ. അധികാരമേറ്റ തൊട്ടടുത്ത ദിവസം തന്നെ 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കി വരികയാണ് സർക്കാർ.
മാറ്റു കുറഞ്ഞ വിജയം
പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ വിജയത്തിന്റെ മാറ്റു കുറച്ചെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് 99 സീറ്റുകളിൽ വിജയിച്ചപ്പോൾ ബിജെപി 73 സീറ്റുകളിലും വിജയിച്ചു. വസുന്ധര രാജെയ്ക്കെതിരെ നിലനിന്നിരുന്ന ശക്തമായ ഭരണവിരുദ്ധ വികാരം മുതലാക്കാൻ കഴിഞ്ഞിട്ടില്ല. അസംതൃപ്തരായ നേതാക്കളുടെ ചില നീക്കങ്ങളാണ് തിരിച്ചടിയായതെന്നാണ് നേതൃത്വം വിലയിരുന്നുന്നത്.
ഒറ്റയ്കക് ഭൂരിപക്ഷമില്ല
ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കാനായില്ല. സഖ്യകക്ഷിയായ രാഷ്ട്രിയ ലോക ദളിന്റെ സഹായത്തോടെയാണ് ഭൂരിപക്ഷം നേടിയത്. ആറ് സീറ്റുള്ള ബഹുജൻ സമാജ് വാദി പാർട്ടിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
സീറ്റുകൾ നഷ്ടം
ചില നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പത്ത് മുതൽ പതിനഞ്ച് സീറ്റുവരെ നഷ്ടമായി എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഇവർക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നാണ് പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് മുന്നറിയിപ്പ് നൽകുന്നത്. സീറ്റ് ലഭിക്കാത്ത പല നേതാക്കളും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മറുകണ്ടം ചാടിയിരുന്നു.
പാർട്ടി വിരുദ്ധർ
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ നേതാക്കളുടെ വിവരങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് പിസിസി അധ്യക്ഷൻ. തിരഞ്ഞെടുപ്പ് വേളയിൽ തന്നെ പല സ്ഥാനാർത്ഥികളും ചില നേതാക്കളുടെ നിസഹകരണവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ശ്രദ്ധയിൽപെടുത്തിയിരുന്നു.
മണ്ഡലം തിരിച്ച് നടപടി
പിന്നിൽ നിന്ന് കുത്തിയ നേതാക്കളുടെ പേരു വിവരങ്ങൾ മണ്ഡലം തിരിച്ച് നൽകാനാണ് സച്ചിൻ പൈലറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതികൾ ഓരോന്നായി പരിശോധിച്ച് കർശനമായ നടപടിയെടുക്കും. തിരഞ്ഞെടുപ്പിൽ ശക്തമായ വിമത ശല്യമായിരുന്നു കോൺഗ്രസ് നേരിട്ടത്
കൂട്ടപ്പുറത്താക്കൽ
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ നവംബറിൽ 28 വിമതന്മാരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതില്‍ ഒമ്പത് മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടും. മുന്‍ മന്ത്രിമാരായ മഹാദേവ് സിങ് ഖാന്തേല, ബാബു ലാല്‍ നഗര്‍ എന്നിവരും പുറത്താക്കിയവരിൽ ഉൾപ്പെടും. വിമത നീക്കം നടത്തിയ എട്ടു പേരെ യൂത്ത് കോൺഗ്രസും പുറത്താക്കിയിരുന്നു.
പരാജയപ്പെടുത്താൻ ശ്രമിച്ചവർ
പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമം നടത്തിയെന്ന് ബോധ്യമായവരെയാണ് പുറത്താക്കിയത്. മുൻ ഡിസിസി അധ്യക്ഷൻ വരെ ഇതിൽപ്പെടും. ഇവരെ കൂടാതെയാണ് വീണ്ടും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കളെ പോലും പുറത്താക്കിയ കോൺഗ്രസ് നടപടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. സമാനമായ നടപടി തന്നെ കൂടുതൽ നേതാക്കൾക്കെതിരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
ഒരൊറ്റ പഞ്ച് ഡയലോഗിൽ സമരക്കാരെ വിറപ്പിച്ച എസ്ഐ വൈറൽ; സമ്മാനവുമായി കെഎസ്ആർടിസി, വീഡിയോ