മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഡബിള്‍ ഗെയിം... ചൗഹാന് എട്ടിന്റെ പണി, അണിയറയില്‍ സീനിയേഴ്‌സ്!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ പതിയെ പൊടി തട്ടിയെടുത്ത് കോണ്‍ഗ്രസ്. കൊറോണ കാലത്ത് ഹൈക്കമാന്‍ഡ് വരെ ജാഗ്രതയിലാണെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കേണ്ടെന്നാണ് സീനിയര്‍ വിഭാഗത്തിന്റെ ആവശ്യം. ബിജെപി ഒരുവശത്ത് കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ വീണ്ടും അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അടങ്ങിയിരിക്കേണ്ടെന്ന് കമല്‍നാഥും തീരുമാനിച്ചിരിക്കുകയാണ്.
കമല്‍നാഥിന്റെ തിരിച്ചുവരവ് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശില്‍ പ്രതീക്ഷിക്കുന്നതെങ്കിലും, കോണ്‍ഗ്രസിലെ യൂത്ത് ഗ്യാംഗിന്റെ കരുത്താണ് ഇനി കാണാന്‍ പോകുന്നത്. ദില്ലിയിലും ഇപ്പോള്‍ മധ്യപ്രദേശിലും സീനിയര്‍ ഗ്യാംഗ് പൊളിഞ്ഞ് പാളീസായത് യുവ നേതാക്കള്‍ക്കുള്ള വഴിയൊരുക്കിയിരിക്കുകയാണ്. കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് കൊണ്ടുവന്നത് ഇതിന്റെ ആദ്യ നീക്കമായിരുന്നു.
കോണ്‍ഗ്രസ് പോസിറ്റീവില്‍
വിമതര്‍ എന്ത് വന്നാലും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ തന്റെ നേതൃത്വത്തിലുള്ള ടീമിനെ മധ്യപ്രദേശില്‍ ഇറങ്ങുന്നത്. ഏറ്റവും വലിയ പ്രശ്‌നം ബിജെപിയില്‍ രാജകുടുംബങ്ങള്‍ക്ക് വല്യേട്ടന്‍ റോള്‍ ആരും നല്‍കാറില്ല എന്നതാണ്. ബിജെപിയില്‍ സിന്ധ്യയുടെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ അരുണ്‍ ജെയ്റ്റ്‌ലിയും പിയൂഷ് ഗോയലുമായിരുന്നു. ഇവരാരും സിന്ധ്യയെ വലിയ നേതാവായി പരിഗണിച്ചിരുന്നവരല്ല. ബിജെപിയില്‍ ജയ്ഭന്‍ സിംഗ് പാവയ്യ, പ്രഭാത് ജാ എന്നിവര്‍ രാജകുടുംബ വാഴ്ച്ചയെ എതിര്‍ക്കുന്നവരാണ്. വിമതരെ വീഴ്ത്താന്‍ ഇവരുടെ നേതൃത്വത്തില്‍ വലിയൊരു പോരാട്ടം തന്നെ ബിജെപിയില്‍ നടക്കുന്നുണ്ട്.
ബിജെപിയില്‍ ത്രികോണ പോരാട്ടം
ബിജെപിയില്‍ മൂന്ന് നേതാക്കള്‍ തമ്മിലുള്ള ത്രികോണ പോരാട്ടം നടക്കുകയാണ്. വിമതര്‍ വിജയിച്ചാല്‍ ശിവരാജ് സിംഗ് ചൗഹാന് ഗുണകരമാകുമെന്ന് നരേന്ദ്ര സിംഗ് തോമറിനും നരോത്തം മിശ്രയ്ക്കും അറിയാം. ഇവരെ ചൗഹാനെ ഒതുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കാലാകാലങ്ങളായി ഈ വിമതര്‍ക്കെതിരെ ബിജെപിയില്‍ നിന്ന് മത്സരിച്ച് പോന്നിരുന്ന നേതാക്കള്‍ കടുത്ത എതിര്‍പ്പിലാണ്. ബിജെപിയുടെ ഡോ ഗൗരി ശങ്കര്‍ ഷെജ്വാര്‍ കോണ്‍ഗ്രസ് വിമതനായ പ്രഭുറാം ചൗധരിയുമായി ദീര്‍ഘകാലം മത്സരിക്കുന്ന നേതവാണ്. മറ്റൊരു വിമതനായ തുളസി സിലാവത്തിനും സമാന പ്രതിസന്ധി നേരിടേണ്ടി വരും. ഒമ്പത് പേരെ വിജയിപ്പിച്ചാല്‍ ഭൂരിപക്ഷം പിടിക്കാമെന്ന ചൗഹാന്റെ മോഹം പൊളിയാനാണ് സാധ്യത.
രാഹുലിന്റെ ചോയ്‌സ്
സിന്ധ്യയെ രാഹുല്‍ തഴഞ്ഞതിന് കൃത്യമായ കാരണവും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. 2017ല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി കമല്‍നാഥിനെ നിയമിച്ചതിലാണ് പ്രശ്‌നം തുടങ്ങിയത്. കമല്‍നാഥ് വളരെ പരിചയസമ്പന്നനായ നേതാവായിരുന്നു. മധ്യപ്രദേശില്‍ മാത്രം അദ്ദേഹത്തിന്റെ കഴിവ് ഒതുങ്ങി നിന്നിരുന്നില്ല. ബിജെപിയെ നേരിടാന്‍ കൂടുതല്‍ മാര്‍ഗങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സിന്ധ്യക്ക് സ്വന്തം കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയ്ക്കപ്പുറം സ്വാധീനമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള ഒരു നേതാവിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചാല്‍ 2018ല്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കില്ലായിരുന്നു.
ടീം രാഹുല്‍
രാഹുലിന്റെ ടീമിനാണ് തിരഞ്ഞെടുപ്പ് ചുമതല ജയവര്‍ധന്‍ സിംഗും ജിത്തു പട്വാരിയും മുന്‍നിരയിലുണ്ടാവും. അതേസമയം സീനിയര്‍ ടീമിനോട് പിന്നണിയില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായാല്‍ ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടാന്‍ നേതാക്കള്‍ തയ്യാറാണ്. 22 സീറ്റിലും വിമതരാണ് മത്സരിക്കുക. പ്രഭുറാം ചൗധരി സാഞ്ചിയില്‍ മത്സരിക്കുകയാണെങ്കില്‍ ഗൗരി ശങ്കര്‍ ഷെജ്വാര്‍ ബിജെപി വിടും. തുളസി സിലാവത്ത് സാന്‍വറില്‍ മത്സരിക്കുകയാണെങ്കില്‍ രാജേഷ് സോന്‍കര്‍ പാര്‍ട്ടി വിടും. പ്രദ്യുമാന്‍ സിംഗ് തോമറിനെ മത്സരിപ്പിച്ചാല്‍ ജയ്ഭന്‍ സിംഗ് പാവയ്യയും പാര്‍ട്ടി വിടും. ഇവര്‍ക്ക് അതേ സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കും. കാരണം നിലവില്‍ ഗ്വാളിയോര്‍ മേഖലയില്‍ കോണ്‍ഗ്രസിന് വലിയ നേതാക്കളില്ല. അതുകൊണ്ട് വിമത ഭീഷണി നേരിടേണ്ടി വരില്ല.
സച്ചിന്‍ പൈലറ്റ് ഇറങ്ങിയേക്കും
കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത് കൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതല സച്ചിന്‍ പൈലറ്റിന് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നേരത്തെ സര്‍ക്കാരുണ്ടാക്കാന്‍ മുന്നില്‍ നിന്നത് കെസി വേണുഗോപാലായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പിടിക്കാന്‍ സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ എത്താനാണ് സാധ്യത. രാഹുല്‍ ഗ്യാംഗില്‍ ഉള്‍പ്പെട്ട നേതാവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. സിന്ധ്യ പോയതോടെ പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്ക് കൂടുതല്‍ പദവികളും പ്രവര്‍ത്തന പരിചയവും നല്‍കണമെന്ന ആവശ്യത്തിലാണ് രാഹുല്‍. പൈലറ്റ് രാജസ്ഥാന്‍ മാതൃകയില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് സാധ്യത.
കമല്‍നാഥ് മുന്നിലുണ്ടാവില്ല
കമല്‍നാഥ് സര്‍ക്കാര്‍ 15 മാസം വേണ്ടത്ര മികവിലായിരുന്നില്ല എന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള ഫീഡ് ബാക്ക്. അതുകൊണ്ട് കമല്‍നാഥിനെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തി കാണിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഉണ്ടാവില്ല. പകരം അണിയറയില്‍ ഇരുന്ന് അദ്ദേഹം പ്രവര്‍ത്തിക്കും. ദിഗ് വിജയ് സിംഗിനും ഇതേ പണി തന്നെയാണ് നല്‍കുക. ബിജെപിയിലെ വിമതരെ ചാക്കിട്ട് പിടിക്കുകയാവും ഇവര്‍ക്കുള്ള പ്രധാന പണി. 18 സീറ്റിലെ വിജയം ഉറപ്പാണെന്ന് കമല്‍നാഥ് പറയുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് അനുകൂലമാണ്.
ചൗഹാന്‍ വീഴും
സംസ്ഥാനത്തെ കൊറോണ വൈറസ് ബിജെപിയെയും പ്രത്യേകിച്ച് ചൗഹാനെയും പ്രതിരോധത്തിലാക്കും. ബിജെപിയുടെ മുന്‍ സര്‍ക്കാരുകള്‍ക്ക് ആരോഗ്യ രംഗത്ത് അത്ര മികവ് എടുത്ത് പറയാനില്ല. ഇത്തരമൊരു മഹാമാരിയെ നേരിടുന്നതില്‍ ചൗഹാന് പിഴച്ചാല്‍ ആറ് മാസം കൊണ്ട് രാഷ്ട്രീയം കോണ്‍ഗ്രസിന് ഗുണകരമാകും. സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയാവും. ഇവിടെ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ നല്ല സാധ്യതയാണ് ഉള്ളത്. കോണ്‍ഗ്രസിനെ കുറ്റം പറയുക മാത്രമായിരിക്കും ചൗഹാന് മുന്നിലുള്ള ഏക മാര്‍ഗം. വിമതരും ജനരോഷം അറിയാനുള്ള സാധ്യത കൂടുതലാണ്.
ആടിയുലഞ്ഞ് ബിജെപി
മന്ത്രിസ്ഥാനത്തിന് വേണ്ടി ബിജെപിയില്‍ ഇപ്പോള്‍ തന്നെ ബഹളം തുടങ്ങിയിട്ടുണ്ട്. 33 മന്ത്രിമാരെയാണ് ഉള്‍ക്കൊള്ളാനാവുക. ഇതില്‍ 22 പേര്‍ വിമതരായിരിക്കും. ബാക്കിയുള്ളത് 11 സീറ്റുകളാണ്. അതല്ലെങ്കില്‍ 11 കോണ്‍ഗ്രസ് വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കും. 22 ബിജെപിയിലെ നേതാക്കള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. പക്ഷേ ഇത് പല നേതാക്കള്‍ക്കും ഒട്ടും സ്വീകാര്യമല്ല. നരോത്തം മിശ്ര ഗ്രൂപ്പ് എട്ട് മന്ത്രിസ്ഥാനമാണ് ചോദിക്കുന്നത്. പല എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറായി സമീപിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസിന് ശുഭസൂചനയാണ് ലഭിക്കുന്നത്.