കോൺഗ്രസിനുളളിൽ പൊട്ടിത്തെറി, തല നരച്ച നേതാക്കൾ സ്വയം ഇറങ്ങിപ്പോകണമെന്ന് നേതാവ്!
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപനം നടത്തി ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കാതെ നക്ഷത്രമെണ്ണുകയാണ് പാര്‍ട്ടി. ദേശീയ നേതൃത്വത്തിലെ ഈ അനിശ്ചിതത്വം കര്‍ണാടകത്തിലെ പ്രതിസന്ധി അടക്കം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളി ആയിരിക്കുകയാണ്.
യുവനേതാക്കളില്‍ ഒരാള്‍ വേണോ അതോ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാകണമോ പുതിയ അധ്യക്ഷന്‍ എന്ന് പോലും കോണ്‍ഗ്രസിന് ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. അതിനിടെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ പൊട്ടിത്തെറി ഉയര്‍ന്നിരിക്കുകയാണ്.
ഒരു മാസം വെറുതേ കളഞ്ഞു
ഒരു മാസത്തോളം അധ്യക്ഷ പദവി ഒഴിയരുത് എന്ന് രാഹുല്‍ ഗാന്ധിയോട് അപേക്ഷിച്ച് കോണ്‍ഗ്രസ് സമയം കളഞ്ഞു. രാഹുല്‍ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതോടെ മാത്രമാണ് പുതിയൊരു അധ്യക്ഷനെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി ആലോചിച്ച് തുടങ്ങിയത്. രാഹുലിന് പകരം പാര്‍ട്ടിക്കൊരു ഊര്‍ജ്വസ്വലനായ യുവനേതാവ് വേണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ അതോടെ തങ്ങളുടെ പിടി അഴിയും എന്ന് ഭയക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ആ നീക്കത്തെ എതിര്‍ക്കുന്നു.
ഭാരമായി തല നരച്ച നേതാക്കൾ
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം യുവ നേതാക്കളുടെ ഒരു ടീമിനെ പാര്‍ട്ടിയില്‍ രാഹുല്‍ വളര്‍ത്തി എടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലടക്കം തലനരച്ച നേതാക്കള്‍ ചടഞ്ഞ് കൂടിയിരിക്കുന്നത് പാര്‍ട്ടിയെ പൊളിച്ച് പണിയാനുളള രാഹുലിന്റെ ശ്രമങ്ങള്‍ക്ക് തടസ്സമാണ്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാതെ അധികാര കസേരകളില്‍ അളളിപ്പിടിച്ചിരിക്കുന്ന മുതിര്‍ന്ന നേതാക്കളെ രാഹുല്‍ തന്റെ രാജിക്കത്തില്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
വിമർശിച്ച് നേതാവ്
ഇപ്പോഴിതാ പുതിയ പ്രസിഡണ്ടിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ പരസ്യമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജനാര്‍ദ്ധന്‍ ദ്വിവേദിയാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മുന്നോട്ട് വന്നിരിക്കുന്നത്. തലമൂത്ത നേതാക്കള്‍ സ്ഥാനമൊഴിഞ്ഞ് യുവാക്കള്‍ക്ക് വഴി തുറന്ന് കൊടുക്കണം എന്നാണ് ദ്വിവേദി വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധി നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിനെ കുറിച്ച് പറഞ്ഞിട്ട് പോലും കസേരകളില്‍ ഒട്ടിപ്പിടിച്ചിരിക്കുകയാണ് നേതാക്കളെന്ന് ദ്വിവേദി തുറന്നടിച്ചു.
കത്ത് പുറത്ത് വിട്ടില്ല
2011ല്‍ ചികിത്സാര്‍ത്ഥം സോണിയാ ഗാന്ധി അമേരിക്കയ്ക്ക് പോയപ്പോള്‍ പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കാന്‍ രൂപീകരിച്ച നാലംഗ സമിതിയില്‍ അംഗമായിരുന്നു ദ്വിവേദി. രാഹുല്‍ ഗാന്ധി, എകെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരായിരുന്നു മറ്റുളളവര്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുളളിലെ ഓള്‍ഡ് ഗ്യാംഗിനെതിരെ സോണിയാ ഗാന്ധിക്ക് ദ്വിവേദി കത്തെഴുതിയിരുന്നു. അന്നാ കത്ത് പുറത്ത് വിടാന്‍ സോണിയ ദ്വിവേദിയെ അനുവദിച്ചിരുന്നില്ല.
യുവനേതാക്കൾ വരണം
ജനറല്‍ സെക്രട്ടറി, സെക്രട്ടറി പോലുളള പോസ്റ്റുകളിലേക്ക് യുവാക്കള്‍ വരണം എന്നാണ് ദ്വിവേദി ആവശ്യപ്പെടുന്നത്. രാജിവെച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ഒരു മാതൃകയാണ് കാണിച്ചത്. അത് പിന്തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിര്‍ന്ന നേതാക്കല്‍ രാജി വെക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രാഹുലിന്റെ രാജിക്ക് ശേഷവും കാര്യങ്ങള്‍ പഴയത് പോലെ തന്നെ നീങ്ങുകയാണ്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയേയും മിലിന്ദ് ദിയോറയേയും പോലുളള യുവനേതാക്കള്‍ രാജി വെക്കാന്‍ തയ്യാറായിട്ടുണ്ട്.
രാഹുലിനും പിഴച്ചു
രാഹുല്‍ ഗാന്ധിയേയും ദ്വിവേദി കുറ്റപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി രാജി വെക്കുമ്പോള്‍ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിനുളള വഴി കൂടി ഉണ്ടാക്കിയ ശേഷം വേണമായിരുന്നു. ഇപ്പോള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രസക്തി തിരഞ്ഞെടുപ്പിന് ശേഷം അവസാനിച്ചുവെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി. 2014ല്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ ആവശ്യപ്പെട്ട നേതാവാണ് ജനാര്‍ദ്ധന്‍ ദ്വിവേദി.
7 മലയാളികൾ ഉൾപ്പെടെ അറുപതിലേറെ പ്രമുഖർ ബിജെപിയിൽ, മലയാളി സീരിയൽ-സിനിമാ നടൻ ഉൾപ്പെടെ!