കോൺഗ്രസിന് ''അപ്രതീക്ഷിത'' മുന്നേറ്റം പ്രവചിച്ച് അമേരിക്കൻ വെബ്സൈറ്റ്; വിമർശനം
ദില്ലി: നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണ് രാജ്യം ഇക്കുറി നേരിടുന്നത്. ഭരണത്തുടർച്ച ലക്ഷ്യംവെച്ച് ബിജെപിയും അധികാരം തിരിച്ച് പിടിക്കാൻ കോൺഗ്രസും കളം നിറഞ്ഞ് കളിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പുറത്ത് വന്ന അഭിപ്രായ സർവേ ഫലങ്ങളിൽ ഭൂരിഭാഗവും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
എന്നാൽ ബിജെപി വെട്ടി വമ്പൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഇക്കുറി അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമേരിക്കൻ വെബ്സൈറ്റായ മീഡിയം.കോം ആണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നത്.
ആലത്തൂരിൽ ഭൂരിപക്ഷം 50,000, തൃശൂരിൽ 46,000, ഇടതുമുന്നണിയുടെ അന്തിമ വിലയിരുത്തൽ ഇങ്ങനെ
കോൺഗ്രസ് അധികാരത്തിലേക്ക്
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 213 സീറ്റുകൾ നേടുമെന്നാണ് മീഡിയം.കോം റിപ്പോർട്ടിൽ പറയുന്നത്. പോൾ ചെയ്ത വോട്ടുകളുടെ 39 ശതമാനവും കോൺഗ്രസ് നേടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപിയുടെ നേട്ടം
543ൽ ബിജെപിയുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങും. അധികാരത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപി 2014ൽ നേടിയ 31 ശതമാനം സീറ്റുകൾ തന്നെ ഇക്കുറിയും നേടുമെന്ന് സർവേ പറയുന്നു.
പ്രാദേശിക പാർട്ടികൾ
160 സീറ്റുകൾ പ്രാദേശിക പാർട്ടികൾ നേടുമെന്നാണ് വെബ്സൈറ്റ് റിപ്പോർട്ടിൽ പറയുന്നത്. 30 ശതമാനം വോട്ട് വിഹിതവും പ്രാദേശിക പാർട്ടികൾ സ്വന്തമാക്കും. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയാണ് റിപ്പോർട്ടെന്നാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. എന്നാൽ ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം.കോ വ്യക്തമാക്കുന്നില്ല.
റിപ്പോർട്ട് ഇങ്ങനെ
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നായി 20,500 പേരെ നേരിൽ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവചനമെന്നാണ് സൈറ്റിന്റെ അവകാശവാദം. വിവരശേഖരണം നടത്തിയവരിൽ 52 ശതമാനം സ്ത്രീകളും 48 ശതമാനം സ്ത്രീകളുമാണെന്നാണ് മീഡിയം.കോം പറയുന്നത്.
2014ൽ 44
2014ൽ വെറും 44 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ബിജെപിയാകട്ടെ 282 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പിന്നീട് വന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശിലടക്കം മുന്നേറ്റം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. മീഡിയം.കോം പ്രവചനം സത്യമായാൽ വൻ തിരിച്ചുവരവാകും കോൺഗ്രസ് നടത്തുക.
വിമർശനം
എന്നാൽ സർവേയുടെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് പേര് പോലും വ്യക്തമാക്കാതെ പ്രചരിക്കുന്ന സർവേ ഫലത്തെ ചോദ്യം ചെയ്ത് സർവേ ഏജൻസിയായ സി-വോട്ടറിന്റെ സ്ഥാപകൻ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി.
|
പ്രശ്നം ഗുരുതരം
തിരഞ്ഞെടുപ്പിനിടെ ഇത്തരത്തിലൊരു സർവേഫലം പുറത്ത് വന്നത് ഗൗരവമുള്ള കാര്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്തൊരു സർവേ വൈറലാകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളിലെ പോരായ്മകളാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മെയ് 23ന് അറിയാം
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയാണ് നാലാം ഘട്ട വോട്ടെടുപ്പ്. 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. മീഡിയം.കോമിന്റെ കണക്കുകൾ ശരിയാണെങ്കിൽ വൻ വിജയമാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ