ഗുജറാത്ത് പിടിക്കണമെങ്കിൽ ഇത് നടപ്പാക്കണം; കോൺഗ്രസിൽ ചേരും മുൻപ് തന്ത്രം പങ്കിട്ട് മുൻ ബിജെപി നേതാവ്
ദില്ലി; അടുത്ത വർഷമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ കോട്ട പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്.കഴിഞ്ഞ തവണ നേടിയ 77 സീറ്റിന്റെ പിൻബലത്തിലാണ് പാർട്ടിയുടെ നീക്കം. ഇത്തവണ സംസ്ഥാനത്ത് ബിജെപി കടുത്ത ഭരണ വിരുദ്ധ വികാരം നേരിടുന്നുവെന്നതും കോൺഗ്രസ് അനുകൂലമായി കാണുന്നു.
എന്നാൽ ഗുജറാത്ത് പിടിക്കാൻ കോൺഗ്രസ് ഇപ്പോൾ നടത്തുന്ന നീക്കങ്ങളൊന്നും മതിയാവില്ലെന്ന് പറയുകയാണ് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ശങ്കര്‍ സിങ് വഗേല. കോൺഗ്രസിന് അധികാരം കിട്ടണമെങ്കിൽ 'കെഎച്ച്എഎം' തന്ത്രം നടപ്പാക്കണമെന്നും വഗേല പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് വഗേല കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടയൊണ് അദ്ദേഹത്തിന്റെ പ്രതികരണം.വിശദാംശങ്ങളിലേക്ക്
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
യോജിച്ചുള്ള പ്രവർത്തനം കാഴ്ചവെയ്ക്കാൻ സംസ്ഥാനത്ത് കോൺഗ്രസ് തയ്യാറാകണമെന്ന് വഗേല പറയുന്നു. ശക്തനായ നേതാവിനെ കോൺഗ്രസ് കണ്ടെത്തേണ്ടതുണ്ട്. പൊതുജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ നേതാക്കളും പാർട്ടിയും തയ്യാറകണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാകണം കോൺഗ്രസ് പുതിയ നേതൃത്വത്തെ തിരുമാനിക്കേണ്ടതെന്നും വഗേല പറഞ്ഞു. അതേസമയം ബിജെപയിലും ജനകീയ മുഖമില്ലെന്ന് വഗേല കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ രാജ്യത്താകെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി , ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെടുമെന്നും വഗേല പറഞ്ഞു.
ഗുജറാത്തിൽ മാർച്ചിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാവ്ദയും നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനിയും രാജിവെച്ചിരുന്നു.ഈ സ്ഥാനത്ത് പുതിയ നിയമനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലി നടത്തുന്നുണ്ട്. എന്നാൽ പാട്ടീദാർ പ്രക്ഷോഭ നേതാവായ ഹാർദ്ദീക് പട്ടേലിനെ അധ്യക്ഷനാക്കാനുള്ള ആലോചനയാണ് ഹൈക്കമാന്റ്. 2017 ൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് കാരണമായ പട്ടേൽ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
അതിനിടെ പട്ടേൽ സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് കോൺഗ്രസ് പ്രവർത്തിക്കരുതെന്ന് വഗേല വ്യക്തമാക്കി.സംസ്ഥാനത്ത് കോൺഗ്രസ് സമുദായ സമവാക്യങ്ങളിൽ ശ്രദ്ധ നൽകണമെന്നതാണ് വഗേലയുടെ നിർദ്ദേശം. ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലീം ('കെഎച്ച്എഎം' ) ഫോർമുല പാലിക്കാൻ പാർട്ടി തയ്യാറാകണം. സംസ്ഥാനത്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരുമില്ല. ഈ സമുദായങ്ങൾക്ക് വേണ്ടി ഉറച്ച് നിൽക്കുകയാണെങ്കിൽ ഗുജറാത്ത് ഭരണത്തിലേക്ക് തിരിച്ച് വരാൻ കോൺഗ്രസിന് സാധിക്കുമെന്ന് വഗേല വ്യക്തമാക്കി. പട്ടേൽ സമുദായം കോൺഗ്രസിനൊപ്പം നിൽക്കുമെന്നും വഗേല പറഞ്ഞു. കോൺഗ്രസ് മാത്രമേ തങ്ങൾക്ക് വേണ്ടി നിലകൊള്ളൂവെന്ന് പട്ടേൽ വിഭാഗത്തിന് അറിയാം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് നമ്മൾ കണ്ടതാണെന്നും വഗേല പറഞ്ഞു.
കോൺഗ്രസിലേക്ക് മടങ്ങുമെന്ന സൂചനയും വഗേല നൽകി. ബിജെപിയെ പോലെയല്ല കോൺഗ്രസ്. നേതാക്കൾക്ക് തങ്ങളുടെ അഭിപ്രായം പറയാം. നേതാക്കൾക്ക് പറയാനുള്ള കാര്യങ്ങൾ നേതൃത്വം കേൾക്കും. അതേസമയം ബിജെപിയിൽ അതിനുള്ള സാഹചര്യം ഇല്ല. നിലവിൽ കോൺഗ്രസിന് ബിജെപിയെ താഴെയിറക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നിരിക്കുകയാണ്. ഈ സമയത്ത് അവർ ശക്തമായി പ്രവർത്തിക്കണം. കോൺഗ്രസിൽ ചേർന്നാൽ ഏതെങ്കിലും പദവിയോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റോ ഞാൻ പ്രതീക്ഷിക്കുന്നില്ല. ബിജെപിക്കെതിരെ ശക്തമായ പോരാടാൻ സാധിക്കുന്ന പ്രതിപക്ഷമായി കോൺഗ്രസ് വളരാൻ സാധിക്കണമെന്ന് മാത്രമാണ് ആഗ്രഹമെന്നും വഗേല പറഞ്ഞു.
ജനസംഘം നേതാവായ വഗേല പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ വിമത നീക്കത്തെ തുടർന്ന് 1995 ൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായത്മ്പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം കേന്ദ്രത്തിൽ മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട അദ്ദേഹം എൻസിപിയിൽ ചേർന്നു. പിന്നീട് രാജിവെച്ച് പിഎസ്ഡിപി എന്ന പാര്‍ട്ടിയുണ്ടാക്കി. നിലവിൽ വീണ്ടും കോൺഗ്രസിലേക്ക് ചേക്കാറാനുള്ള നിക്കത്തിലാണ് വഗേല.
Recommended Video