ബിജെപിയുടെ കുതിപ്പിന്റെ അടിസ്ഥാനം കുതിരക്കച്ചവടം; നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിവിധ രാഷട്രീയ പാർട്ടി നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. 2014നേക്കാൾ കൂടുതൽ സീറ്റ് നേട്ടത്തോടെ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടിയിൽ നിന്നും പ്രമുഖ നേതാക്കൾ മറുകണ്ടം ചാടിത്തുടങ്ങിയത്. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനാണ് ഏറ്റവും അധികം തിരിച്ചടിയ നേരിടേണ്ടിവന്നത്.
ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്ക
രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നടക്കുന്ന കൂറ് മാറ്റത്തിന് ബിജെപി ജനങ്ങൾക്ക് മുമ്പിൽ മറുപടി പറയേണ്ടി വരും. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കൊലപാതകമാണ് ഇതുവഴി ബിജെപി നടത്തുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സർജ്ജേവാല കുറ്റപ്പെടുത്തി.
ഒരു പാർട്ടി മാത്രം
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നതല്ല ബിജെപിയുടെ മുദ്രാവാക്യം, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു പാർട്ടി എന്ന അജണ്ട നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനയിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള വലിയ ചുമതലയാണ് ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നതെന്ന് ബിജെപി മനസിലാക്കണമെന്നും സർജ്ജേവാല പ്രസ്താവനയിൽ പറഞ്ഞു.
രാജ്യസഭയിൽ
രാജ്യസഭയിൽ അംഗബലം കൂട്ടാനായുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. കഴിഞ്ഞ ദിവസം ടിഡിപിയുടെ 4 രാജ്യസഭാ എംപിമാരാണ് ബിജെപി പാളയത്തിൽ എത്തിയത്. ഭരണഘടന വിരുദ്ധമായ പ്രവർത്തനമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മണി പവറിന്റെയും മസിൽ പവറിന്റെയും ബലത്തിലാണ് കൂറു മാറ്റം നടക്കുന്നത്. ഭീഷണിയും വാദ്ഗാനങ്ങളും നടത്തിയാണ് ബിജെപി രാഷ്ട്രീയ നാടകം കളിക്കുന്നതെന്നും രൺദീപ് സർജ്ജേവാല കുറ്റപ്പെടുത്തി.
കുതിരക്കച്ചവടം
കുതിരക്കച്ചവടമാണ് ബിജെപിയുടെ അടിസ്ഥാനമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ 40 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ തന്നോട് ബന്ധപ്പെടുന്നുണ്ടെന്നും, അവർ ബിജെപിയിൽ ചേരാനിരിക്കുകയാണെന്നും പൊതു തിരഞ്ഞെടുപ്പിന് ശേഷം അത് സംഭവിക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി പേർ ബിജെപിയിൽ ചേർന്നു. കുതിരക്കച്ചവടത്തിന്റെ നാണംകെട്ട ഉദാഹരണമാണിതെന്നും സർജ്ജേവാല കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയവരാണ് ബിജെപിയെന്നും സർജ്ജേവാല കുറ്റപ്പെടുത്തി.
കർണാടകയിൽ
എതിർ ചേരിയിൽ നിന്നും എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി കർണാടകയിൽ ഓപ്പറേഷൻ കമല ആവിഷ്കരിച്ചു. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന പ്രമുഖ നേതാക്കളുടെയടക്കം ശബ്ദരേഖകൾ പുറത്ത് വന്നു. കഴിഞ്ഞ വർഷം ഗുജറാത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായി 14 കോൺഗ്രസ് എംഎൽഎമാരെയാണ് ബിജെപി തട്ടിയെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 17 കോൺഗ്രസ് എംഎൽഎമാരാണ് രാജി വയ്ക്കുകയോ ബിജെപിയിൽ ചേരുകയോ ചെയ്തത്. ഇതിൽ കുറെ ആളുകൾക്ക് മന്ത്രിപദവും നൽകി, സർജ്ജേവാല ആരോപിച്ചു.
മഹാരാഷ്ട്രയിലും
മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സുർജ്ജേവാല ആരോപിച്ചു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിനെ ബിജെപിയിൽ എത്തിച്ച്, ഫട്നാവിസ് സർക്കാരിൽ മന്ത്രി സ്ഥാനം നൽകി. തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽഎമാർ ബിജെപിയുടെ ബി ടീമായ ടിആർഎസിൽ ചേർന്നെന്നും സർജ്ജേവാല ആരോപിച്ചു.