2 പ്രളയങ്ങളുണ്ടായി നാട് തകർന്നിട്ടും ഒരു പാഠവും സർക്കാർ പഠിച്ചില്ല! അതിരപ്പിളളി പദ്ധതിക്ക് വിമർശനം!
തിരുവനന്തപുരം: അതിരപ്പിളളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാനുളള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്. തുടർച്ചയായി രണ്ട് പ്രളയങ്ങളുണ്ടായി നാട് തകർന്നിട്ടും ഒരു പാഠവും സർക്കാർ പഠിച്ചില്ലെന്ന് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ തുറന്നടിച്ചു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' പ്രകൃതിക്ക് മേലുള്ള ആഘാതവും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കുമ്പോൾ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയേക്കാൾ ലാഭകരവും മികവുറ്റതും LED ബൾബുകളാണ്. അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുടെ ചിലവ് 1550 കോടി രൂപ ഊർജ്ജം ഉത്പാദിക്കപ്പെടുന്നത് - 150 to 170 MW. അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്ക് പകരം LED ബൾബുകൾ ഉപയോഗിച്ചാലുള്ള ചിലവ് 250 കോടി രൂപ ഊർജ്ജ ലാഭം 250 MW. മേൽപ്പറഞ്ഞ വാദവും കണക്കും, ഞാൻ പറഞ്ഞതല്ല. പിണറായി വിജയൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞതാണ്.
പദ്ധതിയെ എതിർക്കുന്നത് കോൺഗ്രസ്സ് മാത്രമല്ല, CPM ലെ തന്നെ ചില നേതാക്കളും, CPIയുമാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നത് രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമാണ്. ഇത്രയൊക്കെ എതിർപ്പുയർന്നിട്ടും, ഈ കോവിഡ് കാലത്ത് അതിരപ്പള്ളി പദ്ധതിക്ക് NOC കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തുടർച്ചയായി രണ്ട് പ്രളയങ്ങളുണ്ടായി നാട് തകർന്നിട്ടും ഒരു പാഠവും സർക്കാർ പഠിച്ചില്ല.
പഠിക്കാൻ നെതർലാൻറ്സിൽ പോയ മുഖ്യമന്ത്രി ഐസക്ക് പറഞ്ഞത് പോലെ , ആ പൈസക്ക് നാല് LED ബൾബുകൾ വാങ്ങിയിട്ടിരുന്നേൽ അതിന്റെ ഒരു മെച്ചമെങ്കിലും നാടിന് കിട്ടിയേനെ. ഇനിയൊരു പ്രളയത്തെ താങ്ങാൻ കേരളത്തിനു കരുത്തില്ലായെന്ന് പറഞ്ഞ്, പരിസ്ഥിതി വിഷയത്തിൽ കർക്കശമായി വിധികൾ പ്രസ്താവിച്ചത് സുപ്രീം കോടതിയാണ്. പാരിസ്ഥിതികമായും, സാമ്പത്തികമായും, ഊർജ്ജോല്പാദനപരമായും നഷ്ടം മാത്രമുള്ള ഒരു പദ്ധതി, അതും LDF ന്റെ തന്നെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ച് സർക്കാർ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആരെ സഹായിക്കാനാണ്?
കോവിഡ് കാലത്ത് സർക്കാർ "ഒളിച്ചു കടത്തി" നടപ്പിലാക്കുവാൻ ശ്രമിച്ച തീരുമാനങ്ങളിലെ ഏറ്റവും ജനവിരുദ്ധമായ തീരുമാനമാണിത്. ദുരന്തങ്ങളെ ഒരു " PR എക്സർസൈസിനുള്ള വേദിയായി കാണുന്ന സർക്കാർ, അടുത്ത ദുരന്തത്തിനുള്ള അടിത്തറയിടുകയാണ്. സർക്കാർ പ്രകൃതിക്കും, ജനങ്ങൾക്കുമൊപ്പമല്ല, നിർമ്മാണ ദല്ലാൾമാർക്കും, കമ്മീഷനുമൊപ്പമാണ്. ജനങ്ങളെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുവാൻ യൂത്ത് കോൺഗ്രസ്സ് അനുവദിക്കില്ല. ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ അതിരപ്പള്ളി സംരക്ഷണത്തിന് വേണ്ടി യൂത്ത് കോൺഗ്രസ്സ് സമര സജ്ജമാണ്''.
കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥും എതിർപ്പുമായി രംഗത്തുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' ഇങ്ങനെയാണ് നമ്മള് നവകേരളം സൃഷ്ടിക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രി അക്കാലത്തെ ദിവസേനയുള്ള മാധ്യമസമ്മേളനങ്ങളില്‍ നടത്തിയ ഒരു പ്രഖ്യപനം ഇങ്ങനെയായിരുന്നു. പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മ്മിക്കുകയല്ല പകരം പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിപ്പോള്‍ പറയാന്‍ കാരണം, അങ്ങനെ പരിസ്ഥിതിയെ സംരക്ഷിച്ച് നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. മറ്റൊരു വാര്‍ത്ത കേരള ഹൈക്കോടതിയില്‍ നിന്നാണ്. നവകേരളത്തിന്റെ ഭാഗമായി സംരക്ഷിച്ച് നിര്‍ത്തിയിരുന്ന ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് കളയണമെന്ന് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുകയാണ്. കേരള ഹൈക്കോടതി ജപ്പാന്റെ ഒപ്പമാണെന്ന ന്യായീകരണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം''.
തനിനിറം പുറത്ത്! കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം? ഓഡിയോ വൈറൽ!