മോദിയുടെ പ്രഖ്യാപനം വെറും പൊളള, കയ്പ് കഷായമെന്ന് എകെ ആന്റണി, കടന്നാക്രമിച്ച് കോൺഗ്രസ്!
ദില്ലി: ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. മോദിയുടെ പ്രഖ്യാപനം വെറും പൊളളയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല തുറന്നടിച്ചു. രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് മോദി ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് വേണ്ടിയുളള സാമ്പത്തിക പാക്കേജും മോദി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല മധ്യവര്‍ഗത്തിന് എങ്ങനെ അവശ്യ സാധനങ്ങള്‍ എത്തിക്കും എന്നതിനെ കുറിച്ചും മോദി ഒന്നും പറഞ്ഞില്ല എന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. രാജ്യത്ത് ദുരിതത്തിലായ ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും ഒരുപോലെ സഹായം വേണമെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ നീട്ടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കയ്പ് കഷായമാണ് എന്നാണ് എകെ ആന്റണി പ്രതികരിച്ചത്. എങ്കിലും രാജ്യം അത് അനുസരിക്കണം. മഹാരാഷ്ട്രയും ദില്ലിയും തമിഴ്‌നാടും പോലുളള സംസ്ഥാനങ്ങളില്‍ സ്ഥിതി കൈവിട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക ആശ്വാസ പാക്കേജുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.
ലോക് ഡൗണ്‍ നീളുന്നതിന് അനുസരിച്ച് രാജ്യത്ത് ദുരിതം കൂടുമെന്നും ലോക്ക് ഡൗണിനേക്കാള്‍ വലിയ ദുരന്തം ഉണ്ടാകുമെന്നും എകെ ആന്റണി പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും മോദിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷമുളള ജനജീവിതത്തെ കുറിച്ച് ബിജെപിക്ക് ഒരു ആലോചനയും ഇല്ലെന്ന് ശിവകുമാര്‍ കുറ്റപ്പെടുത്തി.
ലോക് ഡൗണ്‍ നീട്ടിയ തീരുമാനം നിരാശയുണ്ടാക്കുന്നതാണ്. ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇതുവരെയുളള അടച്ചിടല്‍ കാരണം ദുരിതത്തിലായ കര്‍ഷകര്‍ അടക്കമുളളവര്‍ക്ക് വേണ്ടി ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ച് എത്തിക്കാനുളള എന്തെങ്കിലും പദ്ധതികള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ എന്നും ഡികെ ചോദിച്ചു.












Click it and Unblock the Notifications