കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പുതിയ തലവേദന; ബിജെപിയെ കൊട്ടുംമുമ്പ് പണികിട്ടി!! ടിക്കറ്റ് വേണം
രഞ്ജിതയെ പോലെ നിരവധി പേര്‍ സ്ഥാനാര്‍ഥി മോഹവുമായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
ബെംഗളൂരു: കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തെ വരുതിയിലാക്കി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി. സ്ഥാനാര്‍ഥികളാകാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം പാര്‍ട്ടിയില്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ പ്രതീക്ഷ കൂടിയ സാഹചര്യത്തിലാണ് നിരവധി പേര്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയിട്ടുള്ളത്. ചിലര്‍ സംസ്ഥാന നേതൃത്വത്തെ വിവരം ധരിപ്പിച്ചു. എന്നാല്‍ മറ്റു ചിലര്‍ ഹൈക്കമാന്റിനെ നേരിട്ട് കാര്യങ്ങള്‍ അറിയിച്ചുകഴിഞ്ഞു. പാര്‍ട്ടി ടിക്കറ്റ് തന്നില്ലെങ്കില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്ന ഭീഷണിയും ചിലര്‍ മുഴക്കിയിട്ടുണ്ട്. ആഭ്യന്തര കലഹത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുവെന്നാണ് വിവരങ്ങള്‍. മുസ്ലിംകളെയും ലിംഗായത്തുകളെയും വരുതിയിലാക്കിയാല്‍ തിരഞ്ഞെടുപ്പിന്‍ വന്‍ മുന്നേറ്റം നടത്താമെന്ന് കരുതിയിരിക്കെയാണ് കോണ്‍ഗ്രസിന് പുതിയ തലവേദനയുണ്ടായിരിക്കുന്നത്...
റോഹിംഗ്യകള്‍ക്ക് പിന്നില്‍ ദുരൂഹ ശക്തികള്‍; രാജ്യം കുഴപ്പത്തിലാക്കും!! ജനസംഖ്യയില്‍ മാറ്റംവരും
രമ്യയുടെ അമ്മ
നിരവധി പ്രാദേശിക നേതാക്കള്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഈ ആവശ്യം ഉന്നയിച്ചത് രഞ്ജിതയാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി രമ്യ ദിവ്യസ്പന്ദനയുടെ അമ്മയാണ് രഞ്ജിനി. മാണ്ഡ്യ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്നെ മല്‍സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സീറ്റ് വേണമെന്ന് മാത്രമല്ല രഞ്ജിതയുടെ ആവശ്യം. മകള്‍ രമ്യയ്ക്ക് സംസ്ഥാനത്ത് അര്‍ഹമായ പദവി പാര്‍ട്ടിയില്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നും രഞ്ജിത വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തന്റെ ആവശ്യം അറിയിച്ചിട്ടുണ്ട്. അവര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത പറഞ്ഞു.
കഴിഞ്ഞ 28 വര്‍ഷം
കഴിഞ്ഞ 28 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്നുവരെ ഒരു അംഗീകാരവും തനിക്ക് ലഭിച്ചിട്ടില്ല. ഇതില്‍ ദുഖമുണ്ട്. ആദ്യമായിട്ടാണ് ഒരാവശ്യം നേതാക്കളോട് ഉന്നയിക്കുന്നത്. അവര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്ക് വേണ്ടി സുപ്രാധന ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മകള്‍ രമ്യ. ദില്ലി കേന്ദ്രമായിട്ടാണ് രമ്യ പ്രവര്‍ത്തിക്കുന്നത്. മാണ്ഡ്യയിലെ ജനങ്ങള്‍ക്ക് ബോധ്യമാകുന്നതും ഉപകാരപ്പെടുന്നതുമായ തരത്തില്‍ രമ്യയ്ക്ക് അര്‍ഹമായ പദവി നല്‍കണം. എന്നാല്‍ അമ്മയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ രമ്യ തയ്യാറായില്ല. രമ്യയ്ക്ക് മാണ്ഡ്യ സീറ്റില്‍ നോട്ടമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എസ്എം കൃഷ്ണയുടെ സഹായി
മാണ്ഡ്യ സീറ്റില്‍ രമ്യ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നാണ് രമ്യ നേരത്തെ പ്രതികരിച്ചത്. അമ്മയുടെ ആവശ്യത്തോടും രമ്യ പ്രതികരിച്ചില്ല. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണ മാണ്ഡ്യക്കാരാണ്. ഇദ്ദേഹവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് രമ്യയുടെ അമ്മ രഞ്ജിത. കൃഷ്ണ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എം കൃഷ്ണ രാജിവച്ചത്. തുടര്‍ന്നാണ് മാണ്ഡ്യയില്‍ നിന്നുള്ള രമ്യയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം പ്രധാന പദവി കൊടുത്തത്. ബിജെപിയുടെ പ്രചാരണത്തിന് ഒരു പരിധി വരെ പ്രതിരോധം സൃഷ്ടിക്കാന്‍ രമ്യയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധി തീരുമാനമെടുക്കും
അതേസമയം, രഞ്ജിതയെ പോലെ നിരവധി പേര്‍ സ്ഥാനാര്‍ഥി മോഹവുമായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. രഞ്ജിത ഉള്‍പ്പെടെയുള്ളവരുടെ ആവശ്യങ്ങളില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുമെന്ന് കര്‍ണാടകയിലെ നേതാക്കള്‍ പ്രതികരിച്ചു. 2013ല്‍ രമ്യ മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ മല്‍സരിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രമ്യ പക്ഷേ, തൊട്ടടുത്ത വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ജെഡിഎസ് സ്ഥാനാര്‍ഥി സിഎസ് പട്ടരാജുവിനോട് 5000 വോട്ടിനാണ് രമ്യ പരാജയപ്പെട്ടത്. പാര്‍ട്ടിയിലെ ചിലര്‍ ചരടുവലിച്ചതാണ് രമ്യ പരാജയപ്പെടാന്‍ കാരണമെന്ന് അവരുമായി അടുപ്പമുള്ളവര്‍ ആരോപിച്ചിരുന്നു. പിന്നീടാണ് രമ്യയെ സോഷ്യല്‍ മീഡിയ മേധാവിയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രമ്യ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേരളം കീഴാറ്റൂരിലേക്ക്; തടയാന്‍ ധൈര്യമുണ്ടോ എന്ന് സമരക്കാര്‍, മന്ത്രി സുധാകരന് ചുട്ടമറുപടി
ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്