കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജി വെച്ചു; പിന്നിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടൽ
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കിടയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർ വേദി പാർട്ടി വിട്ടു. പാർട്ടിയിലെ പ്രഥമിക അംഗത്വവും പാർട്ടി പദവികളും രാജി വയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക പാർട്ടി നേതൃത്വത്തിന് കത്ത് കൈമാറി.
തന്നോട് മോശമായി പെരുമാറിയ പാർട്ടി പ്രവർത്തകരെ തിരിച്ചെടുത്തതിൽ സോഷ്യൽ മീഡിയയിലൂടെ പ്രിയങ്ക തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അംഗത്വം രാജി വെച്ച് പ്രതിഷേധമറിയിക്കാനുളള പ്രിയങ്കയുടെ തീരുമാനം. സൈബർ ഇടങ്ങളിൽ കോൺഗ്രസിന്റെ ശക്തയായ വക്താവായിരുന്ന പ്രിയങ്കയുടെ തീരുമാനം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്.
നടപടിയില്ല
തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്ത നേതൃത്വത്തിന്റെ നടപടിയാണ് പ്രിയങ്കാ ചതുർവേദിയെ ചൊടിപ്പിച്ചത്. തന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വിമർശനം
മതുരയിലെ വാർത്താ സമ്മേളനത്തിനിടെ ചില പ്രദേശിക നേതാക്കൾ അപമര്യാദയായി പെരുമാറിയെന്ന് പ്രിയങ്ക പരാതി നൽകുകയായിരുന്നു. ഇവരെ പുറത്താക്കിയെങ്കിലും കുറച്ച് ദിവസത്തിനുള്ളിൽ തിരിച്ചെടുത്തതോടെ പാർട്ടിക്ക് വേണ്ടി വിയർപ്പും രക്തവും ഒഴുക്കിയവരെക്കാൾ വൃത്തികെട്ട ഗുണ്ടകൾക്കാണ് പ്രാധാന്യം ലഭിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.
പാർട്ടിക്ക് വേണ്ടി
പാർട്ടിക്ക് വേണ്ടി താൻ നിരവധി ത്യാഗം സഹിച്ചിട്ടുണ്ട്. നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ തന്നെ അപമാനിച്ചവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയാറാകുന്നില്ലെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. ട്വിറ്ററിൽ നിന്നും കോൺഗ്രസ് വക്താവ് എന്ന വാക്കും പ്രിയങ്ക നീക്കം ചെയ്തിരുന്നു.
പിന്നിൽ ജ്യോതിരാദിത്യ സിന്ധ്യ
പ്രിയങ്കയുടെ പരാതിയെ തുടർന്ന് സംശയാസ്പദമയാണ് പ്രവർത്തകരെ പുറത്താക്കിയതെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ തിരിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പ് അടുത്തതോടെ
റഫേൽ ഇടപാടിനെ കുറിച്ച് സംസാരിക്കാൻ പ്രിയങ്ക വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് പ്രാദേശിക നേതാക്കൾ അവരോട് അപമര്യാദയായി പെരുമാറിയത്. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നതൊന്നും നിങ്ങൾ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാത്രമാണ് പ്രവർത്തകരെ തിരിച്ചെടുത്തുകൊണ്ടുള്ള കത്തിൽ പറയുന്നത്. അതേ സമയം തിരഞ്ഞെടുപ്പ് സമയമായതിനാൽ പ്രാദേശിക നേതാക്കളെ കൂടെ നിർത്താനും പ്രചാരണം സജീവമാക്കാനും വേണ്ടിയാണ് ഇവരെ തിരിച്ചെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസിന്റെ മുഖം
സമൂഹമാധ്യമങ്ങളിലും മറ്റും കോൺഗ്രസിന്റെ മുഖമായിരുന്നു പ്രിയങ്ക ചതുർവേദി. അടുത്തിടെ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതെച്ചൊച്ചിയുള്ള വിവാദങ്ങളിൽ പ്രിയങ്ക നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ചാനൽ ചർച്ചകളിലും സൈബർ ഇടങ്ങളിലും സജീവമായി നിന്നിരുന്ന നേതാവ് സ്ത്രീകളെ അപമാനിക്കുന്ന ഗുണ്ടകളെ പോലും പാർട്ടി സംരക്ഷിക്കുന്ന എന്ന ആരോപണം ഉയർത്തി രാജിവച്ചൊഴിയുന്നത് കോൺഗ്രസിന് വലയി തിരിച്ചടിയാകും നൽകുക. പ്രിങ്കയുടെ രാജി ബിജെപി പ്രചാരണ ആയുധമാക്കാനും സാധ്യതയുണ്ട്.
ശക്തയായ വക്താവ്
ബിജെപി സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പ്രിയങ്ക ഉന്നയിക്കാറുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണം ആരോഗ്യം എന്നിവയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവയാണ് പ്രിയങ്ക. രാജി വാർത്തയിൽ പരസ്യപ്രതികരണം നടത്താൻ പ്രിയങ്ക തയാറായിട്ടില്ല. ടോം വടക്കന് പിന്നാലെ മറ്റൊരു ദേശീയ നേതാവ് കൂടി പാർട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. അതേസമയം പ്രിയങ്ക ശിവസേനയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ