ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്
പനാജി: ഗോവയില്‍ വീണ്ടും നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഗവര്‍ണര്‍ മൃദുല സിന്‍ഹയക്ക് കത്തെഴുതിയത് ബിജെപിയെ കടുത്ത പ്രതിരോധത്തിലാഴ്ത്തുകയാണ്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കുന്നത്.
ഗോവയെ രാഷ്ട്രപതി ഭരണത്തിന് കീഴിൽ കൊണ്ട് വരാൻ അനുവദിക്കരുതെന്നും അത് ഭരണഘടനയുടെ ലംഘനമാണെന്നും കോൺഗ്രസ് ഗവർണറെ ബോധിപ്പിച്ചിട്ടുണ്ട്. മനോഹര്‍ പരീക്കറിന് കീഴിലുള്ള ബിജെപി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. വിശദാംശങ്ങല്‍ ഇങ്ങനെ..
2017 ല്‍
2017 ല്‍ ഫെബ്രുവരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 17 സീറ്റുകളായിരുന്നു അന്ന് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ സഖ്യകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.
ഗവര്‍ണര്‍ക്ക് കത്തുമായി കോണ്‍ഗ്രസ്
പിന്നീട് പലപ്പോഴായി സര്‍ക്കാര്‍ രൂപികരണത്തിനുള്ള അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. നിലവില്‍ ബിജെപി സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്നും അതുകൊണ്ട് സര്‍ക്കാര്‍ പിരിച്ചുവിട്ട് തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവാദം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
40 ല്‍ നിന്നും 37
സംസ്ഥാനത്തെ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി എംഎല്‍എയുമായ ഫ്രാന്‍സിസ് ഡിസൂസ ഫെബ്രുവരിയില്‍ അന്തരിച്ചിരുന്നു. രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തു. ഇതോടെ ഗോവ നിയമസഭയുടെ ശക്തി 40 ല്‍ നിന്നും 37 ആയി കുറഞ്ഞു.
ബിജെപി 13
മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23ന് ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ മുഖ്യമന്തിയുൾപ്പെടെയുള്ള ബിജെപി എംഎൽഎമാരുടെ എണ്ണം ഇപ്പോൾ 13 ആണ്.
കോൺഗ്രസ് 14
അതേസമയം കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം പതിനാലുമാണ്. ഈ അവസരത്തിലാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യം വീണ്ടും കോണ്‍ഗ്രസ് ഉന്നയിച്ചത്. നേരത്തെ കോണ്‍ഗ്രസിന് 17 എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കിലും 3 പേര് പിന്നീട് ബിജെപിയിലേക്ക് കളം മാറിയിരുന്നു.
പിന്തുണ നല്‍കും
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സ്വതന്ത്രരും ചില പ്രാദേശിക കക്ഷികളും തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ ബിജെപി എംഎല്‍എമാരുടെ യോഗം പനാജിയിലെ ഓഫില്‍ വിളിപ്പിച്ചിട്ടുണ്ട്.
പകരം ആര്
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിയുടെ ഊര്‍ജിത ശ്രമം. ഗബാധിതനായതിനെത്തുടര്ന്ന് ആരോഗ്യസ്ഥിതി വഷളായ പരീക്കര്‍ക്ക് പകരം പുതിയൊരു മുഖ്യമന്ത്രിയെ കണ്ടെത്തി ഭരണം പിടിച്ചുനിര്‍ത്താനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല.
കൂട്ടുകെട്ട് തകരും
പരീക്കറുടെ നേതൃത്വത്തില്‍ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ കൂടെക്കൂട്ടിയായിരുന്നു ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. പരീക്കറെ മാറ്റിയാല്‍ ഈ കൂട്ടുകെട്ട് തകരുമെന്ന സ്ഥിതിയാണ് ഉള്ളത്.
കുഴക്കുന്ന പ്രശ്നം
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നിൽ നിർത്താന്‍ പരീക്കറോളം പ്രതിച്ഛായയും നേതൃപാടവുമുള്ള മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതും ബിജെപിയെ കുഴക്കുന്നു. ബിജെപിയിലും പ്രശ്നങ്ങള്‍ രൂക്ഷമായതോടെ സര്‍ക്കാറിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ശ്രമം ശക്തമാക്കുകയാണ്.