ഗോവയ്ക്ക് പിന്നാലെ മേഘാലയിലും മണിപ്പൂരിലും തിരിച്ചടി നൽകാനുറച്ച് കോൺഗ്രസ്, സർക്കാർ രൂപീകരിക്കും?
ദില്ലി: ഗോവയ്ക്ക് പിന്നാലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് മണിപ്പൂരിലും മേഘാലയിലും സർക്കാർ ഉണ്ടാക്കാനുള്ള ആവകാശവാദമുന്നയിച്ച് ഗവർണറെ സമീപിക്കുമെന്ന് റിപ്പോർട്ട്. മേഘാലയയില്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപി, സഖ്യം രൂപീകരിച്ചാണ് അധികാരത്തിലേറിയത്. മേഘാലയില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയും മണിപ്പൂരില്‍ മുന്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗും ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിരിക്കുകയാണ്. മേഘാലയയില്‍ 21 സീറ്റ് നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ 19 സീറ്റ് നേടിയ എന്‍പിപിയുമായി ചേര്‍ന്ന് രണ്ട് സീറ്റ് നേടിയ ബിജെപി സഖ്യത്തിലാകുകയും ഭരണത്തിലേറുകയുമായിരുന്നു.
കർണാടകയിൽ കിട്ടിയ തിരിച്ചടിക്ക് മറുതന്ത്രം പയറ്റുകയാണ് ഇപ്പോൾ കോൺഗ്രസ്. മണിപ്പൂരിലും 28 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കിവിടെ 21 സീറ്റുള്ളു. എന്നിട്ടും ഭരണത്തിലിരിക്കുന്നത് ബിജെപിയാണ്. നേരത്തെ ബിജെപി അധികാരത്തിലേറിയ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച ഗവർണറെ കാണാൻ അനുവാദം ചോദിച്ചിരിക്കുകയാണ്.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ഗോവയില്‍ ബിജെപി അധികാരത്തിലേറിയത്. ഇതിന് പിന്നാലെയാണ് മേഘാലയിലും മണിപ്പൂരിലും സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദ മുന്നയിച്ച് ഗവർൻണറെ കാണാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ചുവടുപിടിച്ച് ബീഹാറില്‍ ആര്‍ജെഡിയും ഗവര്‍ണറെക്കാണുമെന്ന് അറിയിച്ചിട്ടുണ്ട്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്‍ജെഡി. കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെ ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, തങ്ങളെയും സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തേജസ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കാണാനിരിക്കുന്നത്.