4 സംസ്ഥാനങ്ങൾ, 6 നേതാക്കൾ; രാഹുൽ ഗാന്ധിയുടെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും
ദില്ലി: രാഹുൽ ഗാന്ധി രാജി സമർപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനായി കോൺഗ്രസിൽ ചർച്ചകൾ സജീവമാകുകയാണ്. യുവനിരയിൽ നിന്ന് ആരെയെങ്കിലും അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കളെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചന കോൺഗ്രസ് നേതാക്കൾ നേരത്തെ നൽകിയിരുന്നു.
കർണാടകയിൽ കടുത്ത പ്രതിസന്ധി; 13 ഭരണകക്ഷി എംഎൽഎമാർ രാജിയ്ക്കൊരുങ്ങുന്നു, സർക്കാർ തുലാസിൽ
നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് നേതാക്കളെയാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി രാജി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പ്രവർത്തക സമിതി ഇത് തള്ളി. രാഹുൽ ഗാന്ധി തീരുമാനം പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ രാഹുൽ തന്റെ രാജിക്കത്ത് പുറത്ത് വിടുക കൂടി ചെയ്തതോടെ നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ വ്യക്തമാക്കുകയായിരുന്നു.
കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളാണ് സജീവ പരിഗണനയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. മല്ലികാർജ്ജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, മുകുൾ വാസ്നിക്, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്. ജ്യോതിരാദിത്യ സിന്ധ്യ എന്നീ നേതാക്കളാണ് പരിഗണനയിൽ ഉള്ളതെന്നാണ് സൂചന. ഹിമാചൽ പ്രദേശിൽ നിന്നുള്ള ആനന്ദ് ശർമയെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും മുതിർന്ന നേതാക്കൾ ഇതിനെ എതിർത്തുവെന്നാണ് സൂചന.
Recommended Video
അനുഭവ സമ്പത്തുള്ള മുതിർന്ന നേതാക്കൾ പാർട്ടിയുടെ നേതൃത്വത്തിലേക്ക് എത്തണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ യുവനേതാക്കൾ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് അമരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോ സച്ചിൻ പൈലറ്റോ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്നാണ് അമരീന്ദർ സിംഗിന്റെ ആവശ്യം. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായാൽ മാത്രമെ പ്രവർത്തക സമിതിയുടെ തീയതി തീരുമാനിക്കു. അടുത്തയാഴ്ച തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.