ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല; വെട്ടിലായി ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതോടെ തിരക്കിട്ട സ്ഥാനാർത്ഥി നിർണയ ചർച്ചകളും പ്രഖ്യാപനങ്ങളുമായി സജീവമാവുകയാണ് രാഷ്ട്രീയ പാർട്ടികൾ. ചിലയിടത്ത് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിന്റെ പേരിൽ മുതിർന്ന നേതാക്കൾ വരെ പാർട്ടി വിടുമ്പോൾ മറ്റിടങ്ങളിൽ ജയസാധ്യതയുള്ള സീറ്റിനായി ഇപ്പോഴും തർക്കം തുടരുകയാണ്. എന്നാൽ ഹരിയാനയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കിട്ടാനായി നേതൃത്വം നേട്ടോട്ടമോടുകയാണ്. മത്സരിക്കാനില്ലെന്ന നിലപാടിൽ മുതിർന്ന നേതാക്കൾ ഉറച്ച് നിൽക്കുകയും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾ തുടരുന്നതുമാണ് ഹരിയാന കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥികളില്ല
ജിന്ദ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്ന ജിന്ദ് മണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് ബിജെപി സ്വന്തമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് പല മുതിർന്ന നേതാക്കളും മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതാണ് മറ്റൊരു കാരണം.
അതൃപ്തി അറിയിച്ചു
മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ പുതിയതായി രൂപികരിച്ച സ്റ്റേറ്റ് കോർഡിനേഷൻ സമിതിയുടെ യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാട് മുതിർന്ന നേതാക്കൾ യോഗത്തിൽ അറിയിക്കുകയായിരുന്നു.
ബഹിഷ്കരിച്ചു
പാർട്ടിയിൽ പ്രധാനപ്പെട്ട സ്ഥാനമാനങ്ങളോ ചുമതലകളോ കിട്ടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ മുതിർന്ന നേതാവ് കുൽദീപ് ബിഷ്ണോയ് യോഗം ബഹിഷ്കരിച്ചിരുന്നു. നവീൻ ജിൻഡാൽ, കുൽദീപ് ശർമ, കുമാരി സെൽജ തുടങ്ങിയ മുതിർന്ന നേതാക്കൾ മത്സരിക്കാൻ താൽപര്യമില്ലെന്ന് നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലും മെയ് 12ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് ഫലം അറിയാം.
മത്സരിക്കുന്നവർ
ഹരിയാനയിലെ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ മത്സരിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിർസ മണ്ഡലത്തിൽ നിന്നുമാണ് അശോക് തൻവാർ ജനവിധി തേടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്ത് വാരിയ സംസ്ഥാനമാണ് ഹരിയാന.
നിയമസഭ തിരഞ്ഞെടുപ്പ്
അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് ഭൂപിന്ദർ സിംഗ് ഹൂഡ ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നതെന്നാണ് സൂചന. ഒക്ടോബറിലോ നവംബറിലോ ആണ് ഹരിയാനയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രൂപിന്ദർ സിംഗ് ഹൂഡയുടെ മകൻ ദീപേന്ദർ സിംഗ് ഹൂഡ നാലാം തവണയും ലോക്സഭാ ടിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ എംപിയായ റോഹ്താക് മണ്ഡലം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണെങ്കിലും മകന് സീറ്റ് നൽകണമെന്ന് കുൽദീപ് ബിഷ്ണോയും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസാർ മണ്ഡലത്തിൽ നിന്നും മകൻ ഭവ്യയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.
സഖ്യ സാധ്യതകൾ
ദില്ലി, കോൺഗ്രസ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് ആം ആദ്മി അറിയിച്ചിട്ടുണ്ട്. പത്തിൽ രണ്ടിടത്ത് മത്സരിക്കണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. ദില്ലിയിൽ കൈവിട്ടെങ്കിലും ഹരിയാനയിൽ ആം ആദ്മിയുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കിയേക്കും. ബിജെപി സംസ്ഥാനത്ത് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
പുതിയ പാർട്ടി
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ സമസ്ത ഭാരതിയ പാർട്ടി കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സമസ്ത ഭാരതിയ പാർട്ടി അധ്യക്ഷൻ സുധേവ് അഗർവാൾ പറഞ്ഞു.
സിപിഎമ്മിനെ കുടുക്കി വീണ്ടും പീഡന വിവാദം; പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി