കേന്ദ്രസർക്കാരിനെ മുൾമുനയിൽ നിർത്തി കോൺഗ്രസ്! ചൂടേറിയ ചോദ്യങ്ങൾ, ഏഴിന പദ്ധതികൾ!
ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ രണ്ട് തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല.
ലോക്ക്ഡൗണിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും പട്ടിണിയേയും വരെ നേരിടേണ്ടി വരും എന്നാണ് വിലയിരുത്തല്‍. അത്തരമൊരു സാഹചര്യം നേരിടാനുളള ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. മാത്രമല്ല അടിയന്തരമായി നടപ്പിലാക്കേണ്ട 7 ഇന പദ്ധതികളും കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്.

ചോദ്യങ്ങളുമായി കോൺഗ്രസ്
മെയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 17 വരെ ലോക്ക്ഡൗണ്‍ തുടരും. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. വീണ്ടും ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നിലുളള കാരണവും ലക്ഷ്യവും എന്താണെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

ലോക്ക്ഡൗണ്‍ എന്ന് അവസാനിക്കും
മാത്രമല്ല ലോക്ക്ഡൗണ്‍ എന്ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോക്ക്ഡൗണിന്റെ പ്രശ്‌നങ്ങളില്‍ നിന്നും പുറത്ത് കടക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ എന്ത് പദ്ധതിയാണ് ഉളളത്. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനും തൊഴിലില്ലായ്മ ചെറുക്കാനും എന്ത് പദ്ധതിയാണുളളത്, കോണ്‍ഗ്രസ് ചോദിച്ചു.

പറയാനുളളത് ആരും കേട്ടില്ല
ഒരു വെറും ഉത്തരവിലൂടെ രാജ്യത്ത് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയുണ്ടായില്ല എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് എന്താണ് പറയാനുളളത് എന്ന് ആരും കേട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ആരും മറുപടി പറയുന്നില്ല
രാജ്യത്തെ ജനങ്ങള്‍ക്കുളള ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ആരും മറുപടി പറയുന്നില്ല. ഭാവിയില്‍ ലോക്ക്ഡൗണ്‍ നാലാഘട്ടമോ അഞ്ചാം ഘട്ടമോ ഉണ്ടാകുമോ എന്നാര്‍ക്കും അറിയില്ല. എപ്പോഴാണ് ഇത് പൂര്‍ണമായും അവസാനിക്കുക. മെയ് 17 ന് ശേഷം കൊവിഡ് വൈറസുണ്ടാക്കിയ പ്രതിസന്ധികളെ എങ്ങനെ നേരിടും എന്നത് സംബന്ധിച്ച് എന്ത് പദ്ധതിയാണുളളത്.

എന്ത് പദ്ധതിയാണ് ഉളളത്
ഭീമന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാനും എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിച്ചിട്ടുളളത്. എന്ത് നയവും പദ്ധതിയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുളളത്. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. വിളവെടുപ്പും താങ്ങ് വിലയും മാത്രമല്ല മറ്റ് കാര്യങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

7500 രൂപ ധനസഹായം
കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളുടെ പട്ടികയും കോണ്‍ഗ്രസ് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ടത് ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം എന്നതാണ്. സമൂഹത്തിലെ ദരിദ്രര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും 7500 രൂപ ധനസഹായം നല്‍കണം.

24 മണിക്കൂറിനകം കൈമാറണം
അരിയും പലചരക്ക് സാധനങ്ങളും കൂടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ താങ്ങ് വിലയ്ക്ക് സംഭരിക്കണം. പണം 24 മണിക്കൂറിനകം കൈമാറണം. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കാന്‍ സാലറി ക്രഡിറ്റ് പാക്കേജ് അനുവദിക്കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം കോടിയുടെ പാക്കേജാണ് നാലേ കാല്‍ കോടി വരുന്ന വ്യവസായങ്ങള്‍ക്കായി അനുവദിക്കേണ്ടത്.

അനാവശ്യ ചെലവുകൾ വേണ്ട
കൊവിഡ് പരിശോധന കൂടുതല്‍ വ്യാപിപ്പിക്കണം എന്നത് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. ഇടത്തരക്കാരുടെ ജോലിയും ശമ്പളവും സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയും 1,10,000 കോടിയുടെ ബുളളറ്റ് ട്രെയിന്‍ പദ്ധതിയും 8458 കോടി ചെലവാക്കി പ്രധാനമന്ത്രിക്ക് പ്രത്യേക വിമാനം വാങ്ങാനുളള തീരുമാനവും റദ്ദാക്കണം എന്നും ഈ പണം കൊറോണയെ നേരിടാന്‍ ഉപയോഗിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications