അയോധ്യയിൽ പ്രിയങ്കയെ പിന്തുണച്ച് കോൺഗ്രസ്, പ്രിയങ്കയുടെ ലക്ഷ്യം ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്!
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി രംഗത്ത് വന്നതോടെ കോണ്‍ഗ്രസിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ കനക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് മുസ്ലീം ലീഗ് എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു.
എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. ദേശീയ രാഷ്ട്രീയവും, പ്രത്യേകമായി ഉത്തര്‍ പ്രദേശ് രാഷ്ട്രീയവും മുന്നില്‍ കണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിച്ചത് പ്രിയങ്ക മാത്രം
ഗാന്ധി കുടുംബത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി മാത്രമാണ് അയോധ്യ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ ഭൂമി പൂജ ഇന്ത്യയുടെ ദേശീയ ഐക്യത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതോടെ കോണ്‍ഗ്രസിനകത്ത് നിന്നും പുറത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നു.
ഹിന്ദുത്വ പ്രീണനത്തിലേക്ക്
മതേതരത്വ പാര്‍ട്ടിയായ കോണ്‍ഗ്രസും ഹിന്ദുത്വ പ്രീണനത്തിലേക്ക് പരസ്യമായി കടക്കുകയാണ് എന്ന വിമര്‍ശനമാണ് ശക്തമായത്. സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ മൃദുഹിദുത്വ നിലപാടുകള്‍ സ്വീകരിക്കുക എന്നത് കോണ്‍ഗ്രസ് നേരത്തെ മുതല്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഇത്ര ശക്തമായി ഹിന്ദുത്വ പ്രീണനം കോണ്‍ഗ്രസ് നടത്തുന്നത് ആദ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലപാട് പുതിയത് അല്ല
പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വന്നിരിക്കുകയാണ്. അയോധ്യാ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാട് പുതിയത് അല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. അയോധ്യ വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുളളതാണ്.
മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായി മാറണം
അയോധ്യ മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായി മാറണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത് എന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ പ്രധാനപ്പെട്ട കക്ഷിയായ മുസ്ലീം ലീഗിന്റെ അതൃപ്തി ഉന്നയിച്ചാല്‍ അക്കാര്യത്തില്‍ ചര്‍ച്ച നടത്താം എന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഐക്യത്തേയും സാഹോദര്യത്തേയും കുറിച്ച്
മുസ്ലീം ലീഗിന്റെ എതിര്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നം കോണ്‍ഗ്രസ് കേരള നേതൃത്വത്തിന് പരിഹരിക്കാവുന്നതേ ഉളളൂ എന്നും ദേശീയ നേതൃത്വം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീരാമന്‍ ഐക്യത്തിന്റെയും മനുഷ്വത്വത്തിന്റെയും പ്രതീകമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തേയും സാഹോദര്യത്തേയും കുറിച്ചാണ് പ്രിയങ്ക പറഞ്ഞതെന്നും സുര്‍ജേവാല പറഞ്ഞു.
ബിജെപി മുതലെടുപ്പ് തടയാൻ
അയോധ്യയിലെ ഭൂമിപൂജ രാമന്റെ അനുഗഹത്തോടെയാണ്. ഇത് ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും വഴിയൊരുക്കുമെന്നും സുര്‍ജേവാല പറഞ്ഞു. അയോധ്യയുടെ പേരില്‍ ഭൂരിപക്ഷ മതവിഭാഗത്തെ ബിജെപി മുതലെടുക്കുന്നത് തടയുക എന്നതാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നിലെ ലക്ഷ്യം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഉന്നം
ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശില്‍ തകര്‍ന്നടിഞ്ഞ് കിടക്കുന്ന കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുളള നീക്കങ്ങളിലാണ് പ്രിയങ്ക. 2021ല്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ടാണ് അയോധ്യ ഭൂമി പൂജയെ പ്രിയങ്ക സ്വാഗതം ചെയ്തത് എന്നും വിലയിരുത്തപ്പെടുന്നു.
യോഗിയുടെ ജനപ്രീതി
അയോധ്യ ഉള്‍ക്കൊള്ളുന്ന ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വലിയ അടിത്തറയാണ് ഉളളത്. എന്നാല്‍ കൊവിഡും ക്രമസമാധാന തകര്‍ച്ചയും അടക്കമുളള വിഷയങ്ങള്‍ യോഗി സര്‍ക്കാരിന്റെ ജനപ്രീതി ഇടിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കണം എന്നാണ് യുപി കോണ്‍ഗ്രസില്‍ ഉയരുന്ന വികാരം. കഴിഞ്ഞ ദിവസം പ്രിയങ്ക വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആഴത്തിലുളള പ്രവര്‍ത്തനം വേണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
ബ്രാഹ്മണരെ അടുപ്പിക്കാൻ
കോണ്‍ഗ്രസ് ന്യൂനപക്ഷ പാര്‍ട്ടിയാണെന്നാണ് ബിജെപി നിരന്തരം ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ കഫീല്‍ ഖാന്റെ മോചനം അടക്കമുളള വിഷയങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ഒപ്പം 5 ബ്രാഹ്മണരെ പോലീസ് വെടിവെച്ച് കൊന്നതോട് കൂടി സര്‍ക്കാരിനോട് അകന്ന ബ്രാഹ്മണ വിഭാഗങ്ങളെ കോണ്‍ഗ്രസിനോട് അടുപ്പിക്കുക എന്ന ഉദ്ദേശവും പ്രിയങ്കയ്ക്കുണ്ട്.