ഉത്തരാഘണ്ഡ് കോണ്‍ഗ്രസില്‍ ഞെട്ടിക്കുന്ന നടപടി; വിഭാഗീയതക്ക് ശ്രമിച്ച നേതാക്കളെ പിടിച്ചു പുറത്താക്കി
ഡെറാഡൂണ്‍: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വളരെ നിര്‍ണ്ണായക സ്വാധീനം ഉള്ള സംസ്ഥാനമാണ് ഉത്തരാഘണ്ഡ്. സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന 2002 ല്‍ ആകെയുള്ള 71 സീറ്റില്‍ 36 ഉം തനിച്ച് നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പിന്നീട് 2007 ല്‍ ബിജിപി അധികാരം പിടിച്ചെങ്കിലും 2012 ല്‍ കോണ്‍ഗ്രസ് വീണ്ടും ഭരണത്തില്‍ തിരിച്ചെത്തി.
36 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബിഎസ്പിയുടെ കൂടി പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. എന്നാല്‍ 2017 ല്‍ വീണ്ടും ബിജെപി അധികാരത്തിലെത്തി. ഇനി 2022ലാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാന ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് നടത്തുന്നത്.
തലവേദന
എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ഗ്രൂപ്പ് പ്രശ്നങ്ങള്‍ ഉത്തരാഘണ്ഡില്‍ കോണ്‍ഗ്രസിന് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആക്കം കൂട്ടിയത് ഇത്തരത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമായിരുന്നു. ഇതിന്റെ ചില നാമ്പുകള്‍ ഇപ്പോഴും സംസ്ഥാന കോണ്‍ഗ്രസിലുണ്ട്.
ഉന്നത നേതാക്കളെ
ഇത് മുന്നില്‍ കണ്ട്, തുടക്കത്തില്‍ തന്നെ ഇത്തരം ഗ്രൂപ്പ് പ്രവണതകള്‍ തുടച്ച് നീക്കാനുള്ള ശ്രമത്തിനാണ് ഉത്തരാഘണ്ഡില്‍ പാര്‍ട്ടി ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 2 ഉന്നത നേതാക്കളെയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഏവര്‍ക്കും മുന്നറിയിപ്പ് നല്കുന്ന തീരുമാനാമായാണ് ഇതിനെ വിലയിരുത്തുന്നത്.
റാവത്തിന്റെ പേരില്‍
മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ഉത്തരാഘണ്ഡ് കോണ്‍ഗ്രസ് പ്രദേശ് അധ്യക്ഷനായി നിയമിച്ചുവെന്ന വ്യാജ പ്രചണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലാണ് ഉത്തരാഘണ്ഡില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ സജീവമാക്കുന്നത് എന്നതിനാല്‍ ഈ പ്രചരണം കാട്ടുതീ പോലെയാണ് പടര്‍ന്നത്.
പുറത്താക്കി
ഉത്തരാഖണ്ഡ് കോൺഗ്രസിന്റെ നൈനിറ്റാൽ ജില്ലാ ഘടകത്തിലെ രണ്ട് നേതാക്കളായ മാള വർമ, കുൽദീപ് ശർമ എന്നിവരെ പാർട്ടി കാര്യങ്ങളുടെ ചുമതലയിൽ ആറ് വർഷത്തേക്ക് പുറത്താക്കിയെന്നാണ് പ്രസിഡന്റ് പ്രമോദ് കുമാർ സിംഗ് അറിയിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ രാജ്യം പോരാടുന്ന ഒരു സമയത്ത്, സംസ്ഥാന പാർട്ടി നേതൃത്വത്തിന്റെ മാറ്റത്തെക്കുറിച്ച് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് പാർട്ടി അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണെന്ന് സിംഗ് പറഞ്ഞു.
അറിവോടെ
ഹരീഷ് റാവത്തിന്റെ കൂടി അറിവോടെയാണ് നേതാക്കന്മാരെ പുറത്താക്കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തത് എന്നാണ് സൂചന. ഇത്തരം പ്രചരണം റാവത്ത് നിരിസിക്കുകയും ചെയ്തു. തന്നെ ഉത്തരാഘണ്ഡ് കോണ്‍ഗ്രസ് ഘടകത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്ന പ്രചാരണം സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് അദ്ദേഹം പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്യും
ഇത്തരം ഒരു പ്രചാരണം വന്നതോടെ ഹരീഷ് റാവത്തിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ സാമൂഹി മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നത്. പ്രചാരണം നിഷേധിച്ച അദ്ദേഹം ഇതിനെതിരെ സൈബര്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാപ്പ് ചോദിക്കുന്നു
തന്റെ പേരില്‍ പ്രചരിച്ച ഇത്തരം പ്രസ്താവനയില്‍ പേരില്‍ എല്ലാവരോടും താന്‍ മാപ്പ് ചോദിക്കുന്നതായും എല്ലാ പാര്‍ട്ടി പ്രവര്‍ത്തരും നേതാക്കളും പിസിസി പ്രസിഡന്റിനൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നും റാവത്ത് വ്യക്തമാക്കി. കോവിഡ്-19 ന്റെ പ്രതിസന്ധി ഘട്ടത്തില്‍ , കേന്ദ്ര-സംസ്ഥാന സർക്കാരുകളോടൊപ്പം കോൺഗ്രസ് പാർട്ടി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിർഭാഗ്യകരം
ഒരു വശത്ത് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മാർഗനിർദേശപ്രകാരം കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൊറോണ വൈറസ് ബാധിതരെ സഹായിക്കുന്നുതിനിടയില്‍ ഒരുവിഭാഗം നേതാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിർഭാഗ്യകരമാണെന്ന് പിസിസി പ്രസിഡന്റും വ്യക്തമാക്കി.
പ്രത്യേക വിമാനം ഏര്‍പ്പെടുത്തി; 232 വിദേശികളെ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലേക്ക് യാത്രയാക്കി
ആടുജീവിതം സംഘത്തെ ഇപ്പോള്‍ നാട്ടില്‍ എത്തിക്കാനാവില്ല; പകരം മറ്റൊരു സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍