'ബിജെപിയുടെ ബി ടീ'മിനെ ഹൈജാക്ക് ചെയ്യാൻ കോൺഗ്രസ്! പിടിച്ച് നിൽക്കാൻ പുതുവഴി തേടി രാഹുലും കൂട്ടരും!
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ ഇളകിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ കൂറ്റന്‍ വിജയത്തില്‍ ഭ്രമിച്ച് കോണ്‍ഗ്രസില്‍ നിന്ന് വന്‍ കൊഴിഞ്ഞ് പോക്കാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ബിജെപി-ശിവസേന സഖ്യം തിരഞ്ഞെടുപ്പ് തൂത്തുവാരിയ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂട്ടത്തോടെ പോകാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പിടിച്ച് നില്ക്കാന് കോണ്‍ഗ്രസ് പുതുവഴികള്‍ തേടുകയാണ്.
നേതൃത്വം അനിശ്ചിതത്വത്തിൽ
2014ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് പ്രതീക്ഷയുടെ മുഖമായി അവതരിപ്പിച്ചത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആണ്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ അനിശ്ചിതത്വം നാളുകളായി തുടരുന്നു. രാഹുല്‍ ഗാന്ധി നില്‍ക്കുമോ പോകുമോ എന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന് വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല.
നേതാക്കളടക്കം പാർട്ടി വിടുന്നു
പാര്‍ട്ടി നേതൃത്വം തന്നെ ത്രിശങ്കുവിലായ അവസ്ഥയില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച പല സംസ്ഥാനങ്ങളിലും കാണാം. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിഖെ പാട്ടീല്‍ കഴിഞ്ഞ ദിവസം രാജി വെയ്ക്കുകയുണ്ടായി. ഇദ്ദേഹം ബിജെപിയില്‍ ചേരും. 25 എംഎല്‍എമാര്‍ ഉടന്‍ തന്നെ ബിജെപിയിലെത്തും എന്നാണ് മന്ത്രി ഗിരീഷ് മഹാജന് അവകാശപ്പെടുന്നത്.
പുതിയ സഖ്യനീക്കം
ഈ പോക്ക് പോയാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നക്ഷത്രമെണ്ണും എന്ന കാര്യത്തില്‍ നേതൃത്വത്തിന് സംശയമില്ല. കാല്‍ക്കീഴിലെ മുഴുവന്‍ മണ്ണും ഒലിച്ച് പോകുന്നതിന് മുന്‍പ് പിടിച്ച് നില്‍ക്കാനുളള വഴികള്‍ തേടിയുളള ഓട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ബിജെപിയുടെ ബി ടീം
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായും അസദ്ദുദ്ദീന്‍ ഒവൈസിയുടെ ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീനുമായിട്ടും കൈ കോര്‍ക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. വഞ്ചിത് ബഹുജന്‍ അഗാഡിയും ാള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീനും സഖ്യമായിട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിജെപിയുടെ ബി ടീം എന്നാണ് കോണ്‍ഗ്രസ് അന്ന് ഈ സഖ്യത്തെ കുറ്റപ്പെടുത്തിയത്.
വോട്ടുകൾ ചിതറിച്ചു
മത്സരിച്ച 48 സീറ്റുകളില്‍ ഒന്ന് പോലും നേടാന്‍ സാധിച്ചില്ലെങ്കിലും വന്‍ തോതില്‍ വോട്ട് പിടിക്കാന്‍ ഈ സഖ്യത്തിന് സാധിച്ചിരുന്നു. ദളിത്-മുസ്ലീം വോട്ടുകളാണ് ഈ സഖ്യത്തിന് കൂടുതലായും ലഭിച്ചത്. 40 ലക്ഷത്തോളം വോട്ടുകള്‍ ഒവൈസിയും പ്രകാശ് അംബേദ്കറും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ പിടിച്ചു. ഈ സഖ്യം മത്സര രംഗത്തുണ്ടായിരുന്നത് കൊണ്ട് പത്ത് മണ്ഡലങ്ങളില്‍ എങ്കിലും കോണ്‍ഗ്രസ്- എന്‍സിപി വോട്ടുകള്‍ വിഭജിച്ച് പോയി.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്
അതുകൊണ്ട് തന്നെ പ്രകാശ് അംബേദ്കറിനേയും ഒവൈസിയേയും ഒരുമിച്ച് നിര്‍ത്തിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പിസിസി യോഗത്തിലാണ് ഈ വിഷയത്തില്‍ ആലോചന നടന്നത്. എന്‍സിപിയുമായി ചേര്‍ന്നിട്ടും പ്രത്യേക നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സഖ്യം തുടരുന്ന കാര്യം പരിശോധിക്കണം എന്ന വികാരവും കോണ്‍ഗ്രസിലുണ്ട്.